Connect with us

central government

ശൗചാലയം; ശരിയായ കണക്കുകള്‍ പുറത്തുവിട്ട ദേശീയ കുടുംബാരോഗ്യ സര്‍വേ തലവനെ കേന്ദ്രം പുറത്താക്കി

അഞ്ചാം സര്‍വേയുടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അവകാശ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ കുടുംബാരോഗ്യ സര്‍വേ തലവനെ കേന്ദ്രം പുറത്താക്കി. ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. കെ എസ് ജെയിംസിനെ ആണ് പുറത്താക്കിയത്.

ശൗചാലയങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് നടപടി. രാജ്യം വെളിയിട വിസര്‍ജന മുക്തമാക്കുക എന്ന ലക്ഷ്യത്തോട് കൂടി കേന്ദ്ര സര്‍ക്കാര്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു. എന്നാല്‍ ലക്ഷദ്വീപ് ഒഴികെ ഒരു സംസ്ഥാനമോ കേന്ദ്ര ഭരണ പ്രദേശമോ ഇതുവരെ 100% ശൗചാലയങ്ങളോട് കൂടിയ സ്ഥിതിയില്‍ എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

രാജ്യത്തു പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി ഉയര്‍ത്തിയപ്പോള്‍ ശൗചാലയങ്ങള്‍ പണിയാനാണെന്നു ബി ജെ പി കേന്ദ്രങ്ങള്‍ പറഞ്ഞതും ചര്‍ച്ചയായിരുന്നു.

അഞ്ചാം ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ റിപ്പോര്‍ട്ട് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുറത്തു വന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച പല അവകാശ വാദങ്ങളും തെറ്റാണെന്ന് തെളിയിക്കുന്ന കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. രാജ്യത്തു സ്ത്രീകള്‍ക്കിടയില്‍ വിളര്‍ച്ചാ രോഗം ഏറ്റവും കൂടുതലായി വര്‍ധിച്ചു വരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

ഗ്രാമപ്രദേശങ്ങളില്‍ 57% പേര്‍ക്കും പാചക വാതകം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്ത നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ പി സി മോഹനനും സമാന സാഹചര്യത്തില്‍ സ്ഥാനത്തുനിന്നു തെറിച്ചിരുന്നു.

 

Latest