Connect with us

Afghanistan crisis

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍; ആരാണ് പുതിയ ഭരണത്തലവന്‍ മുല്ലാ അഖുന്ദ്?

താലിബാന്‍ പ്രഖ്യാപിച്ച പുതിയ അഫ്ഗാന്‍ ഇടക്കാല സര്‍ക്കാറിന്റെ തലവനായ മുല്ല മുഹമ്മദ് ഹസന്‍ അഖുന്ദിനെക്കുറിച്ച് അറിയാം

Published

|

Last Updated

ഗസ്റ്റ് പതിനഞ്ചിന് ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആതേ ദിവസമാണ് തങ്ങളുടെ ഇരുപത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ആധിപത്യം നേടിയത്. തലസ്ഥാന നഗരമായ കാബൂള്‍ പിടിച്ചെടുത്തതോടെ സാങ്കേതികമായി അഫ്ഗാന്‍ ഭരണം തങ്ങളുടെ കയ്യിലായെങ്കിലും സര്‍ക്കാര്‍ രൂപീകരിച്ച് ഒരു പുതിയ ഭരണം തുടങ്ങാന്‍ മാത്രം തയ്യാറെടുപ്പിലായിരുന്നില്ല താലിബാനെന്ന് അവരുടെ പിന്നീടുള്ള ദിവസങ്ങളിലെ ആശയക്കുഴപ്പങ്ങളില്‍ നിന്നും പെരുമാറ്റങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ആഗസ്റ്റ് മുപ്പത്തി ഒന്നിന് അമേരിക്ക പൂര്‍ണ്ണമായും രാജ്യം വിടുന്നതോടെ അഫ്ഗാന്‍ ഭരണം പിടിച്ചെടുക്കണം എന്ന ഉദ്ദേശവുമായി മുന്നോട്ട് പോയിരുന്നെങ്കിലും അത് ഇത്രയും പെട്ടന്ന് ചെറുത്ത് നില്‍പ്പുകള്‍ ഒന്നും ഇല്ലാതെ ഉണ്ടാകും എന്ന് താലിബാന്‍ കരുതിക്കാണില്ല. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി വേഗത്തില്‍ അഫ്ഗാന്റെ നിയന്ത്രണം കയ്യിലാവുകയും പഞ്ചശീറിലെ പ്രതിരോധ സഖ്യത്തില്‍ നിന്ന് ചെറുത്ത് നില്‍പ്പുകള്‍ ഉണ്ടാകുകയും ഭരണ നേതൃത്വത്തെക്കുറിച്ച് താലിബാന് ഉള്ളില്‍ തന്നെ ആശയക്കുഴപ്പമുണ്ടാകുകയും ചെയ്തതോടെ സര്‍ക്കാര്‍ പ്രഖ്യാപനം നിശ്ചയിച്ച ദിവസങ്ങളില്‍ നിന്ന് നീണ്ട് പോയി. എന്നാല്‍ ഏറ്റവും ഒടുവില്‍ മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദിനെ ഭരണത്തലവനായി നിശ്ചയിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് താലിബാന്‍.

പുതിയ സര്‍ക്കാറില്‍ നേരത്തേ ഭരണത്തലവന്റെ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്ന മുല്ലാ ബരാദര്‍ ആദ്യ ഉപ നേതാവായും മൗലവി ഹനാഫി രണ്ടാം ഉപനേതാവായും താല്‍ക്കാലിക പ്രതിരോധ മന്ത്രിയായി മുല്ലാ യാക്കൂബും ആഭ്യന്തര മന്ത്രിയായി സിറാജുദ്ദീന്‍ ഹഖാനിയും ഉണ്ടാകുമെന്നാണ് കാബൂള്‍ തലസ്ഥാനത്ത് നിന്നും വരുന്ന ഒടുവിലത്തെ വിവരങ്ങള്‍.

ആരാണ് മുല്ലാ മുഹമ്മദ് അഖുന്ദ്?
താലിബാന്‍ രൂപം കൊണ്ട കാണ്ഡഹാര്‍ ആണ് മുല്ലാ മുഹമ്മദ് അഖുന്ദിന്റെ ജനന സ്ഥലം. താലിബാന്റെ നയ രൂപീകരണ സമിതിയായ റഹ്ബാരി ശൂറയുടെ ദീര്‍ഘകാലം നേതൃത്വത്തിലുണ്ടായിരുന്ന വ്യക്തിയാണ് അഖുന്ദ്. 1996 മുതല്‍ 2001 വരെ നീണ്ടുനിന്ന ആദ്യ താലിബാന്‍ ഭരണകാലത്ത് ആദ്യം വിദേശകാര്യ മന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയുമായിരുന്നു അഖുന്ദ്. താലിബാന്റെ നിലവിലെ തലവന്‍ ഹൈബത്തുള്ള അഖുന്ദ്‌സാദയുടെ അടുത്ത അനുനായി കൂടിയായത് കൊണ്ടാണ് ഖത്തറിലെ താലിബാന്‍ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് പോരുകയായിരുന്ന മുല്ല ബരാദറിനെ മാറ്റി നിര്‍ത്തി, പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഖുന്ദിലേക്ക് ഭരണ നേതൃത്വം എത്തുന്നത്. താലിബാന്‍ സ്ഥാപകനായ മുല്ല മുഹമ്മദ് ഉമറിന്റെ അടുത്ത അനുനായിയും രാഷ്ട്രീയ ഉപദേശകനുമായിരുന്നു എന്നാണ് അമേരിക്കയുടെ പക്കലുള്ള രേഖകളില്‍ അഖുന്ദിനെക്കുറിച്ച് രേഖപ്പെടുത്തിയരിക്കുന്നത്. താലിബാന്‍ നേതാക്കളില്‍ സൈനിക കാര്യങ്ങളേക്കാള്‍ മതപരവും ആത്മീയകാര്യങ്ങളിലുമായിരുന്നു മുല്ല ഹസ്സന്‍ അഖുന്ദ് കേന്ദ്രീകരിച്ചിരുന്നത്. 2001 ല്‍ അഫ്ഗാനിലെ ചരിത്ര പ്രസിദ്ധമായ ബാമിയാന്‍ ബുദ്ധ പ്രതിമകള്‍ തകര്‍ക്കാന്‍ അനുമതി നല്‍കിയത് അഖുന്ദ് ആയിരുന്നു. ഇതിനെ മതപരാമായ ദൗത്യം എന്നാണ് പില്‍ക്കാലത്ത് ഇയാള്‍ വിശേഷിപ്പിച്ചത്.

കാണ്ഡഹാറിലെ പാഷ്മുള്‍ ഗ്രാമത്തില്‍ ജനിച്ച അഖുന്ദ് പാകിസ്ഥാനില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സോവിയറ്റ് വിരുദ്ധ പ്രക്ഷോഭ കാലത്ത് ഹിസാബ്-ഇ-ഇസ്ലാമി വിഭാഗത്തിന്റെ പ്രവര്‍ത്തകനായാണ് താലിബാനില്‍ എത്തുന്നത്.

Latest