International
യുദ്ധം കടുക്കുന്നു; ആക്രമണം തുടർന്നാൽ നാലാമത്തെ വലിയ കപ്പൽ പാതയും അടച്ചുപൂട്ടുമെന്ന് ഇറാന്റെ ഭീഷണി
ആഗോളതലത്തിൽ സമുദ്രമാർഗ്ഗമുള്ള എണ്ണയുടെ ഏകദേശം 12 ശതമാനവും കടന്നുപോകുന്ന ബാബ് അൽ-മന്ദബ് കടലിടുക്ക് തടയുമെന്നാണ് ഭീഷണി
ടെഹ്റാൻ | അമേരിക്കയുമായുള്ള യുദ്ധം കൂടുതൽ വഷളാകുകയാണെങ്കിൽ ലോകത്തെ നാലാമത്തെ വലിയ കപ്പൽ പാതയായ ബാബ് അൽ മന്ദബ് കടലിടുക്ക് തടയുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ അധീനതയിലുള്ള ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അമേരിക്കയോ ഇസ്റാഈലോ ആക്രമണം നടത്തിയാൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാന്റെ നിലപാട്. നിലവിൽ ഹോർമുസ് കടലിടുക്കിൽ ഇറാൻ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സൂയസ് കനാലിലേക്കുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്ന ബാബ് അൽ മന്ദബും തടയുമെന്ന് ഇറാൻ പ്രഖ്യാപിച്ചത്.
ആഗോളതലത്തിൽ കടൽമാർഗ്ഗമുള്ള എണ്ണക്കടത്തിന്റെ 12 ശതമാനവും ബാബ് അൽ മന്ദബ് വഴിയാണ് നടക്കുന്നത്. ചെങ്കടലിനെയും ഗൾഫ് ഓഫ് ഏഡനെയും ബന്ധിപ്പിക്കുന്ന ഈ പാത തടസ്സപ്പെട്ടാൽ ആഗോള സമ്പദ്‌വ്യവസ്ഥയെ അത് ദോഷകരമായി ബാധിക്കും. യെമനിലെ ഹൂത്തി വിമതരുടെ സഹായത്തോടെ ഈ പ്രദേശം നിയന്ത്രിക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്. അമേരിക്കൻ, ഇസ്റാഈൽ സേനകളെ അച്ചടക്കം പഠിപ്പിക്കാൻ കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് അത്യാവശ്യമാണെന്ന് ഇറാനിലെ തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹൂത്തി സേനയായ അൻസാറുള്ള ഇതിനായി പൂർണ്ണ സജ്ജമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാന്റെ തന്ത്രപ്രധാനമായ ദ്വീപുകൾ പിടിച്ചെടുക്കാൻ ശത്രുക്കൾ നീക്കം നടത്തുന്നതായി രഹസ്യാന്വേഷണ വിവരമുണ്ടെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫും വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലെ ഏതെങ്കിലും രാജ്യം ഇതിന് പിന്തുണ നൽകിയാൽ അവരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Summary
Iran has threatened to block the strategic Bab al-Mandeb Strait, the world’s fourth-largest shipping route, if the US or Israel escalates military actions against Iranian interests. Backed by Houthi forces in Yemen, Tehran aims to exert control over this critical waterway which handles 12% of global seaborne oil. This escalation follows warnings from Iranian officials about potential threats to their sovereign islands and infrastructure.

