Connect with us

Editorial

പൊതുവിദ്യാഭ്യാസ നിലവാരം ഉയരണം

ബാഹ്യമോടികള്‍ കൊണ്ട് മാത്രം രക്ഷിതാക്കളെ സ്വാധീനിക്കാനാകില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് രക്ഷിതാക്കള്‍ മുമ്പത്തേക്കാള്‍ ബോധവാന്മാരാണിന്ന്. ഉന്നത-മധ്യവര്‍ഗ സമൂഹത്തില്‍ വിശേഷിച്ചും. അവരുടെ വിശ്വാസം ആര്‍ജിക്കാനുള്ള ശ്രമങ്ങള്‍ ആവശ്യമാണ്.

Published

|

Last Updated

സ്‌കൂളുകള്‍ തുറക്കാന്‍ ഇനി ആറ് നാള്‍ മാത്രം. സ്‌കൂള്‍ കെട്ടിട അറ്റകുറ്റ പണികളും കുട്ടികളെ തേടിപ്പിടിക്കുന്ന പ്രവര്‍ത്തനവും തകൃതിയാണ് എല്ലായിടത്തും. പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. സ്വകാര്യ വിദ്യാലയങ്ങളും കെട്ടിടങ്ങള്‍ മോടി കൂട്ടിയും മറ്റു സൗകര്യങ്ങള്‍ ഒരുക്കിയും കുട്ടികളുടെ എണ്ണം കൂട്ടാനുള്ള ശ്രമത്തിലാണ്.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചില സവിശേഷതകളുണ്ട് 2025-26 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്. തുടക്കത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങളുമായി കെട്ടിമറിയുന്നത് ഒഴിവാക്കി, ആദ്യത്തെ രണ്ടാഴ്ച സാന്മാര്‍ഗിക, സാംസ്‌കാരിക ചിന്തകള്‍ വളര്‍ത്താനാവശ്യമായ ക്ലാസ്സുകളായിരിക്കും. ലഹരി ഉപയോഗം, വാഹനങ്ങളുടെ ദുരുപയോഗം, അക്രമവാസന, വ്യക്തിശുചിത്വക്കുറവ്, പരിസര ശുചിത്വമില്ലായ്മ, പൊതുമുതല്‍ നശിപ്പിക്കല്‍, ആരോഗ്യ പരിപാലനത്തിലെ ശ്രദ്ധക്കുറവ്, നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത, മൊബൈല്‍ ഫോണിനോടുള്ള ആസക്തി, ആരോഗ്യകരമല്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സാന്മാര്‍ഗിക ക്ലാസ്സ് പദ്ധതി ആവിഷ്‌കരിച്ചത്. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളില്‍ രണ്ടാഴ്ചത്തെ സാന്മാര്‍ഗിക ക്ലാസ്സുകള്‍ക്ക് ശേഷം ജൂണ്‍ പതിനെട്ടിനേ പാഠപുസ്തകങ്ങളെ അവലംബിച്ചുള്ള ക്ലാസ്സുകള്‍ ആരംഭിക്കുകയുള്ളൂ.

സമൂഹത്തിലെ മറ്റു തലങ്ങളിലെന്ന പോലെ വിദ്യാര്‍ഥികള്‍ക്കിടയിലും ലഹരി ഉപയോഗവും മൊബൈല്‍ ഫോണ്‍ അഡിക്്ഷനും അക്രമവാസനയും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ പദ്ധതി തയ്യാറാക്കിയത്. ഭാവിലോകത്തെ രൂപപ്പെടുത്തേണ്ടവരാണ് വിദ്യാര്‍ഥികള്‍. നല്ല അന്തരീക്ഷത്തില്‍ ഉത്തമസ്വഭാവക്കാരായി വളര്‍ന്നാല്‍ മാത്രമേ അവര്‍ ഭാവിലോകത്തിന് ഉപകാരപ്പെടുകയുള്ളൂ. ഇതിനു കൂടി സഹായകമായിരിക്കണം സ്‌കൂള്‍ പഠനം. സമൂഹത്തില്‍ പടര്‍ന്നു പിടിച്ച തിന്മകളെക്കുറിച്ച് അവബോധം, സഹാനുഭൂതി, കാരുണ്യബോധം, അഹിംസാ ചിന്ത തുടങ്ങിയ മൂല്യങ്ങള്‍ വിദ്യാര്‍ഥികളില്‍ അങ്കുരിക്കപ്പെടണം. ഇതിന് സഹായകമല്ല നിലവിലുള്ള പാഠപുസ്തകങ്ങളും കരിക്കുലവും. പാഠ്യപദ്ധതിയില്‍ ധാര്‍മിക പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പല ഭാഗത്ത് നിന്നും ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാറുകള്‍ അത് ചെവിക്കൊണ്ടില്ല. ഈ വിഷയത്തില്‍ രണ്ടാഴ്ചത്തെ ക്ലാസ്സെങ്കിലും സംവിധാനിക്കാന്‍ സന്നദ്ധമായത് അഭിനന്ദനാര്‍ഹമാണ്.

