articles
വിശ്വാസ്യത ചോരുന്ന "നീറ്റ് '
പരീക്ഷാ സംവിധാനത്തോടുള്ള വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ അത്യാവശ്യമാണ്. മെറിറ്റ് മാത്രം മാനദണ്ഡമാകുന്ന ഒരു പരീക്ഷാ സമ്പ്രദായം ഉറപ്പാക്കാന്‍ സര്‍ക്കാറിനും എന്‍ ടി എക്കും വലിയ ഉത്തരവാദിത്വമുണ്ട്. വരും മാസങ്ങളില്‍ സി ബി ഐ നടത്തുന്ന അന്വേഷണവും എന്‍ ടി എ വരുത്തുന്ന പരിഷ്‌കാരങ്ങളും ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും.
ദർവേശ് ദുൽഫുഖാർ
ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശന രംഗത്തെ ഏറ്റവും നിര്‍ണായകമായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്(നീറ്റ്- യു ജി 2026) റദ്ദാക്കിയത് രാജ്യത്തെ മത്സരപരീക്ഷാ ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രതിസന്ധിയെയാണ് അടയാളപ്പെടുത്തുന്നത്. 24 ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ ഭാവിയെ നേരിട്ട് ബാധിക്കുന്ന ഈ തീരുമാനം, കേവലം ഒരു പരീക്ഷാ ക്രമക്കേടിനേക്കാളുപരി, ഇന്ത്യയുടെ കേന്ദ്രീകൃത പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. ഈ മാസം മൂന്നിന് നടന്ന പരീക്ഷയില്‍ വലിയ തോതിലുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് 12നാണ് നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ) പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
പരീക്ഷാ പ്രക്രിയയുടെ സുതാര്യതയും പവിത്രതയും പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നും നിലവിലെ സാഹചര്യത്തില്‍ ഈ പരീക്ഷാ ഫലം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോടെ എന്‍ ടി എ ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.
നീറ്റ് പരീക്ഷാ വിവാദം അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട ഒന്നായിരുന്നില്ല. ഈ മാസം മൂന്നിന് പരീക്ഷ നടന്ന ദിവസം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചെറിയ തോതിലുള്ള പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും പരീക്ഷ സുഗമമായി നടന്നുവെന്നാണ് എന്‍ ടി എ അവകാശപ്പെട്ടിരുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടന്നതെന്ന് പ്രാഥമിക റിപോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, പരീക്ഷ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാജസ്ഥാന്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പ് (എസ് ഒ ജി) നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു.
മേയ് ഏഴിന് വൈകുന്നേരമാണ് പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള ആദ്യ സൂചനകള്‍ എന്‍ ടി എക്ക് ലഭിക്കുന്നത്. തുടര്‍ന്ന് മേയ് എട്ടിന് ഈ വിവരങ്ങള്‍ സ്വതന്ത്രമായ പരിശോധനക്കായി കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറി. പരീക്ഷാ ഹാളിനുള്ളിലെ സുരക്ഷക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സി സി ടി വി ക്യാമറകള്‍, ബയോമെട്രിക് വെരിഫിക്കേഷന്‍, 5ജി ജാമറുകള്‍ എന്നിവ സജ്ജമാക്കിയിരുന്നുവെന്ന് എന്‍ ടി എ അവകാശപ്പെട്ടുവെങ്കിലും, പരീക്ഷാ ഹാളിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ചോദ്യങ്ങള്‍ ചോര്‍ന്നുവെന്ന കണ്ടെത്തല്‍ ഈ സുരക്ഷാ സംവിധാനങ്ങളെയെല്ലാം നിഷ്പ്രഭമാക്കി.
