Connect with us

Articles

ഡിജിറ്റല്‍ വിഭജനം പുറത്തുനിര്‍ത്തുന്നവര്‍

ഡിജിറ്റല്‍ ഗ്യാപ് ഒരു ആധുനിക സാമൂഹിക പ്രശ്‌നമാണ്. ഇത് വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, സാമൂഹിക ഇടപെടലുകള്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും അസമത്വങ്ങള്‍ സൃഷ്ടിക്കുന്നു. എല്ലാവര്‍ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ പ്രയോജനങ്ങള്‍ ലഭ്യമാക്കുകയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ സമൂഹം കെട്ടിപ്പടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

Published

|

Last Updated

ഇ- ഗവേണന്‍സ് സൗകര്യങ്ങള്‍ക്ക് ചാറ്റ്‌ബോട്ട് സൗകര്യം ഏര്‍പ്പെടുത്തുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഐ ടി മിഷന്‍. സര്‍ക്കാറിന്റെ 104 സേവനങ്ങള്‍ ഒറ്റ പോര്‍ട്ടലില്‍ ലഭ്യമാക്കുന്ന എ ഐ അധിഷ്ഠിത യൂനിഫൈഡ് സര്‍വീസ് ഡെലിവറി പ്ലാറ്റ്‌ഫോം എട്ട് മാസത്തിനുള്ളില്‍ തയ്യാറാക്കും. റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കേണ്ട ഇ-ഗ്രാന്റ്‌സ്, സാമൂഹിക നീതി വകുപ്പിന്റെ ആനുകൂല്യങ്ങള്‍, കെ എസ് ആര്‍ ടി സിയുടെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ പൊതുജനങ്ങളെ കൂടുതല്‍ സ്പര്‍ശിക്കുന്ന സേവനങ്ങളാണ് ഇത്തരത്തില്‍ ഡിജിറ്റലാകുന്നത്. ഇതൊരു വിപ്ലവമായി കൊണ്ടാടുന്നതിന് മുമ്പ് ചിലത് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഈ സേവനം എല്ലാ ജന വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ടോ?
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്റര്‍നെറ്റും ഡിജിറ്റല്‍ സാങ്കേതികവിദ്യകളും ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. വിവരങ്ങള്‍ നേടുന്നതിനും ആശയവിനിമയം നടത്തുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും ജോലി ചെയ്യുന്നതിനും വിനോദത്തിനുമെല്ലാം നാം ഇന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നു. എന്നാല്‍ ഈ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമല്ല. ലോകമെമ്പാടും സാമ്പത്തിക, സാമൂഹിക, ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ ഒരു വിഭാഗം ആളുകള്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലേക്കും ഇന്റര്‍നെറ്റിലേക്കും പ്രവേശനം ലഭിക്കുന്നില്ല. ഈ അവസ്ഥയെയാണ് ഡിജിറ്റല്‍ ഗ്യാപ് അഥവാ ഡിജിറ്റല്‍ വിടവ് എന്ന് പറയുന്നത്. ഇത് ഇന്റര്‍നെറ്റ് ലഭ്യതയുടെ മാത്രം പ്രശ്‌നമല്ല. മറിച്ച് ഡിജിറ്റല്‍ ഉപകരണങ്ങളുടെ ലഭ്യത, അവ ഉപയോഗിക്കാനുള്ള സാങ്കേതിക അറിവ്, ഉയര്‍ന്ന വേഗതയുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ഡിജിറ്റല്‍ ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം എന്നിവയിലെല്ലാം നിലനില്‍ക്കുന്ന വ്യത്യാസങ്ങളെയും ഉള്‍ക്കൊള്ളുന്നു.
