Connect with us

Kasargod

സൂഫിസമാണ് യഥാര്‍ഥ ഇസ്‌ലാം; ഇന്ത്യന്‍ സംസ്‌കാരം ഉള്‍ക്കൊള്ളലിന്റെ മാതൃക: പി സുരേന്ദ്രന്‍

ഇസ്‌ലാമിന്റെ യഥാര്‍ഥ മാര്‍ഗം സൂഫി സരണിയാണെന്നും ലോക സാഹിത്യത്തിന് സൂഫികള്‍ നല്‍കിയ സംഭാവന അമൂല്യമാണ്.

Published

|

Last Updated

ദേളി ജാമിഅ സഅദിയ്യയില്‍ നടന്ന സാഹിത്യ സംഗമത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ പ്രസംഗിക്കുന്നു.

കാസര്‍കോട് | ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടന്ന സാഹിത്യ പ്രഭാഷണം വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് രംഗത്തുള്ളവര്‍ക്കും നവ്യാനുഭവമായി. പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഇസ്‌ലാമിന്റെ യഥാര്‍ഥ മാര്‍ഗം സൂഫി സരണിയാണെന്നും ലോക സാഹിത്യത്തിന് സൂഫികള്‍ നല്‍കിയ സംഭാവന അമൂല്യമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിസ്ഥാന സത്ത ഉള്‍ക്കൊള്ളലാണ്, വൈവിധ്യങ്ങളെയും വ്യത്യസ്ത ചിന്താധാരകളെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നതാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ശക്തി. അജ്മീര്‍ ഖാജാ മൊയിനുദ്ദീന്‍ ചിഷ്തി, ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഔലിയ തുടങ്ങിയ സൂഫി വര്യന്മാരുടെ ജീവിതം ഇതിന് ഏറ്റവും വലിയ ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. അവരുടെ ദര്‍ശനങ്ങള്‍ സ്നേഹത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമായിരുന്നു. അത് സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. മനുഷ്യത്വത്തിന്റെയും സഹിഷ്ണുതയുടെയും പാതയായിരുന്നു അവര്‍ മുന്നോട്ട് വെച്ചതെന്നും ഇത് ഇന്ത്യന്‍ മതേതരത്വത്തിന് ശക്തി പകരുന്നുവെന്നും സുരേന്ദ്രന്‍ വിശദമാക്കി.

വിദ്യാര്‍ഥികളുമായി സംവദിക്കവേ, പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വായനയുടെ ഗുണങ്ങളെക്കുറിച്ചും സുരേന്ദ്രന്‍ എടുത്തുപറഞ്ഞു. അറിവ് സമ്പാദനം എന്നത് കേവലം ബിരുദങ്ങള്‍ നേടുന്നതില്‍ ഒതുങ്ങുന്നില്ല. അത് നിരന്തര വായനയിലൂടെയും ചിന്തകളിലൂടെയും ആര്‍ജ്ജിക്കേണ്ട ഒന്നാണ്. വായനയിലൂടെ ലോകത്തെ അടുത്തറിയാനും വ്യത്യസ്ത സംസ്‌കാരങ്ങളെയും ചിന്തകളെയും മനസ്സിലാക്കാനും സാധിക്കും. ഇത് ഒരു വ്യക്തിയെ കൂടുതല്‍ വിശാലമായ കാഴ്ചപ്പാടുകളുള്ളവനാക്കും. സാമൂഹിക പ്രതിബദ്ധത വളര്‍ത്താനും സഹായിക്കും. വിദ്യാര്‍ഥികള്‍ തങ്ങളുടെ പഠനകാലം വിജ്ഞാനം നേടുന്നതിനായി പൂര്‍ണമായും വിനിയോഗിക്കണമെന്നും, നല്ല വായനക്കാരാകാന്‍ ശ്രമിക്കണമെന്നും പി സുരേന്ദ്രന്‍ ആഹ്വാനം ചെയ്തു. മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഷറഫുദ്ദീന്‍ സഅദി, അബ്ദുല്‍ സലാം ദേളി, ഡോ. സലാഹുദ്ദീന്‍ അയ്യൂബി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

Latest