Connect with us

Kerala

പിണറായി, പ്രിയങ്ക, പത്താന്‍; ആവേശപ്പേമാരിയില്‍ ആറാടി നിലമ്പൂര്‍

കനത്ത മഴ വകവയ്ക്കാതെ റോഡ് ഷോയിലും റാലിയിലും പതിനായിരങ്ങള്‍ അണിനിരന്നു

Published

|

Last Updated

നിലമ്പൂര്‍ | ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനലാപ്പില്‍ പ്രവേശിച്ചിരിക്കെ കനത്ത മഴയിലും തോരാത്ത ആവേശം. പരസ്യപ്രചാരണം തീരാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ പ്രിയങ്കാ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും യൂസഫ് പത്താനും കളത്തിലിറങ്ങിയത് ശക്തമായ ത്രികോണ മത്സരത്തിന്റെ കരുത്ത് വിളിച്ചോതി.

ആര്യാടന്‍ ഷൗക്കത്തിനായി പ്രിയങ്കാഗാന്ധി നടത്തിയ റോഡ് ഷോയുമായില്‍ ആയിരങ്ങള്‍ അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പോത്തുകല്‍, കരുളായി, അമരമ്പലം എന്നീ പഞ്ചായത്തുകളില്‍ എല്‍ ഡി എഫ് റാലിയില്‍ വന്‍ ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് എം സ്വരാജിനായി വോട്ടഭ്യര്‍ഥിച്ചു. പി വി അന്‍വറിനായി തൃണമൂല്‍ എം പി യൂസഫ് പത്താന്‍ കളത്തിലിറങ്ങിയതോടെ നിലമ്പൂര്‍ വീര്‍പ്പുമുട്ടി.

എന്‍ ഡി എ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിന്റെ പ്രചാരണത്തിനായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മണ്ഡലത്തില്‍സജീവമായി ഉണ്ട്.
നിലമ്പൂരില്‍ പി വി അന്‍വര്‍ കരുത്ത് തെളിയിക്കുമെന്ന് തൃണമൂല്‍ എം പി യൂസഫ് പത്താന്‍ പറഞ്ഞു. പി വി അന്‍വര്‍ കൊടുംവഞ്ചകനെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ക്ഷേമ പെന്‍ഷന്‍ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന കെ സി വേണുഗോപാലിന്റെ ആരോപണം പ്രിയങ്ക ശക്തമായി ഉന്നയിച്ചു. എല്‍ ഡി എഫും യു ഡി എഫും വര്‍ഗീയ പ്രീണനം നടത്തുന്നുവെന്ന് രാജീവ് ചന്ദ്രശേഖകര്‍ ആരോപിച്ചു.

സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരേണ്ടതുണ്ട്. അതിനുള്ള ആദ്യ അവസരമാണ് ഈ തിരഞ്ഞെടുപ്പെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പെന്‍ഷന്‍ രാഷ്ട്രീയവല്‍ക്കരിക്കാതെ സമയത്ത് കൊടുക്കണമെന്നും തിരഞ്ഞെടുപ്പ് നോക്കിയാണ് പെന്‍ഷന്‍ കൊടുക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇപ്പോഴത്തെ സര്‍ക്കാരിന് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്ന് ഒമ്പതു വര്‍ഷം കൊണ്ട് കണ്ടതാണ്. നിങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയുന്ന ഒരു സര്‍ക്കാരാണ് മാറ്റത്തിലൂടെ വരേണ്ടത്. നിങ്ങളുടെ ക്ഷേമപെന്‍ഷന്‍ , ആശാവര്‍ക്കര്‍മാരുടെ വേതനം ഇതൊന്നും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു കൂടായെന്നും പ്രിയങ്ക പറഞ്ഞു.

നിലമ്പൂരില്‍ അന്‍വറിന് വലിയ ജനപിന്തുണയുണ്ടെന്ന് യൂസഫ് പത്താന്‍ പറഞ്ഞു. ഇത്രയും ആളുകള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പി വി അന്‍വര്‍ വലിയ ശക്തിയുണ്ടാക്കിയിട്ടുണ്ട്. നിലമ്പൂരിലെ ജനങ്ങള്‍ക്കായി ധാരാളം കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. അത് തനിക്ക് അറിയാം അത് കൊണ്ട് ഈ ജനകൂട്ടം പ്രതീക്ഷിച്ചിരുന്നുവെന്നും യൂസഫ് പത്താന്‍ പറഞ്ഞു.

 

Latest