Connect with us

Kannur

റസീനയുടെ ആത്മഹത്യ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന്; മൂന്നുപേര്‍ പിടിയില്‍

പറമ്പായി സ്വദേശികളായ മുബഷിര്‍, ഫൈസല്‍, റഫ്‌നാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ എസ് ഡി പി ഐ പ്രവര്‍ത്തകരാണെന്നാണ് സൂചന.

Published

|

Last Updated

കണ്ണൂര്‍ | കായലോട് സ്വദേശി റസീന (40) ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. പറമ്പായി സ്വദേശികളായ മുബഷിര്‍, ഫൈസല്‍, റഫ്‌നാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ എസ് ഡി പി ഐ പ്രവര്‍ത്തകരാണെന്നാണ് സൂചന. സദാചാര ഗുണ്ടായിസത്തില്‍ മനംനൊന്താണ് റസീന ജീവനൊടുക്കിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഒരു യുവാവുമായി സംസാരിച്ച് നിന്നത് പ്രതികള്‍ ചോദ്യം ചെയ്തതാണ് റസീനയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്.

കഴിഞ്ഞ ഞായറാഴ്ച റസീനയും മയ്യില്‍ സ്വദേശിയായ സുഹൃത്തും കായലോട്ടെ പള്ളിക്ക് സമീപം കാറിനരികില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നു. ഇതുകണ്ട മൂന്നംഗ സംഘം ഇവിടേക്കെത്തുകയും ഇരുവരെയും പരസ്യമായി ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചു. തുടര്‍ന്ന് യുവാവിനെ ബലമായി സമീപത്തെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോവുകയും മര്‍ദിക്കുകയും ചെയ്തു. എസ് ഡി പി ഐ ഓഫീസില്‍ എത്തിച്ച് ഇയാളെ ഇവിടെ അഞ്ച് മണിക്കൂറോളം പിടിച്ചുവെക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതായും പറയുന്നു. യുവാവിന്റെ കൈയില്‍ ഉണ്ടായിരുന്ന ടാബും മൊബൈല്‍ ഫോണും അക്രമി സംഘം പിടിച്ചുവാങ്ങി. തുടര്‍ന്ന് ഇരുവരുടെയും ബന്ധുക്കളെ ഉള്‍പ്പെടെ വിളിച്ചുവരുത്തിയ ശേഷമാണ് യുവാവിനെ വിട്ടയച്ചത്.

സംഭവം നടന്ന ദിവസം രാത്രി റസീനയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്നാണ് താന്‍ മരിക്കുന്നതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് മൃതദേഹത്തില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരായ മൂന്നുപേരെ പോലീസ് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് യുവാവിന്റെ മൊബൈല്‍ ഫോണും ടാബും കണ്ടെത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. ഇവര്‍ക്കായുള്ള അന്വേഷണം നടന്നുവരികയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 04712552056).

 

Latest