Connect with us

National

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍; കോണ്‍ഗ്രസ് നിലപാടിന് വ്യത്യസ്ഥ സമീപനവുമായി ശശി തരൂര്‍

1971ലെ സ്ഥിതി അല്ല 2025ല്‍. ഭീകരരെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു നമ്മുടെ ലക്ഷ്യമെന്നും ഈ യുദ്ധം തുടരാന്‍ രാജ്യം ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥമായ സമീപനവുമായി വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍. ഭീകരരെ പാഠം പഠിപ്പിക്കുക മാത്രമായിരുന്നു നമ്മുടെ ലക്ഷ്യമെന്നും ഈ യുദ്ധം തുടരാന്‍ രാജ്യം ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 1971ലെ സ്ഥിതി അല്ല 2025ല്‍ എന്ന് തരൂര്‍ വിശദമാക്കി.

അമേരിക്കയുടെ മധ്യസ്ഥയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തിയതിന് പിന്നാലെയാണ് ശശി തരൂരിന്റെ വ്യത്യസ്ത നിലപാട്. മുന്‍പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുള്ള താരതമ്യങ്ങള്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ സജീവമായിരിക്കെയാണ് തരൂരിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

ഇന്ദിര ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെയും വിമര്‍ശനം. നിലവിലെ സാഹചര്യം 1971ല്‍ നിന്ന് വ്യത്യസ്തമാണെന്നും അന്ന് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ധാര്‍മികമായ പോരാട്ടമാണ് നടന്നതെന്നും തരൂര്‍ പറഞ്ഞു. ബംഗ്ലാദേശിനെ മോചിപ്പിക്കുക എന്നതായിരുന്നു അന്ന് ഇന്ത്യയുടെ ലക്ഷ്യം. ഇന്ന് തീവ്രവാദികളെ ഇന്ത്യയിലേക്ക് അയച്ചവരെ പാഠം പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അവരെ പാഠം പഠിപ്പിച്ച് കഴിഞ്ഞതായും തൂര്‍ ചൂണ്ടിക്കാട്ടി. പാക്കിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെയും ശശി തരൂര്‍ വിമര്‍ശിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച മുഴുവന്‍ നടപടികള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികളുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ അമേരിക്ക ഇടപ്പെട്ടതിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. രാജ്യത്തിന്റെ കാര്യം ട്രംപിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗവും പ്രത്യേക പാര്‍ലമെന്റ് സമ്മേളനവും വിളിക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. അമേരിക്കന്‍ മധ്യസ്ഥതയ്ക്ക് പിന്നാലെയാണ് ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തലിന് തയ്യാറായതെന്ന് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ വെടി നിര്‍ത്തലിന് ഇടപെട്ടെന്ന ട്രംപിന്റെ വാദം ഇന്ത്യ എവിടെയും പരാമര്‍ശിച്ചിട്ടില്ല.

Latest