Connect with us

sexual assault

ഊമയായ പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തം

വിധി നീതിന്യായ ചരിത്രത്തില്‍ അപൂര്‍വത്തില്‍ അപൂര്‍വമാണ്.

Published

|

Last Updated

കാസര്‍കോട് | മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 16കാരിയായ ഊമ പെണ്‍കുട്ടിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി മൂന്ന് ജീവപര്യന്തം തടവിനും പുറമെ 10 വര്‍ഷം തടവിനും ശിക്ഷിച്ചു. ഉപ്പള മണിമുണ്ടയിലെ സുരേഷ് എന്ന ചെറിയമ്പുനാ(45)നാണ് കാസര്‍കോട് ജില്ലാ അഡീഷനല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് എ മനോജ് ശിക്ഷ വിധിച്ചത്. സുരേഷ് കുറ്റക്കാരനാണെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു.

എട്ട് ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ എട്ട് വര്‍ഷം അധികതടവ് അനുഭവിക്കണം. ഇത്തരമൊരു വിധി നീതിന്യായ ചരിത്രത്തില്‍ അപൂര്‍വത്തില്‍ അപൂര്‍വമാണ്. 2015 സെപ്തംബര്‍ 22 നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിലെത്തിയ സുരേഷ്, പെണ്‍കുട്ടി വെള്ളമെടുക്കാന്‍ പോയ സമയം പിറകെയെത്തി കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

അന്നത്തെ മഞ്ചേശ്വരം എസ് ഐ. പി പ്രമോദാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയത്. തുടര്‍ന്ന് ഡി വൈ എസ് പി പ്രേമരാജന്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.തുടരന്വേഷണം ഏറ്റെടുത്ത സി ഐ സുരേഷ്ബാബുവാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

 

 

Latest