Connect with us

International

ഇറാന്‍ അതിശക്തമായി തിരിച്ചടിക്കുന്നു; അമേരിക്കയും ഭീതിയില്‍

ഏതെങ്കിലും തരത്തില്‍ അമേരിക്കയ്ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇതുവരെ കാണാത്ത രീതിയില്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

Published

|

Last Updated

വാഷിങ്ടണ്‍ | ഇറാന്‍ ഇസ്‌റാഈലിനു നേരെ അതിശക്തമായ ആക്രമം തുടര്‍ന്നുകൊണ്ടിരിക്കെ അമേരിക്കയും ഭീതിയില്‍. ഏതെങ്കിലും തരത്തില്‍ അമേരിക്കയ്ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇതുവരെ കാണാത്ത രീതിയില്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തുവന്നു.

ഇസ്‌റാഈല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കയ്ക്ക് ഒരു പങ്കുമില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു. യു എസിന് നേരെ ഏതെങ്കിലും തരത്തില്‍ ആക്രമണമുണ്ടായാല്‍ സായുധ സേനയുടെ മുഴുവന്‍ ശക്തിയും ഉപയോഗിക്കുമെന്നാണ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനും ഇസ്‌റാഈലും തമ്മിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധതയും ട്രംപ് അറിയിച്ചു. എളുപ്പത്തില്‍ ഒരു കരാര്‍ ഉണ്ടാക്കാനും ഈ സംഘര്‍ഷം അവസാനിപ്പിക്കാനും കഴിയുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്.

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്‌റാഈലില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടാം ദിവസവും ഇസ്‌റാഈലിന്റെ വ്യോമ പ്രതിരോധ സംവിധാനം മറികടന്നാണ് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്. ഏറ്റവും കനത്ത ആക്രമണം ഉണ്ടായത് ഇസ്‌റാഈലിന്റെ സുപ്രധാന തുറമുഖ നഗരമായ ഹൈഫയിലാണ്. ഹൈഫ ഓയില്‍ റിഫൈനറി ലക്ഷ്യമിട്ട് അടക്കം ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഇസ്‌റാഈലിന്റെ യുദ്ധവിമാന നിര്‍മാണ കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നു.

ഇറാന്റെ ആണവ കേന്ദ്രങ്ങളെയും ശാസ്ത്രജ്ഞരെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയത്. ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3 എന്ന പേരില്‍ ഇറാന്‍ തിരിച്ചടിച്ചു. ടെല്‍ അവീവില്‍ ഉള്‍പ്പെടെ മിസൈല്‍ വര്‍ഷിച്ചു. ഇതുവരെ ഇസ്‌റാഈലിന്റെ ആക്രമണത്തില്‍ നൂറിലേറെപ്പേര്‍ ഇറാനില്‍ കൊല്ലപ്പെട്ടു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇറാന്റെ എണ്ണ സംഭരണികളും ഊര്‍ജ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ രാത്രി നടത്തിയ വ്യോമാക്രമണങ്ങളില്‍ ടെഹ്‌റാന്‍ അടക്കമുള്ള നഗരങ്ങളില്‍ കനത്ത നാശമുണ്ടായി.

ടെഹ്‌റാനിലെ പ്രതിരോധ മന്ത്രാലയം ആസ്ഥാനവും ഇസ്‌റാഈല്‍ ആക്രമിച്ചു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഫീല്‍ഡ് ആയ സൗത്ത് പാര്‍സ്, ഫജ്ര്‍ ജാം ഗ്യാസ് റിഫൈനിംഗ്, അബാദാന്‍ ഓയില്‍ റിഫൈനറി എന്നിവയെല്ലാം ആക്രമിക്കപ്പെട്ടു. മധ്യ ഇറാനിലെ ഇസ്ഫഹാന്‍, ഇറാന്റെ ആണവ പദ്ധതികളുടെ പ്രധാന കേന്ദ്രമാണ്. ഇവിടെ ഇസ്‌റാഈല്‍ വീണ്ടും ആക്രമണം നടത്തി.

 

Latest