Connect with us

Ongoing News

നഗരസഭാ കൗണ്‍സിലര്‍മാരെ മര്‍ദിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

സഹോദരങ്ങള്‍ തമ്മിലെ അതിരു തര്‍ക്കം പരിഹരിക്കാനെത്തിയപ്പോഴാണ് ജനപ്രതിനിധികൾക്ക് നേരെ അക്രമമുണ്ടായത്

Published

|

Last Updated

തിരുവല്ല | തിരുവല്ലയില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. പെരിങ്ങോള്‍ വെങ്കടശ്ശേരി അഭിമന്യു(23), പെരിങ്ങോള്‍ വഞ്ചി പാലത്തിങ്കല്‍ മേനാട്ടില്‍ വീട്ടില്‍ സോജന്‍ സി ബാബു(23), പെരിങ്ങോള്‍ വലിയേടത്ത് വീട്ടില്‍ ജോയല്‍(23) എന്നിവരാണ് അറസ്റ്റിലായത്.

അഴിയിടത്തു ചിറ സംക്രമത്ത് വീട്ടില്‍ രാജേഷ് കുമാര്‍,  തയ്യില്‍ വീട്ടില്‍ അജിത് കുമാര്‍, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ പാതിരപ്പള്ളി വീട്ടില്‍ പി എസ് മനോഹരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജി വിമല്‍, 29ാം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീനിവാസ് പുറയാറ്റ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. നഗരസഭാ താത്കാലിക ജീവനക്കാരനും മുപ്പതാം വാര്‍ഡില്‍ താമസക്കാരനുമായ പെരിങ്ങോള്‍ വെങ്കടശ്ശേരി വീട്ടില്‍ പ്രദീപിന്റെ വീട്ടില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്.

വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം. അഞ്ചംഗ സംഘം മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ച വിവരം അറിഞ്ഞ് അന്വേഷിക്കാനെത്തിയതായിരുന്നു നഗരസഭാ കൗണ്‍സിലര്‍മാരും മുന്‍ കൗണ്‍സിലമാരും. പ്രദീപും സഹോദരി ജ്യോതിലക്ഷ്മിയും തമ്മില്‍ അതിര് തര്‍ക്കം നിലനിന്നിരുന്നു. ഈ കേസ് കഴിഞ്ഞ ദിവസം കോടതിയില്‍ തീര്‍പ്പായിരുന്നു. ഇതിന് പിന്നാലെ പ്രദീപ് സ്വന്തം വസ്തു വേലി കെട്ടിതിരിച്ചു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വീടുകയറിയുള്ള ആക്രമണത്തില്‍ കലാശിച്ചത്.

വീടു കയറി നടന്ന ആക്രമണം അറിഞ്ഞ് സ്ഥലത്തെത്തിയ മുന്‍ കൗണ്‍സിലര്‍ പി എസ് മനോഹരനെ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. പിന്നാലെയെത്തിയ രാജേഷിനെയും അജിത്തിനെയും സംഘം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിക്കുകയായിരുന്നു. ആക്രമണത്തില്‍ രാജേഷിന്റെ ഇടതുകാല്‍ ഒടിഞ്ഞു. അജിത്തിന്റെ തലക്ക് സാരമായ പരുക്കേറ്റു.

മനോഹരന്റെ മുഖത്താണ് പരുക്കേറ്റത്. തുടര്‍ന്നെത്തിയ ശ്രീനിവാസിനും വിമലിനും നേരേ അക്രമിസംഘം കല്ലേറ് നടത്തി. കാലിന് ഗുരുതര പരുക്കേറ്റ രാജേഷിനെ അടിയന്തര ശസ്ത്രക്രിയക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് തിരുവല്ല എസ് ഐ പറഞ്ഞു.