Afghanistan crisis
ജോലി ചെയ്യരുതെന്ന് താലിബാന്റെ മുന്നറിയിപ്പ്; അഫ്ഗാനിലെ സ്ത്രീകള്‍ ഭീതിയില്‍
താലിബാന്‍ ഭരണകാലത്ത് 1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാനോ, പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനോ അനുവാദമുണ്ടായിരുന്നില്ല

കാബൂള്‍ | താലിബാന്‍ അഫ്ഗാനിസ്ഥാനെ പൂര്‍ണ്ണമായി പിടിച്ചെടുത്തതോടെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. ജൂലൈ ആദ്യത്തില്‍ അഫ്ഗാനിലെ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതിനിടെ താലിബാന്‍ തോക്കുധാരികള്‍ കാണ്ഡഹാറിലെ അസീസി ബാങ്കിന്റെ ഓഫീസുകളിലേക്ക് കയറി അവിടെ ജോലി ചെയ്യുന്ന ഒന്‍പത് സ്ത്രീകളോട് വീടുകളിലേക്ക് മടങ്ങിപ്പോകുവാന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് അവരെ വീടുകളിലേക്ക് തിരിച്ചയച്ച് ഇനി ജോലി ചെയ്യാന്‍ വരരുതെന്ന് താക്കിത് ചെയ്യുകയും ചെയ്തു. പകരം പുരുഷ ബന്ധുക്കള്‍ക്ക് സ്ത്രീകളുടെ ജോലിയില്‍ പ്രവേശിക്കാമെന്ന നിര്‍ദ്ദേശമാണുണ്ടായത്.
രാജ്യത്തെ സ്ത്രീകള്‍ ഇംഗ്ലീഷ് പ്രാവീണ്യം ഉള്ളവരും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നേടിയവരുമാണ്. ബിസിനസ്സ് സംരംഭകരാകാന്‍ കെല്‍പ്പുള്ളവരുമാണവര്‍. താലിബാന്‍ ഭരണകാലത്ത് 1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാനോ, പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനോ അനുവാദമുണ്ടായിരുന്നില്ല. സ്ത്രീകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങണമെങ്കില്‍ മുഖം മറയ്ക്കണമായിരുന്നു. കൂടാതെ പുരുഷബന്ധുവിനൊപ്പം മാത്രമേ യാത്ര ചെയ്യാനും പറ്റുമായിരുന്നുള്ളൂ. ഈ നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകള്‍ക്ക് താലിബാന്‍ മത പൊലീസിന്റെ പരസ്യമായ അടിയും ആക്രോഷവും നേരിടേണ്ടി വന്നിരുന്നു. പിന്നീട് രാഷ്ട്രീയ ഒത്തുതീര്‍പ്പിനും ചര്‍ച്ചകള്‍ക്കുംശേഷം ജോാലി ചെയ്യാനും വിദ്യാഭ്യാസം നേടാനും അവസരം നല്‍കിയിരുന്നു. ഇപ്പോള്‍ 20 വര്‍ഷത്തിനുശേഷം പൊതുഇടങ്ങളില്‍ നിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന സംഭവം അഫ്ഗാന്‍ സ്ത്രീകള്‍ നേടിയ അവകാശങ്ങള്‍ റദ്ദാക്കുന്നതിന്റെ ആദ്യ സൂചനയായി വേണം കാണാന്‍.
അസീസി ബാങ്കിലെ ആദ്യസംഭവത്തിനു ശേഷം ഹെറാത്തിലെ ബാങ്ക് മിലിയിലെ ബ്രാഞ്ചിലും സമാനമായ സംഭവം ഉണ്ടായതായി രണ്ട് വനിതാ കാഷ്യര്‍മാര്‍ പറഞ്ഞു. തോക്കുധാരികളായ മൂന്ന് താലിബാന്‍ പോരാളികള്‍ ശാഖയില്‍ പ്രവേശിക്കുകയും പരസ്യമായി മുഖം കാണിച്ചതിന് വനിതാ ജീവനക്കാരെ ഉപദേശിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. അവിടുത്തെ സ്ത്രീജീവനക്കാര്‍ തല്‍സ്ഥാനത്തേക്ക് പുരുഷ ബന്ധുക്കളെ കൊണ്ടുവരികയും രാജിവെക്കുകയുമാണ് ചെയ്തത്.
രണ്ട് സംഭവങ്ങളെക്കുറിച്ചും താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ഇതുവരെ പ്രതികരിച്ചില്ല. രണ്ട് ബാങ്കുകളുടെയും വക്താക്കളും സംഭവത്തോട് ഇതുവരെ പ്രതികരിച്ചില്ല. താലിബാന്‍ എല്ലാ തലങ്ങളിലുമുള്ള സ്വാതന്ത്ര്യത്തെയും ഇല്ലായ്മ ചെയ്യുമ്പോള്‍ അതിനെതിരെ തങ്ങള്‍ പോരാടുമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ഓരോ നഗരവും തകരുന്തോറും മനുഷ്യശരീരങ്ങള്‍ തകരുന്നു, സ്വപ്നങ്ങള്‍ തകരുന്നു, ചരിത്രവും ഭാവിയും തകരുന്നു, കലയും സംസ്‌കാരവും തകരും, ജീവിതവും സൗന്ദര്യവും തകരുന്നു, നമ്മുടെ ലോകം തകരുന്നു എന്നാണ് ഈ സംഭവത്തില്‍ റാഡ അക്ബര്‍ ട്വിറ്ററില്‍ കുറിച്ചത്.