ഡിജിറ്റല്‍ ഗ്യാപ്പിന് പിന്നില്‍ പല കാരണങ്ങളുണ്ട്. അതില്‍ പ്രധാനമാണ് സാമ്പത്തിക അസമത്വം. കമ്പ്യൂട്ടറുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഇന്റര്‍നെറ്റ് കണക്്ഷന്‍ ലഭിക്കുന്നതിനും ചെലവ് വരും. താഴ്ന്ന വരുമാനമുള്ളവര്‍ക്ക് ഈ ചെലവുകള്‍ താങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. കൂടാതെ നഗരപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താരതമ്യേന വിലകുറഞ്ഞതും കൂടുതല്‍ വേഗതയുള്ളതുമായിരിക്കുമ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ ഇത് ചെലവേറിയതും വേഗം കുറഞ്ഞതുമായിരിക്കും. ആദിവാസി ജനസമൂഹം കൂടുതലും താമസിക്കുന്നത് വിദൂര ഗ്രാമങ്ങളിലും വനമേഖലകളിലുമാണ്. ഇവിടെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, മൊബൈല്‍ നെറ്റ് വര്‍ക്ക് കവറേജ്, വൈദ്യുതി എന്നിവയുടെ ലഭ്യത വളരെ കുറവാണ്. 2011ലെ സെന്‍സസ് പ്രകാരം, ആദിവാസി കുടുംബങ്ങളില്‍ 31 ശതമാനം പേര്‍ക്ക് മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നത്. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഗ്രാമങ്ങളില്‍ ആറ് ശതമാനം ആദിവാസികള്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റ് ലഭ്യതയുള്ളതെന്ന ഒരു പഠനം ഈ അടുത്ത് പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ ഏറ്റവും ദരിദ്രരായ 10 ശതമാനം കുടുംബങ്ങളില്‍ 28.4 ശതമാനം പേര്‍ക്ക് മാത്രമാണ് ബ്രോഡ്ബാന്‍ഡ് ലഭ്യതയുള്ളത്. ഇത് സാമ്പത്തിക സ്ഥിതിയും ഡിജിറ്റല്‍ ലഭ്യതയും തമ്മിലുള്ള ശക്തമായ ബന്ധം കാണിക്കുന്നു. ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയില്‍ ജാതിയുടെ അടിസ്ഥാനത്തിലും വ്യത്യാസങ്ങളുണ്ട്. പട്ടികജാതി വിഭാഗത്തില്‍ 69.1 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തില്‍ 64.8 ശതമാനവും ഒ ബി സി വിഭാഗത്തില്‍ 77.5 ശതമാനവും പൊതുവിഭാഗത്തില്‍ 84.1 ശതമാനവും കുടുംബങ്ങള്‍ക്കാണ് ബ്രോഡ്ബാന്‍ഡ് ലഭ്യതയുള്ളത്.
കൂടാതെ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ സാങ്കേതിക അറിവ് ആവശ്യമാണ്. വിദ്യാഭ്യാസം കുറഞ്ഞവര്‍ക്കും പ്രായമായവര്‍ക്കും ഈ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനുള്ള കഴിവ് കുറവായിരിക്കും. ഇ-ലേണിംഗ്, ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അവബോധം കുറവായതിനാല്‍ പലപ്പോഴും ലഭ്യമായ സാങ്കേതികവിദ്യ പോലും അവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. ഡിജിറ്റല്‍ സാക്ഷരതയുടെ അഭാവം ഡിജിറ്റല്‍ അന്തരം വര്‍ധിപ്പിക്കുന്നു. കൂടാതെ പ്രായമായവര്‍ക്ക് പുതിയ സാങ്കേതികവിദ്യകള്‍ പഠിക്കുന്നതിനും ഉപയോഗിക്കുന്നതിനും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. പല സമൂഹങ്ങളിലും സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം കുറവാണ്. ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങളും വെബ്‌സൈറ്റുകളും ഉപയോഗിക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ആവശ്യമാണ്. ഈ സൗകര്യങ്ങളുടെ അഭാവം അവര്‍ ഡിജിറ്റല്‍ ലോകത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് കാരണമാകുന്നു.

