Uae
യു എ ഇ ദേശീയ ദിനാഘോഷം; പരിപാടികൾക്ക് ഒരുക്കം തുടങ്ങി
അബൂദബിയിലെ അൽ വത്ബയടക്കം ഏഴ് എമിറേറ്റുകളിലും വെടിക്കെട്ട്

ദുബൈ|ഈദ് അൽ ഇത്തിഹാദ് എന്നറിയപ്പെടുന്ന യു എ ഇ ദേശീയ ദിനാഘോഷങ്ങൾക്ക് യു എ ഇ ഗവൺമെന്റ്മീഡിയ ഓഫീസ് നേതൃത്വം നൽകുമെന്ന് സ്ട്രാറ്റജിക് ആൻഡ് ക്രിയേറ്റീവ് അഫയേഴ്സ് ഡയറക്ടർ ഈസ അൽ സുബൗസി വ്യക്തമാക്കി. പങ്കാളിത്തം, ഉൾപ്പെടുത്തൽ, പങ്കിട്ട ദേശീയ ഐഡന്റിറ്റി എന്നിവയിലാണ് ഈ വർഷത്തെ തീം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ വർഷം അൽ ഐനിലെ ജബൽ ഹഫീതിലായിരുന്നു പ്രധാന ചടങ്ങ് നടന്നത്. ഈ വർഷത്തെ പ്രധാന പരിപാടിക്ക് ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥലം തിരഞ്ഞെടുക്കുമെന്ന് അവർ വ്യക്തമാക്കി.
പ്രധാന ചടങ്ങ് നടക്കുന്ന സ്ഥലം, പൂർണ പരിപാടികളുടെ കലണ്ടർ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ യു എ ഇ ഗവൺമെന്റ‌് മീഡിയ ഓഫീസിൽ നിന്നും അനുബന്ധ ചാനലുകളിൽ നിന്നും ലഭിക്കും.
പ്രധാന പരിപാടിക്ക് പുറമെ, ഏഴ് എമിറേറ്റുകളിലുടനീളമുള്ള വിവിധ സ്ഥലങ്ങൾ ആഘോഷങ്ങളുടെ ഭാഗമാകും. അബൂദബിയിലെ അൽ വത്ബയിലും ദുബൈയിലെ ജെ ബി ആർ ബീച്ച്, അൽ സീഫ്, ദുബൈ ഫെസ്റ്റിവൽ സിറ്റി, ദുബൈ സൗത്ത്, ഹത്ത തുടങ്ങിയ സ്ഥലങ്ങളിലും വെടിക്കെട്ട് പ്രതീക്ഷിക്കുന്നു. ഷാർജയിലും റാസ് അൽ ഖൈമയിലും വെടിക്കെട്ട് ഉണ്ടാകും. ഗ്ലോബൽ വില്ലേജിൽ നവംബർ 29 മുതൽ ഡിസംബർ മൂന്ന് വരെ എല്ലാ രാത്രിയിലും വെടിക്കെട്ടുകളും തീം വിനോദങ്ങളും ഉണ്ടായിരിക്കും.
പരമ്പരാഗത നൃത്ത – സംഗീത പ്രകടനങ്ങൾ, ഇമാറാത്തി പാചകരീതികൾ, പൈതൃക ഇൻസ്റ്റാളേഷനുകൾ എന്നിവയടക്കമുള്ള സാംസ്‌കാരിക ഘടകങ്ങൾ പ്രദർശിപ്പിക്കും. ബുർജ് ഖലീഫ പോലുള്ള ലാൻഡ്മാർക്കുകളിലെ ഡ്രോൺ ലൈറ്റ് ഷോകളും ഇതിന്റെ ഭാഗമാകും.
ആഘോഷവേളയിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അധികൃതർ നിരവധി നിർദേശങ്ങൾ പുറപ്പെടുവിക്കാറുണ്ട്. അനധികൃത വാഹന പരേഡുകൾ നിരോധിക്കും. കാർ സ്‌പ്രേ ഫോം, ശബ്ദ ഹോണുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. വാഹന നമ്പർ പ്ലേറ്റുകൾ എല്ലായ്പ്പോഴും ദൃശ്യമായിരിക്കണം. ഔദ്യോഗികമായി അനുവദിച്ച യു എ ഇ പതാകകളോ സ്‌കാർഫുകളോ മാത്രമേ വാഹനങ്ങളിൽ പ്രദർശിപ്പിക്കാവൂ. നിയമലംഘനങ്ങൾക്ക് പിഴ ലഭിക്കുമെന്നും ആഘോഷങ്ങളിലുടനീളം പൊതുസുരക്ഷക്ക് മുൻഗണന നൽകുമെന്നും അധികൃതർ അറിയിച്ചു.