editorial
സി ബി ഐയുടെ വിശ്വാസ്യത വീണ്ടെടുക്കണം
ആരോടും പ്രത്യേക കൂറും വിധേയത്വവുമില്ലാത്ത നിഷ്പക്ഷരും കേസന്വേഷണത്തിൽ വിദഗ്ധരുമായിരിക്കണം സി ബി ഐ ഉദ്യോഗസ്ഥർ. രാഷ്ട്രീയ സമ്മർദങ്ങളെ അതിജീവിക്കാൻ ആർജവമുള്ള, അഴിമതിരഹിതനായ വ്യക്തിയായിരിക്കണം തലപ്പത്ത് നിയമിക്കപ്പെടുന്നത്. എങ്കിലേ കൂട്ടിലടച്ച തത്ത സ്വതന്ത്രമാകുകയുള്ളൂ.

വീണ്ടും ജുഡീഷ്യറിയുടെ കടുത്ത വിമർശത്തിനു വിധേയമായിരിക്കുന്നു സി ബി ഐ. തിരുനൽവേലി ഇന്ത്യൻ ഓവർസീസ് ബേങ്ക് തട്ടിപ്പു കേസിൽ മദ്രാസ് ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം സി ബി ഐയുടെ പ്രതിഛായ തകർന്നിരിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയത്. പക്ഷപാതപരമായ അന്വേഷണത്തിന്റെ പേരിൽ വ്യാപകമായി പൊതുജനവിമർശനം നേരിടുന്ന വിധം അധഃപതിച്ചിരിക്കുന്നു ഈ കേന്ദ്ര അന്വേഷണ ഏജൻസി. തങ്ങൾക്ക് ആകാശത്തോളം അധികാരങ്ങളുണ്ടെന്നാണ് സി ബി ഐയിലെ ചില ഉദ്യോഗസ്ഥരുടെ മനോഭാവം. തങ്ങളെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ലെന്നാണ് അവരുടെ വിചാരമെന്നും കോടതി വിമർശിച്ചു.
ബേങ്ക് തട്ടിപ്പ് കേസിൽ പ്രധാന പ്രതികളെയും തെളിവുള്ള സാക്ഷികളെയും ഒഴിവാക്കൽ, അപ്രസക്തരായ പ്രതികളെ ഉൾപ്പെടുത്തൽ, ശാസ്ത്രീയ തെളിവെടുപ്പ് ഉപയോഗപ്പെടുത്താതിരിക്കൽ തുടങ്ങി ഗുരുതര കൃത്യവിലോപം നിരീക്ഷിച്ച ജസ്റ്റിസ് കെ കെ രാമകൃഷ്ണൻ അധ്യക്ഷനായ കോടതി ബഞ്ച് സി ബി ഐ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി പ്രതികളെ രക്ഷിക്കുന്നതായും കുറ്റപ്പെടുത്തി. സി ബി ഐ ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുന്ന ശബ്ദസന്ദേശം കോടതിയുടെ മുന്നിലെത്തിയിരുന്നു. ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
2020 ഡിസംബറിലും സി ബി ഐയുടെ കാര്യക്ഷമതയിൽ സംശയം പ്രകടിപ്പിക്കുകയും കേസന്വേഷണത്തിൽ വിദഗ്ധരായ ഉദ്യോഗസ്ഥരുടെ അഭാവമുണ്ടെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു ഇതേ കോടതി. മറ്റു വിഭാഗങ്ങളിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വരുന്നവരാണ് സി ബി ഐയിലെ പല ഉദ്യോഗസ്ഥരും. ഇവർക്ക് കേസന്വേഷത്തിൽ പ്രത്യേകിച്ച്, സാമ്പത്തിക തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നതിൽ വേണ്ടത്ര പരിജ്ഞാനമില്ല. തെളിവുകളുടെ അഭാവത്തിൽ പ്രതികൾ രക്ഷപ്പെടുന്നത് സി ബി ഐ കേസുകളിൽ സാധാരണമാണെന്ന് കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തേ കൽക്കരി കുംഭകോണ കേസിൽ സുപ്രീം കോടതിയിൽ നിന്നും ഷാ കമ്മീഷൻ ഉൾപ്പെടെ വിവിധ അന്വേഷണ കമ്മീഷനുകളിൽ നിന്നും വിമർശം ഏൽക്കേണ്ടി വന്നിട്ടുണ്ട് സി ബി ഐക്ക്. “കൂട്ടിലടച്ച തത്ത’ എന്നാണ് സ്വകാര്യ കമ്പനികൾക്ക് കൽക്കരി അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ 2013 മേയിൽ സുപ്രീം കോടതി സി ബി ഐയെ വിശേഷിപ്പിച്ചത്. രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്ന് ഏൽക്കേണ്ടി വന്ന സമ്മർദങ്ങളെക്കുറിച്ചു സി ബി ഐ മുൻ ഡയറക്ടർമാർ തന്നെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. “രാഷ്ട്രീയ വർഗം ഒരിക്കലും സി ബി ഐക്ക് സ്വാതന്ത്ര്യം നൽകില്ലെ’ന്നാണ് മുൻ ഡയറക്ടർ ജോഗീന്ദർ സിംഗ് ഒരിക്കൽ പറഞ്ഞത്.