വിദ്യാഭ്യാസപരമായ
അവസരങ്ങളുടെ നഷ്ടം
ഡിജിറ്റല്‍ ഗ്യാപ് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന അവസരങ്ങള്‍ നിഷേധിക്കുന്നു. കൊവിഡ്-19 മഹാമാരിയുടെ കാലത്ത് സ്‌കൂളുകളും കോളജുകളും ഓണ്‍ലൈനായി മാറിയപ്പോള്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാന്‍ കഴിഞ്ഞില്ല. ഇത് അറിവിന്റെ അസമത്വം വര്‍ധിപ്പിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 57 ശതമാനം സ്‌കൂളുകളില്‍ മാത്രമാണ് കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. 54 ശതമാനം സ്‌കൂളുകളില്‍ മാത്രമാണ് ഇന്റര്‍നെറ്റ് ലഭ്യതയുള്ളത് (2025 ജനുവരിയിലെ ഡാറ്റ). ഇത് സ്‌കൂളുകള്‍ തമ്മില്‍ പോലും വലിയ അസമത്വം നിലനില്‍ക്കുന്നു എന്ന് കാണിക്കുന്നു. അസിം പ്രേംജി ഫൗണ്ടേഷന്‍ റിപോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 60 ശതമാനം സ്‌കൂള്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠന അവസരങ്ങളിലേക്ക് പ്രവേശനമില്ല.

സാമ്പത്തിക അവസരങ്ങളുടെ നഷ്ടം
തൊഴില്‍പരമായ അവസരങ്ങള്‍ ഇന്ന് കൂടുതലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലാണ്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഡാറ്റാ പായ്ക്കുകള്‍ എന്നിവ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തവരും ഉണ്ട്. ഡിജിറ്റല്‍ കഴിവുകളില്ലാത്തവര്‍ക്ക് ഇത്തരം അവസരങ്ങള്‍ നഷ്ടപ്പെടുന്നു. കൂടാതെ ഓണ്‍ലൈന്‍ ബേങ്കിംഗ്, ഇ- കൊമേഴ്സ് തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തത് സാമ്പത്തിക ഇടപാടുകളെയും ബിസിനസ്സ് സാധ്യതകളെയും ബാധിക്കുന്നു.

ആരോഗ്യ സേവനങ്ങളിലെ വിടവ്
ടെലിമെഡിസിന്‍, ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ പോലുള്ള ഡിജിറ്റല്‍ ആരോഗ്യ സേവനങ്ങള്‍ സാധാരണമായ ഈ കാലഘട്ടത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തവര്‍ക്ക് ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയില്ല. ഇത് ആരോഗ്യ സംരക്ഷണത്തിലും അസമത്വം സൃഷ്ടിക്കുന്നു. കൊവിഡ് കാലത്ത് ഇതിന്റെ ബുദ്ധിമുട്ടുകള്‍ നാം കണ്ടതാണ്. കൊവിന്‍ ആപ്പ് വഴിയുള്ള വാക്‌സീന്‍ സ്ലോട്ട് ബുക്കിംഗ്, വാക്‌സീനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യല്‍ എന്നിവ ഡിജിറ്റല്‍ സാക്ഷരത ആവശ്യമുള്ള കാര്യങ്ങളായിരുന്നു. ഇത് പലര്‍ക്കും വാക്‌സീന്‍ ലഭിക്കുന്നതില്‍ കാലതാമസമുണ്ടാക്കി. ഓക്‌സ്ഫാം റിപോര്‍ട്ട് പ്രകാരം, 2021 മേയ് മാസത്തില്‍ നഗരങ്ങളില്‍ 100 പേര്‍ക്ക് 30 ഡോസ് വാക്‌സീന്‍ നല്‍കിയപ്പോള്‍, ഗ്രാമീണ മേഖലയില്‍ 12.7 ഡോസ് മാത്രമാണ് നല്‍കിയത്. രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഹൃദയമിടിപ്പ് തുടങ്ങിയവ നിരീക്ഷിക്കാന്‍ സഹായിക്കുന്ന നിരവധി ആരോഗ്യ ആപ്പുകളും വെയറബിള്‍ ഡിവൈസുകളും ഇന്ന് സുലഭമാണ്. ഇവ രോഗികള്‍ക്ക് സ്വന്തം ആരോഗ്യം നിരീക്ഷിക്കാനും ഡോക്ടര്‍മാരുമായി വിവരങ്ങള്‍ പങ്കുവെക്കാനും സഹായിക്കുന്നു. എന്നാല്‍ ഈ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ സാമ്പത്തിക ശേഷിയും ഡിജിറ്റല്‍ സാക്ഷരതയും ആവശ്യമാണ്. കൂടാതെ ആരോഗ്യപരമായ വിവരങ്ങള്‍, രോഗങ്ങളെക്കുറിച്ചുള്ള അവബോധം, പ്രതിരോധ മാര്‍ഗങ്ങള്‍, സര്‍ക്കാര്‍ ആരോഗ്യ പദ്ധതികളെക്കുറിച്ചുള്ള അറിയിപ്പുകള്‍ എന്നിവയെല്ലാം ഇന്ന് വലിയ തോതില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രചരിപ്പിക്കുന്നത്. ഡിജിറ്റല്‍ സാക്ഷരതയില്ലാത്തവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തവര്‍ക്കും ഈ വിവരങ്ങള്‍ ലഭിക്കാതെ പോകുന്നു. ഇത് തെറ്റിദ്ധാരണകള്‍ക്ക് വഴിവെക്കുകയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും.