രാജസ്ഥാനിലെ സിക്കാര്‍ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മാഫിയാ സംഘമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നിലെന്നാണ് എസ് ഒ ജി കണ്ടെത്തിയത്. ഈ സംഘത്തിന് കേരളത്തിലെ ഒരു മെഡിക്കല്‍ കോളജുമായി ബന്ധമുണ്ടെന്ന കണ്ടെത്തല്‍ പരീക്ഷാ ക്രമക്കേടിന്റെ അന്തര്‍സംസ്ഥാന സ്വഭാവം വെളിപ്പെടുത്തുന്നതാണ്. അന്വേഷണ റിപോര്‍ട്ടുകള്‍ പ്രകാരം, രാജസ്ഥാനിലെ ചുരു സ്വദേശിയും നിലവില്‍ കേരളത്തിലെ ഒരു മെഡിക്കല്‍ കോളജില്‍ എം ബി ബി എസ് വിദ്യാര്‍ഥിയുമായ ഒരാളാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പ്രധാന കണ്ണിയെന്ന് സംശയിക്കപ്പെടുന്നു. ഈ വിദ്യാര്‍ഥി മേയ് ഒന്നിന് തന്നെ ചോദ്യങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ രേഖകള്‍ സിക്കാറിലെ തന്റെ സഹായികള്‍ക്ക് അയച്ചുകൊടുത്തു. എന്‍ക്രിപ്റ്റഡ് മെസ്സേജിംഗ് ആപ്പുകള്‍ വഴിയാണ് ഈ കൈമാറ്റം നടന്നത്. സിക്കാറിലെ ഒരു കരിയര്‍ കൗണ്‍സിലറായ രാകേഷ് മണ്ഡവാരിയയുടെ ഫോണിലേക്കാണ് ഈ ചോദ്യങ്ങള്‍ ആദ്യം എത്തിയത്. കെമിസ്ട്രിയുടെ മുഴുവന്‍ മാര്‍ക്കും നേടാന്‍ സഹായകമാകുന്ന 45 ചോദ്യങ്ങളും ബയോളജിയുടെ 90 ചോദ്യങ്ങളും ചോര്‍ന്നിട്ടുണ്ട് എന്നത് ചോര്‍ച്ചയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. 42 മണിക്കൂര്‍ മുമ്പ് ചോര്‍ച്ച സംഭവിച്ചത് കൊണ്ട് തന്നെ വ്യാപക പ്രചാരണത്തിന് സമയം ലഭിക്കുകയും ചെയ്തു. “ഗസ്സ് പേപ്പര്‍’ എന്ന പേരില്‍ പ്രചരിച്ച ചോദ്യസഞ്ചയം യഥാര്‍ഥ ചോദ്യപേപ്പറുമായി അവിശ്വസനീയമായ സാമ്യമുള്ളതായിരുന്നു. ഇതിലെ ചോദ്യങ്ങളുടെ ക്രമം പോലും യഥാര്‍ഥ പേപ്പറിന് സമാനമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇത് വെറുമൊരു ഊഹക്കച്ചവടമല്ലെന്നും പരീക്ഷാ സംവിധാനത്തിന്റെ അകത്തളങ്ങളില്‍ നിന്ന് തന്നെ വിവരങ്ങള്‍ ചോര്‍ന്നുവെന്നതിന്റെ വ്യക്തമായ തെളിവാണെന്നും ഇതോടെ ബോധ്യപ്പെട്ടു.
നീറ്റ് പരീക്ഷാ ചോര്‍ച്ച കേവലം ഒരു അക്കാദമിക് കുറ്റകൃത്യമല്ല, മറിച്ച് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്ന ഒരു സംഘടിത മാഫിയാ പ്രവര്‍ത്തനം കൂടിയാണ്. പരീക്ഷക്ക് മുമ്പുള്ള ഓരോ മണിക്കൂറിനും അനുസരിച്ച് ചോദ്യപേപ്പറിന്റെ വില നിശ്ചയിക്കപ്പെട്ടിരുന്നു. പരീക്ഷയുടെ 42 മണിക്കൂര്‍ മുമ്പ് ഗസ്സ് പേപ്പറിന്റെ വില അഞ്ച് ലക്ഷത്തോളമാണ് രഹസ്യ സംഘങ്ങള്‍ ഈടാക്കിയിട്ടുള്ളത്. പരീക്ഷ തുടങ്ങാന്‍ 12 മണിക്കൂര്‍ ബാക്കി നില്‍ക്കെ 30,000 മുതല്‍ 50,000 രൂപ വരെ വിലയില്‍ ടെലഗ്രാം, വാട്‌സ്ആപ്പ് വഴി ഗെസ്സ് പേപ്പര്‍ വില്‍പ്പന നടന്നിട്ടുണ്ട്. സിക്കാറിലെ കോച്ചിംഗ് സെന്ററുകള്‍ക്കും പി ജി ഹോസ്റ്റലുകള്‍ക്കും സമീപം പ്രവര്‍ത്തിച്ചിരുന്ന അഡ്മിഷന്‍ കൗണ്‍സിലര്‍മാര്‍ വഴിയാണ് ചോദ്യങ്ങള്‍ വിതരണം ചെയ്തത്. “Forwarded many times’ എന്ന് രേഖപ്പെടുത്തിയ സന്ദേശങ്ങള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളിലേക്ക് ചോദ്യങ്ങള്‍ എത്തിയെന്നതിന്റെ തെളിവായി പോലീസ് സ്വീകരിച്ചു. സിക്കാറിലെ ഒരു പി ജി ഉടമ ആദ്യം ഈ വിവരങ്ങള്‍ അധികാരികളെ അറിയിച്ചുവെങ്കിലും, പിന്നീട് ഇയാള്‍ തന്നെ ചോര്‍ച്ചയുടെ ഭാഗമായിരുന്നുവെന്ന് സംശയിക്കപ്പെടുന്നു.
