Connect with us

National

കരുതലോടെ ഇന്ധനം ഉപയോഗിക്കണമെന്ന് മോദി; 200 ഓളം കാറുകളുമായി റാലി നടത്തി ബിജെപി നേതാവ്

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയും ഇന്ധന വിലവര്‍ധനയിലൂടെയും കടന്നുപോകുമ്പോള്‍ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു

Published

|

Last Updated

ഭോപ്പാല്‍  | യുദ്ധസാഹചര്യത്തില്‍ ഇന്ധനം കരുതലോടെ ഉപയോഗിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ 200 ഓളം കാറുകളുടെ അകമ്പടിയോടെ വാഹന റാലി നടത്തി ബിജെപി നേതാവ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് പുല്ല് വില കല്‍പ്പിച്ച് ബിജെപി നേതാവ് കാര്‍ റാലി നടത്തിയത്. റാലി നഗരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്തു

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയും ഇന്ധന വിലവര്‍ധനയിലൂടെയും കടന്നുപോകുമ്പോള്‍ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

മധ്യപ്രദേശ് ടെക്സ്റ്റ്ബുക്ക് കോര്‍പ്പറേഷന്റെ ചെയര്‍മാനായി നിയമിതനായ സൗഭാഗ്യ സിങ് ഠാക്കൂര്‍ പദവി ഏറ്റെടുക്കാന്‍ ഭോപ്പാലിലേക്ക് പോകുമ്പോഴാണ് 200ഓളം വാഹനങ്ങളുടെ അകമ്പടിയില്‍ നഗരത്തിലൂടെ കിലോമീറ്ററുകളോളം യാത്രനടത്തിയത്. ഇതോടെ നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. ഇതോടെ ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പോലും വഴിയില്‍ കുടുങ്ങി.വാഹന റാലിയുടെ വിഡിയോയും വൈറലായി. സാധാരണക്കാരോട് ഉപദേശം നല്‍കുന്ന പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുടെ ധൂര്‍ത്ത് കാണുന്നില്ലേ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.

വിവാദത്തിന് പിന്നാലെ സൗഭാഗ്യ സിങ് വിശദീകരണവുമായി രംഗത്തെത്തി. ഉജ്ജയിനിലെ തന്റെ ഗ്രാമമായ മംഗ്രോളയില്‍ നിന്ന് ഏകദേശം 25 വാഹനങ്ങള്‍ മാത്രമാണ് തനിക്കൊപ്പം യാത്ര ആരംഭിച്ചതെന്നും യാത്രയ്ക്കിടെ കൂടുതല്‍ അനുയായികള്‍ വാഹനവ്യൂഹത്തില്‍ ചേരുകയായിരുന്നുമെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം

Latest