Connect with us

Kerala

ആ ചര്‍ച്ച ഒരു കെണിയായിരുന്നു; നടുക്കുന്ന ഓര്‍മകളുമായി കുഞ്ഞുമുഹമ്മദ്

കേസിലെ പ്രധാന സാക്ഷിയായ തന്റെ മൊഴി കോടതിക്ക് ബോധ്യപ്പെട്ടതാണ് പ്രതികള്‍ക്ക് ശിക്ഷ കിട്ടാന്‍ ഇടയാക്കിയത്. ഒരുപക്ഷേ, അല്ലാഹുവിന്റെ വിധിയായിരിക്കാം കോടതി വിധി കേള്‍ക്കാന്‍ തന്നെ ബാക്കിനിര്‍ത്തിയതെന്നും കുഞ്ഞുമുഹമ്മദ് പറയുന്നു.

Published

|

Last Updated

പാലക്കാട് | സഹോദരന്മാരെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചെങ്കിലും കുഞ്ഞുമുഹമ്മദിനെ നടുക്കുന്ന ഓര്‍മകള്‍ ഇപ്പോഴും വേട്ടയാടുന്നു. ജീവിതത്തില്‍ നേര്‍വഴിയിലൂടെ സഞ്ചരിക്കുക മാത്രമാണ് അനുജന്മാരായ കുഞ്ഞുഹംസയും നൂറുദ്ദീനും ചെയ്തത്. അതുകൊണ്ടാണ്, മഹല്ലിലെ തര്‍ക്കം പരിഹരിക്കാന്‍ അവര്‍ ശ്രമിച്ചത്. ഇതിനായി കോങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്ലക്കോയയുടെ വീട്ടില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. പക്ഷേ, ആസൂത്രിത കൊലപാതകത്തിനുള്ള കെണിയൊരുക്കുകയായിരുന്നു അന്ന്.

2013 നവംബര്‍ 20ലെ രാത്രിയെ കുറിച്ച് ആലോചിക്കുമ്പോള്‍ കുഞ്ഞുമുഹമ്മദിന് വാക്കുകള്‍ കിട്ടുന്നില്ല. ഇശാഅ് നിസ്‌കാരത്തിന് ശേഷം കുഞ്ഞുഹംസയും നൂറുദ്ദീനും പള്ളിയില്‍ നിന്നിറങ്ങി കോങ്ങാട് മണ്ഡലം ലീഗ് പ്രസിഡന്റിന്റെ വീട് ലക്ഷ്യമാക്കി കാറില്‍ പോകുകയായിരുന്നു. അവിടെ എത്തുന്നതിന് മുമ്പ്, മാരകായുധങ്ങളുമായി ഒരു സംഘമാളുകള്‍ സഹോദരങ്ങളെ വളഞ്ഞു. കാറില്‍ നിന്ന് ഇരുവരെയും വലിച്ചിറക്കി കാലും കൈയും വെട്ടിനുറുക്കി, തല നെടുകെ വെട്ടിപ്പൊളിച്ചു. കണ്ണുകള്‍ ചൂഴ്ന്നെടുത്തു. നെഞ്ചില്‍ കയറി നിന്ന് ആഞ്ഞുചവിട്ടി. ദാഹജലത്തിന് കേണപ്പോള്‍, ഇരുവരെയും റോഡിലേക്ക് വലിച്ചിഴ്ച്ച മര്‍ദിച്ചു. തന്നെയും കൊല്ലാന്‍ ശ്രമിച്ചെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. കേസിലെ പ്രധാന സാക്ഷിയായ തന്റെ മൊഴി കോടതിക്ക് ബോധ്യപ്പെട്ടതാണ് പ്രതികള്‍ക്ക് ശിക്ഷ കിട്ടാന്‍ ഇടയാക്കിയത്. ഒരുപക്ഷേ, അല്ലാഹുവിന്റെ വിധിയായിരിക്കാം കോടതി വിധി കേള്‍ക്കാന്‍ തന്നെ ബാക്കിനിര്‍ത്തിയതെന്നും കുഞ്ഞുമുഹമ്മദ് പറയുന്നു.