എന്‍ ടി എയുടെ പരാജയവും ഭരണപരമായ വീഴ്ചകളും
നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പ്രവര്‍ത്തനശൈലിയും അതിന്റെ ഘടനാപരമായ പോരായ്മകളും ഈ പ്രതിസന്ധിയിലൂടെ ഒരിക്കല്‍ കൂടി ചര്‍ച്ചാവിഷയമായിരിക്കുകയാണ്. വളരെ കുറഞ്ഞ സ്ഥിരം ജീവനക്കാരെ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ ടി എ, പരീക്ഷാ നടത്തിപ്പിന്റെ ഭൂരിഭാഗം ജോലികളും പുറംകരാര്‍ നല്‍കുകയാണ് ചെയ്യുന്നത്. ഈ രീതിയാണ് സുരക്ഷാ വീഴ്ചകള്‍ക്ക് പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
പുറംകരാര്‍ നല്‍കുന്നതിലെ അപകടസാധ്യതകള്‍
ചോദ്യപേപ്പര്‍ തയ്യാറാക്കല്‍, പ്രിന്റ് ചെയ്യല്‍, വിതരണം ചെയ്യല്‍ തുടങ്ങിയ നിര്‍ണായക ജോലികള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുന്നത് വിവരങ്ങള്‍ ചോരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. 2024ലെ വിവാദത്തിന് ശേഷം കെ രാധാകൃഷ്ണന്‍ കമ്മിറ്റി നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ എന്‍ ടി എ പരാജയപ്പെട്ടുവെന്ന് പുതിയ സംഭവം തെളിയിക്കുന്നു. എന്‍ ടി എയുടെ കീഴില്‍ നിലവില്‍ 25 സ്ഥിരം ജീവനക്കാര്‍ മാത്രമാണുള്ളത്. ഇത് ഇത്രയും വലിയൊരു ദേശീയ പരീക്ഷ നിയന്ത്രിക്കാന്‍ പര്യാപ്തമല്ല.
സാങ്കേതിക വിദ്യയും സുരക്ഷാ വിള്ളലുകളും
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ജി പി എസ് ട്രാക്കിംഗ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ എന്‍ ടി എ ഉപയോഗിച്ചിരുന്നുവെങ്കിലും അവയെല്ലാം പരീക്ഷാ കേന്ദ്രത്തിനുള്ളിലെ ക്രമക്കേടുകള്‍ തടയാന്‍ മാത്രമാണ് സഹായിക്കുന്നത്. എന്നാല്‍ പരീക്ഷക്ക് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ചോദ്യങ്ങള്‍ ചോരുമ്പോള്‍ ഈ സാങ്കേതിക വിദ്യകള്‍ ഫലപ്രദമല്ല. 2024ലെ നീറ്റ് വിവാദവും 2026ലെ സംഭവവും തമ്മില്‍ ഗുണപരമായ വ്യത്യാസങ്ങളുണ്ട്. 2024ല്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയതും പാട്‌നയിലെയും ഹസാരിബാഗിലെയും ഒറ്റപ്പെട്ട ചോര്‍ച്ചകളുമായിരുന്നു പ്രധാന പ്രശ്‌നമെങ്കില്‍, 2026ല്‍ അതൊരു ദേശീയ പരാജയമായിരുന്നു. 2024ല്‍ അന്വേഷണ റിപോര്‍ട്ടുകള്‍ പരിശോധിച്ച സുപ്രീം കോടതി, രാജ്യവ്യാപകമായ ചോര്‍ച്ച നടന്നതിന് തെളിവില്ലെന്ന് നിരീക്ഷിച്ചിരുന്നു. എന്നാല്‍ 2026ല്‍ എന്‍ ടി എ തന്നെ പരീക്ഷാ പ്രക്രിയയുടെ പവിത്രത നഷ്ടപ്പെട്ടുവെന്ന് സമ്മതിച്ചത് സ്ഥിതിഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. നീറ്റ് 2026ന്റെ റദ്ദാക്കല്‍ രാജ്യത്ത് വലിയ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എന്‍ എസ് യു ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ തെരുവിലിറങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്‍ ടി എ എന്ന ഏജന്‍സിയെ പൂര്‍ണമായും നിരോധിക്കണമെന്നും പരീക്ഷാ നടത്തിപ്പ് വികേന്ദ്രീകരിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ പരീക്ഷ റദ്ദാക്കിയതോടെ ശക്തമായിരിക്കുകയാണ്.
വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം
മാസങ്ങളോളം നീണ്ട കഠിനാധ്വാനത്തിന് ശേഷം പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ വാര്‍ത്ത വലിയ ആഘാതമാണ് സൃഷ്ടിച്ചത്. വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നത് വിദ്യാര്‍ഥികളില്‍ കടുത്ത മാനസിക സമ്മര്‍ദത്തിന് കാരണമാകുന്നു. പരീക്ഷാ മാഫിയകള്‍ പണം വാങ്ങി സീറ്റുകള്‍ വില്‍ക്കുമ്പോള്‍ കഠിനാധ്വാനം ചെയ്യുന്ന സാധാരണ വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടുന്നു എന്ന തോന്നല്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ വരുത്തുന്ന വിനകള്‍ ചെറുതായിരിക്കില്ല.
പരീക്ഷാ ഫീസ് എന്‍ ടി എ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കോച്ചിംഗ് സെന്ററുകള്‍ക്ക് നല്‍കിയ ലക്ഷക്കണക്കിന് രൂപയും മറ്റ് ചെലവുകളും സാധാരണ കുടുംബങ്ങള്‍ക്ക് താങ്ങാനാകുന്നതല്ല. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് അന്യസംസ്ഥാനങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ പോയി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിട്ടുണ്ട്.
തുടര്‍ച്ചയായ പരീക്ഷാ അട്ടിമറികള്‍ ഇന്ത്യന്‍ വിദ്യാഭ്യാസ വ്യവസ്ഥയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കേവലം സുരക്ഷാ ഉദ്യോഗസ്ഥരെ വര്‍ധിപ്പിക്കുന്നത് കൊണ്ടോ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് കൊണ്ടോ മാത്രം ഈ പ്രശ്‌നം പരിഹരിക്കാനാകില്ല. പേപ്പര്‍ ചോര്‍ച്ച പൂര്‍ണമായും ഒഴിവാക്കാന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ രീതി നടപ്പാക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. യു ജി സി നെറ്റ് പരീക്ഷയില്‍ ഇത് പരീക്ഷിച്ചുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ നീറ്റില്‍ ഇത് നടപ്പാക്കാന്‍ എന്‍ ടി എ മടിക്കുകയാണ്. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരേ ദിവസം ഒരേ ചോദ്യപേപ്പര്‍ നല്‍കുന്ന രീതിക്ക് പകരം വിവിധ സെഷനുകളിലായി പരീക്ഷ നടത്തുന്നത് ചോര്‍ച്ചയുടെ ആഘാതം കുറയ്ക്കാന്‍ സഹായിക്കും. എന്‍ ടി എയെ കേവലം ഒരു സൊസൈറ്റിയായി നിലനിര്‍ത്തുന്നതിന് പകരം പാര്‍ലിമെന്റ് നിയമത്തിലൂടെ ഉണ്ടാക്കിയ ഒരു നിയമപരമായ സ്ഥാപനമാക്കി മാറ്റണം. ഇത് കൂടുതല്‍ ഉത്തരവാദിത്വം ഉറപ്പാക്കും. സിക്കാറിലെയും കോട്ടയിലെയും കോച്ചിംഗ് സെന്ററുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയകളെ തടയാന്‍ കര്‍ശനമായ നിയമനിര്‍മാണം ആവശ്യമാണ്.
പരീക്ഷ തുടങ്ങുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പ് മാത്രം കേന്ദ്രങ്ങളില്‍ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കുന്ന രീതി നടപ്പാക്കുന്നത് വഴി ഗതാഗതത്തിനിടയിലുള്ള ചോര്‍ച്ച തടയാം.
24 ലക്ഷം വിദ്യാര്‍ഥികളുടെ സ്വപ്‌നങ്ങളും കഠിനാധ്വാനവും മാഫിയാ സംഘത്തിന്റെ സാമ്പത്തിക ലാഭത്തിനായി ബലികഴിക്കപ്പെടുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് അംഗീകരിക്കാനാകില്ല. എന്‍ ടി എയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ സി ബി ഐ ഗൗരവമായി അന്വേഷിക്കുകയും കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണം. പുനഃപരീക്ഷ സുതാര്യമായി നടത്തുക എന്നത് എന്‍ ടി എയെ സംബന്ധിച്ചിടത്തോളം അവരുടെ നിലനില്‍പ്പിന്റെ തന്നെ പ്രശ്‌നമാണ്. പരീക്ഷാ സംവിധാനത്തോടുള്ള വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ അത്യാവശ്യമാണ്. മെറിറ്റ് മാത്രം മാനദണ്ഡമാകുന്ന ഒരു പരീക്ഷാ സമ്പ്രദായം ഉറപ്പാക്കാന്‍ സര്‍ക്കാറിനും എന്‍ ടി എക്കും വലിയ ഉത്തരവാദിത്വമുണ്ട്. വരും മാസങ്ങളില്‍ സി ബി ഐ നടത്തുന്ന അന്വേഷണവും എന്‍ ടി എ വരുത്തുന്ന പരിഷ്‌കാരങ്ങളും ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും.