സി ബി ഐ കേന്ദ്ര ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി മാറിയത് സമീപ കാലത്തല്ല. അടിയന്തരാവസ്ഥ കാലത്താണ് ഈ അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർന്നു തുടങ്ങിയതും പ്രതിഛായക്ക് മങ്ങലേറ്റതും. ഡി സെൻ ആയിരുന്നു അന്നത്ത സി ബി ഐ ഡയറക്ടർ. കഴിവുള്ള ഉദ്യോഗസ്ഥനെങ്കിലും അന്ന് ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയും കൂട്ടാളികളും ചെലുത്തിയ സമ്മർദം അതിജീവിക്കാൻ അദ്ദേഹത്തിനായില്ല. സഞ്ജയ് ഗാന്ധിക്കു വേണ്ടി അമിതാധികാരം ഉപയോഗിക്കാൻ സി ബി ഐയെ സെൻ ചട്ടുകമാക്കി. അടിയന്തരാവസ്ഥ കാലത്ത് നടന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച ഷാ കമ്മീഷൻ സി ബി ഐയുടെ ഈ രാഷ്ട്രീയവത്കരണത്തെ അപലപിച്ചിട്ടുണ്ട്. ദുരുദ്ദേശ്യപരമാണ് സി ബി ഐയുടെ അന്നത്തെ നടപടികളെന്ന് കുറ്റപ്പെടുത്തിയ ഷാ കമ്മീഷൻ പൊതുജനത്തെ ഉപദ്രവിക്കാനുള്ള ഉപകരണമായി സി ബി ഐ അധഃപതിച്ചുവെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
2017- 18 ഘട്ടത്തിൽ സി ബി ഐയുടെ തലപ്പത്ത് ഉടലെടുത്ത ചേരിപ്പോരും അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതക്ക് മങ്ങലേൽപ്പിച്ചു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഇഷ്ടക്കാരനായ രാകേഷ് അസ്താന സി ബി ഐയുടെ സ്‌പെഷ്യൽ ഡയറാക്ടറായി നിയമിക്കപ്പെട്ടതോടെയാണ് അദ്ദേഹവും അന്നത്തെ സി ബി ഐ ഡയറക്ടർ അലോക് വർമയും തമ്മിൽ ചേരിപ്പോര് തുടങ്ങിയത്. സ്റ്റെർലിംഗ് ബയോടെക് അഴിമതി കേസിൽ കുറ്റാരോപിതനായ രാകേഷ് അസ്താനയെ സ്‌പെഷ്യൽ ഡയറക്ടറായി നിയമിച്ചതിന്റെ സാധുത അലോക് വർമ കേന്ദ്ര വിജിലൻസ് കമ്മീഷനിലും സുപ്രീം കോടതിയിലും ചോദ്യം ചെയ്തു. വിജിലൻസ് അലോക് വർമയുടെ എതിർപ്പ് തള്ളിക്കളയുകയും സുപ്രീം കോടതി പ്രശ്‌നത്തിൽ ഇടപെടാൻ വിസമ്മതിക്കുകയും ചെയ്തു.
തുടർന്ന് 2018 ഒക്ടോബറിൽ മോയിൻ ഖുറൈശി കേസിൽ രാകേഷ് അസ്താന കൈക്കൂലി വാങ്ങിയെന്നാരോപിച്ച് സി ബി ഐ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഓഫീസ് റെയ്ഡ് നടത്തി. അലോക് വർമയുടെ നിർദേശപ്രകാരമായിരുന്നു റെയ്ഡ്. താനല്ല, അലോക് വർമയാണ് ഖുറൈശിയിൽ നിന്ന് കൈക്കൂലി വാങ്ങിയതെന്നായിരുന്നു അസ്താന പറഞ്ഞത്. ചേരിപ്പോര് രൂക്ഷമായതോടെ ഇരുവർക്കും അനിശ്ചിതകാല അവധി നൽകി കേന്ദ്രം ഒതുക്കുകയായിരുന്നു.
സി ബി ഐ പ്രവർത്തനം കാര്യക്ഷമമാക്കാൻ നടേപറഞ്ഞ കേസിൽ മദ്രാസ് ഹൈക്കോടതി ചില നിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. സി ബി ഐ ഡയറക്ടർ കേസുകളിൽ കൂടുതൽ മേൽനോട്ടവും ശ്രദ്ധയും കാണിക്കണം.
അന്വേഷണോദ്യോഗസ്ഥർ തെളിവുകൾ ശരിയായി ശേഖരിക്കുന്നുണ്ടെന്നും പക്ഷപാതിത്വം കാണിക്കുന്നില്ലെന്നും ഉറപ്പാക്കണം. അന്വേഷണം കാര്യക്ഷമമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ശാസ്ത്രീയവും സാങ്കേതികവുമായ ഉപകരണങ്ങൾ ലഭ്യമാക്കണം തുടങ്ങിയവയാണ് നിർദേശങ്ങൾ. ഇതോടൊപ്പം ആരോടും പ്രത്യേക കൂറും വിധേയത്വവുമില്ലാത്ത നിഷ്പക്ഷരും കേസന്വേഷണത്തിൽ വിദഗ്ധരുമായിരിക്കണം സി ബി ഐ ഉദ്യോഗസ്ഥർ. രാഷ്ട്രീയ സമ്മർദങ്ങളെ അതിജീവിക്കാൻ ആർജവമുള്ള, അഴിമതിരഹിതനായ വ്യക്തിയായിരിക്കണം തലപ്പത്ത് നിയമിക്കപ്പെടുന്നത്. എങ്കിലേ കൂട്ടിലടച്ച തത്ത സ്വതന്ത്രമാകുകയുള്ളൂ.