വിദ്യാര്‍ഥികള്‍ക്കിടയിലെ അസാന്മാര്‍ഗിക പ്രവണത പോലെ ആശങ്കാജനകമാണ് പൊതുവിദ്യാലയത്തിലെ സ്‌കൂള്‍ കുട്ടികളുടെ എണ്ണത്തില്‍ അനുഭവപ്പെടുന്ന കുറവ്. സര്‍ക്കാര്‍ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ തുടര്‍ന്ന് 2017ന് ശേഷം സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം പടിപടിയായി വര്‍ധിച്ചു വന്നിരുന്നെങ്കിലും 2022 മുതല്‍ കുറഞ്ഞു വരികയാണ്. അതേസമയം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നു. 2022-23 വര്‍ഷത്തില്‍ പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ്സില്‍ 10,164 കുട്ടികളുടെയും 2023-24 വര്‍ഷത്തില്‍ 5,100 കുട്ടികളുടെയും 2024-25 വര്‍ഷത്തില്‍ 7,163 കുട്ടികളുടെയും കുറവുണ്ടായി. നേരത്തേ 2017 മുതല്‍ 2021 വരെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സില്‍ ചേരുന്ന കുട്ടികളുടെ എണ്ണം കൂടി വരികയും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കുറയുകയുമായിരുന്നു. ആ പ്രവണതക്കാണ് ഇപ്പോള്‍ മാറ്റം വന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇക്കാര്യം പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍ നിയമസഭയില്‍ ഉന്നയിക്കുകയും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പൊതുവിദ്യാലയങ്ങളിലെ പഠന നിലവാരത്തകര്‍ച്ചയാണ് കാരണമെന്ന വിമര്‍ശവും ഉയരുകയുണ്ടായി. അതേസമയം സമീപ കാലത്തായി കേരളത്തില്‍ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറഞ്ഞു വരികയാണെന്നും പുതുതായി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലെ കുറവിന് കാരണമിതാണെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ വിശദീകരണം. 5.5 ലക്ഷമാണ് 2009ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ജനന നിരക്ക്. 2019ലെ ജനന രജിസ്റ്റര്‍ പ്രകാരം ആ വര്‍ഷം ജനിച്ച കുട്ടികളുടെ എണ്ണം 4.8 ലക്ഷമാണ്. പത്ത് വര്‍ഷത്തിനിടയില്‍ 70,000 കുട്ടികളുടെ കുറവ് വന്നു. ഇതാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളുടെ പ്രവേശനത്തിന്റെ എണ്ണത്തെ ബാധിച്ചതെന്ന് പറയുമ്പോള്‍, എന്തുകൊണ്ടാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളെ ഇത് ബാധിക്കാത്തതെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.

2017ല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു തുടക്കമിട്ട ഘട്ടത്തില്‍ അതിന്റെ വിജയത്തിന് സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും അധ്യാപകരും പി ടി എകളും കാണിച്ച ആവേശത്തില്‍ രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് സംഭവിച്ച കുറവ്, കേരളത്തിനു പുറത്തുള്ള വിദ്യാലയങ്ങളില്‍ അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ സി ബി എസ് ഇ സ്‌കൂളുകളില്‍ ചേര്‍ക്കണമെന്ന രക്ഷിതാക്കളുടെ ധാരണ, ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താന്‍ സംസ്ഥാനത്തിന് പുറത്ത് പഠിപ്പിക്കുന്ന പ്രവണതയില്‍ വന്ന വര്‍ധന തുടങ്ങി പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കുറവിന് വിദ്യാഭ്യാസ വിചക്ഷണര്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ വിവിധങ്ങളാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളില്‍ സൗകര്യങ്ങള്‍ വര്‍ധിക്കുകയും ഹൈടെക് ക്ലാസ്സ് മുറികള്‍ സജ്ജീകരിക്കപ്പെടുകയും സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ലഭ്യമാക്കുകയും ചെയ്തെങ്കിലും ഇതിനനുസൃതമായി അക്കാദമിക നിലവാരം ഉയര്‍ന്നില്ലെന്ന് രക്ഷിതാക്കള്‍ക്ക് പരാതിയുണ്ട്. ഇതേക്കുറിച്ച് വിശദമായ പഠനവും ചര്‍ച്ചകളും നടത്തി പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. ബാഹ്യമോടികള്‍ കൊണ്ട് മാത്രം രക്ഷിതാക്കളെ സ്വാധീനിക്കാനാകില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് രക്ഷിതാക്കള്‍ മുമ്പത്തേക്കാള്‍ ബോധവാന്മാരാണിന്ന്. ഉന്നത-മധ്യവര്‍ഗ സമൂഹത്തില്‍ വിശേഷിച്ചും. അവരുടെ വിശ്വാസം ആര്‍ജിക്കാനുള്ള ശ്രമങ്ങള്‍ ആവശ്യമാണ്.

 

Latest