From the print
താനെ ദർഗ നിർമാണങ്ങൾ പൊളിക്കണമെന്ന ഉത്തരവിന് സുപ്രീം കോടതി സ്റ്റേ
ഏഴ് ദിവസം തത്്സ്ഥിതി തുടരണമെന്ന് കോടതി

ന്യൂഡൽഹി | മഹാരാഷ്ട്രയിലെ താനെയിലെ ദർഗയോടു ചേർന്നുള്ള നിർമാണങ്ങൾ പൊളിക്കണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയത് സുപ്രീം കോടതി. ഏഴ് ദിവസത്തേക്ക് തത്്സ്ഥിതി തുടരാൻ ഉത്തരവിട്ടാണ് സ്റ്റേ അനുവദിച്ചത്.
ഗാസി സ്വലാഹുദ്ദീൻ റഹ്്മത്തുല്ല ട്രസ്റ്റ് എന്ന പരദേശി ബാബ ട്രസ്റ്റ് സമർപ്പിച്ച ഹരജിയിലാണ് കോടതി ഇടപെടൽ. 23 വർഷമായി വിഷയം പല കോടതികളുടെയും പരിഗണനയിലാണ്. സ്വകാര്യ ഭൂമിയിൽ ദർഗയുടെ അനുബന്ധ നിർമിതികൾ മുനിസിപൽ അംഗീകാരമില്ലാതെ 160 ചതുരശ്ര അടിയിൽ നിന്ന് 17,610 ചതുരശ്ര അടിയിലേക്ക് വികസിപ്പിച്ചുവെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ ആരോപണം.
നിർമാണവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത സിവിൽ കേസ് ഏപ്രിലിൽ തള്ളിക്കളഞ്ഞതാണെന്നും ഇക്കാര്യം പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നും ഹരജിക്കാരുടെ അഭിഭാഷകൻ ഹുസേഫ അഹമ്മദി വാദിച്ചു. 3,600 ചതുരശ്ര അടി നിർമാണത്തിൽ മാത്രമാണ് തർക്കമുള്ളത്. എന്നാൽ, ഹൈക്കോടതി ഇത് 17,610 ചതുരശ്ര അടിയിലേക്ക് കൊണ്ടുപോയി. ഇത് ഹരജിയുടെ പരിധിക്കപ്പുറത്തുള്ളതാണെന്നും ഹരജിക്കാർ വാദിച്ചു. കേസിൽ നിരവധി അവ്യക്തതകളുള്ളതായി ചൂണ്ടിക്കാട്ടിയ കോടതി, വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്ന് അറിയിച്ചു.