Kerala
ശബരിമല കൊടിമര പുനഃപതിഷ്ഠ ക്രമക്കേട്: കേസ് തീര്‍പ്പാക്കി ഹൈക്കോടതി; വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു
പുനഃപ്രതിഷ്ഠ ഹൈക്കോടതി അനുമതിയോടെയെന്നും യുഡിഎഫ് കാലത്ത് ക്രമക്കേട് നടന്നിട്ടില്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍
കൊച്ചി|ശബരിമല കൊടിമര പുനഃപതിഷ്ഠയില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് ഹൈക്കോടതി. കേസ് ഹൈക്കോടതി തീര്‍പ്പാക്കി. കൊടിമര നിര്‍മാണത്തിന് സംഭാവനയായി ലഭിച്ചത് 412 ഗ്രാം സ്വര്‍ണമാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. മുഴുവന്‍ സ്വര്‍ണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിര്‍മാണത്തിന് ഉപയോഗിച്ചു.
സംഭാവന നല്‍കിയ നടന്മാര്‍ അടക്കം 23 പേരുടെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തി. നാലു പേരുടെ വിശദാംശങ്ങള്‍ കണ്ടെത്താനായില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് കേസ് എടുക്കാന്‍ തെളിവുകളില്ലെന്ന നിഗമനത്തില്‍ വിജിലന്‍സ് എത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച ഹൈക്കോടതി കേസ് തീര്‍പ്പാക്കുകയായിരുന്നു.
മോഹന്‍ലാല്‍, രഞ്ജി പണിക്കര്‍, പ്രിയദര്‍ശന്‍, ഷാജി കൈലാസ്, സുരേഷ് ഗോപി എന്നിവരടക്കം 27പേരാണ് സംഭാവന നല്‍കിയിരുന്നത്.
2017ലെ കൊടിമര പുനഃപ്രതിഷ്ഠയില്‍ യുഡിഎഫ് ഭരണസമിതി സംശയനിഴലിലായിരുന്നു. സംഭാവനയായി ലഭിച്ച സ്വര്‍ണത്തിന്റെ കണക്കുകളില്‍ ആയിരുന്നു അവ്യക്തത. ഹൈക്കോടതി നടപടിയെ യുഡിഎഫ് നേതാക്കള്‍ സ്വാഗതം ചെയ്തു. പുനഃപ്രതിഷ്ഠ ഹൈക്കോടതി അനുമതിയോടെയെന്നും യുഡിഎഫ് കാലത്ത് ക്രമക്കേട് നടന്നിട്ടില്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേകഅന്വേഷണ സംഘം വീണ്ടും സമയം തേടി. ജംഷഡ്പൂര്‍ ലാബിലെ പരിശോധനാ ഫലം ലഭിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാം എന്നാണ് എസ്ഐടി നിലപാട്.


