Kerala
ഇടുക്കിയിൽ കുഴിയിൽ വീണ കടുവയെ പെരിയാര്‍ സങ്കേതത്തിലേക്ക് മാറ്റി
പേ വിഷബാധ വാക്‌സീന്‍ ഉള്‍പ്പെടെ കുത്തിവെച്ച് കടുവയെ കാട്ടിലേക്ക് തുറന്നുവിടും

ഇടുക്കി | മൈലാടുംപാറക്ക് സമീപം ഏലത്തോട്ടത്തിൽ കുഴിയിൽ വീണ നിലയിൽ കണ്ടെത്തിയ കടുവയെ മയക്കുവെടി വെച്ച് പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റി. ഒപ്പം നായയും കുഴിയിലുണ്ടായതിനാല്‍ പേ വിഷബാധ വാക്‌സീന്‍ ഉള്‍പ്പെടെ കുത്തിവെച്ച് കടുവയെ കാട്ടിലേക്ക് തുറന്നുവിടും.
ഇന്ന് രാവിലെയായിരുന്നു മയിലാടുംപാറയില്‍ ഏലത്തോട്ടത്തിലെ കുഴിയില്‍ കടുവ വീണത്. കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണിത്. ഇവിടെ കടുവയുടെ സാന്നിധ്യമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സണ്ണിയെന്നയാളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ കുഴിയിലാണ് കടുവയെ കണ്ടത്. തോട്ടത്തിലെ ചവർ തട്ടുന്നതിനായി ഉണ്ടാക്കിയ കുഴിയായിരുന്നു ഇത്. കുഴിയില്‍ കടുവക്കൊപ്പം ഒരു നായയും ഉണ്ടായിരുന്നു.
നായയെ വേട്ടയാടുന്നതിനിടെയില്‍ കടുവ കുഴിയില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സണ്ണി വിവരം അറിയിച്ചയുടൻ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മയക്കുവെടി വെച്ച് പിടികൂടി.
പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കടുവ എത്തുന്നത് ആദ്യമായിട്ടാണ്.