വിടവ് നികത്താന്‍
ഡിജിറ്റല്‍ ഗ്യാപ് നികത്താന്‍ സര്‍ക്കാറുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവയുടെ കൂട്ടായ ശ്രമങ്ങള്‍ അത്യാവശ്യമാണ്. ഗ്രാമപ്രദേശങ്ങളിലും വിദൂര സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് അനിവാര്യമാണ്. ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ സ്ഥാപിക്കുന്നതും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. കെ- ഫോണ്‍ പോലുള്ള പദ്ധതികള്‍ ഈ ദിശയിലുള്ള നല്ല കാല്‍വെപ്പുകളാണ്. അതോടൊപ്പം താഴ്ന്ന വരുമാനക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കണം. ഇന്റര്‍നെറ്റ് ഡിവൈസുകള്‍ ലഭ്യമാക്കാന്‍ സബ്സിഡികള്‍ നല്‍കുകയോ പ്രത്യേക പ്ലാനുകള്‍ രൂപവത്കരിക്കുകയോ ചെയ്യാം. പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കുന്നതും പ്രയോജനകരമാണ്. പ്രഥമമായി ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ ആളുകളെ പഠിപ്പിക്കുന്നത് അത്യാവശ്യമാണ്. സ്‌കൂളുകളിലും കമ്മ്യൂണിറ്റി സെന്ററുകളിലും ഡിജിറ്റല്‍ സാക്ഷരതാ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത് ഡിജിറ്റല്‍ കഴിവുകള്‍ വളര്‍ത്താന്‍ സഹായിക്കും. പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക പരിശീലന പരിപാടികള്‍ നല്‍കാം. ഭിന്നശേഷിയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങളും വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും രൂപകല്‍പ്പന ചെയ്യണം. യൂനിവേഴ്‌സല്‍ ഡിസൈന്‍ തത്ത്വങ്ങള്‍ പാലിക്കുന്നത് ഇതിന് സഹായിക്കും.

ചുരുക്കത്തില്‍ ഡിജിറ്റല്‍ ഗ്യാപ് ഒരു ആധുനിക സാമൂഹിക പ്രശ്‌നമാണ്. ഇത് വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, സാമൂഹിക ഇടപെടലുകള്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും അസമത്വങ്ങള്‍ സൃഷ്ടിക്കുന്നു. എല്ലാവര്‍ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ പ്രയോജനങ്ങള്‍ ലഭ്യമാക്കുകയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ സമൂഹം കെട്ടിപ്പടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഡിജിറ്റല്‍ വിടവ് നികത്തുന്നതിലൂടെ മാത്രമേ നീതിയുക്തവും പുരോഗമനപരവുമായ സമൂഹം കെട്ടിപ്പടുക്കാന്‍ സാധിക്കുകയുള്ളൂ. ഇത് കേവലം സാങ്കേതിക പ്രശ്‌നം മാത്രമല്ല, മാനുഷികവും സാമൂഹികവുമായ ഒരു വെല്ലുവിളിയാണ്. അതിന് സാങ്കേതികവും സാമൂഹികവുമായ പരിഹാരങ്ങള്‍ ആവശ്യമാണ്.

---- facebook comment plugin here -----

Latest