Connect with us

Editorial

ചാരക്കേസുകള്‍ നിരന്തരം, എല്ലാവര്‍ക്കും മൗനം

അതീവ നിര്‍ണായക വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുക്കുന്ന കേസുകള്‍ വര്‍ധിച്ചു വരുന്നത് അതീവ ആശങ്കയോടെയാണ് സൈനിക ഇന്റലിജന്‍സും ഭരണകൂടവും കാണുന്നത്. കുരുല്‍ക്കറെ പോലുള്ള അതിദേശീയതയുടെ വക്താക്കളാണ് ചാരക്കേസില്‍ പിടിയിലാകുന്നവരില്‍ ബഹുഭൂരിഭാഗവും.

Published

|

Last Updated

ഇന്ത്യന്‍ ഭരണകൂടം പാകിസ്താനെതിരെ നിലപാട് ശക്തമാക്കുകയും അമ്പതിനായിരം കോടി രൂപയുടെ ആയുധങ്ങള്‍ കൂടി വാങ്ങി പ്രതിരോധ മേഖല കൂടുതല്‍ കരുത്തുറ്റതാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്പോള്‍, സൈനിക മേഖലയിലെ അതിപ്രധാന വിവരങ്ങളും രഹസ്യങ്ങളും പാകിസ്താന് കൈമാറി ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് ചിലര്‍. ചാരപ്രവര്‍ത്തന കേസുകള്‍ നിരന്തരം റിപോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ് രാജ്യത്ത്. ഏറ്റവുമൊടുവില്‍ യൂട്യൂബ് വ്‌ലോഗര്‍ ഹരിയാനയിലെ ഹിസാര്‍ സ്വദേശിനി ജ്യോതി മല്‍ഹോത്ര, പാട്യാല ഖല്‍സ കോളജ് പോളിറ്റിക് സയന്‍സ് വിദ്യാര്‍ഥി ദേവീന്ദര്‍ സിംഗ് ധില്ലന്‍, അര്‍മാന്‍, പഞ്ചാബ് സ്വദേശികളായ ഗുസാല, യാസീന്‍ മുഹമ്മദ് എന്നിവരാണ് പിടിയിലായത്. പാക് ഹൈക്കമ്മീഷന്‍ സ്റ്റാഫ് അംഗമായിരുന്ന ഡാനിഷ് എന്ന ഇഹ്സാനുര്‍റഹീമുമായും പാക് ചാരസംഘടനയിലെ കണ്ണികളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ജ്യോതി മല്‍ഹോത്ര, ഇന്ത്യയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായാണ് വിവരം. 2023ല്‍ ഇവര്‍ രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിക്കുകയുമുണ്ടായി. ‘ട്രാവല്‍ വിത്ത് ജോ’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പാകിസ്താന്റെ നല്ല വശങ്ങള്‍ മാത്രം പ്രചരിപ്പിച്ച് ഇന്ത്യക്കാര്‍ക്കിടയില്‍ പാക് അനുകൂല മനോഭാവം സൃഷ്ടിക്കുകയാണത്രെ പാക് ഏജന്‍സികള്‍ ജ്യോതി മല്‍ഹോത്രയെ ഏല്‍പ്പിച്ച ജോലി.

അമൃത്സര്‍ മേഖലയിലെ ആര്‍മി കന്റോണ്‍മെന്റ് പ്രദേശങ്ങളുടെയും വിമാനത്താവളങ്ങളുടെയും വിവരങ്ങളും ഫോട്ടോകളും പാകിസ്താന്‍ ചാരന്മാര്‍ക്ക് കൈമാറിയതിന് പാലക്ഷേര്‍ മസിഹ്, സൂരജ് മസിഹ് എന്നിവര്‍ അറസ്റ്റിലായത് രണ്ടാഴ്ച മുമ്പാണ്. 2025 പിറന്ന ശേഷമുള്ള നാലര മാസത്തിനകം 15 പേരും പഹല്‍ഗാം ആക്രമണത്തിനു ശേഷം പത്ത് പേരും പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് അറസ്റ്റിലായി. ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ നെടുംതൂണെന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ (ഭെല്‍) സീനിയര്‍ എന്‍ജിനീയര്‍ ദീപ് രാജ്ചന്ദ്ര, കാണ്‍പൂരിലെ ഓര്‍ഡനന്‍സ് ഫാക്ടറി ജൂനിയര്‍ മാനേജര്‍ വികാസ് കുമാര്‍, ഫിറോസാബാദ് ഓര്‍ഡനന്‍സ് ഫാക്ടറി ചാര്‍ജ്മാന്‍ രവീന്ദ്രകുമാര്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു കൂട്ടത്തില്‍. ഭെല്ലിലെ റഡാര്‍ സാങ്കേതിക വിദ്യകള്‍, സുരക്ഷാ സംവിധാനങ്ങള്‍, ആശയവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ദീപ് രാജ്ചന്ദ്ര പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.

ചാരപ്രവര്‍ത്തന കേസില്‍ രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നേരത്തേയും പിടിയിലായിട്ടുണ്ട്. ഇന്ത്യയുടെ സുരക്ഷാ പദ്ധതികളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്താന്‍ ചാരന് കൈമാറിയതിന് 2023 മേയ് മാസത്തില്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍-ഡി ആര്‍ ഡി ഒ) ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. പ്രദീപ് കുരുല്‍ക്കര്‍ അറസ്റ്റിലായിരുന്നു. പാക് രഹസ്യാന്വേഷണ ഏജന്‍സിയിലെ ചാരവനിതയായ സാറ ദാസ്ഗുപ്തക്കാണ് പ്രദീപ് കുരുല്‍ക്കര്‍ വിവരങ്ങള്‍ കൈമാറിയത്. അഗ്‌നി-6, മിസൈല്‍ ലോഞ്ചര്‍, ബ്രഹ്മോസ് റുസ്തം, സര്‍ഫേസ് ടു എയര്‍ മിസൈല്‍ (എസ് എ എം) തുടങ്ങി ഡി ആര്‍ ഡി ഒ വികസിപ്പിച്ചെടുത്ത പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അയാള്‍ സാറക്ക് നല്‍കിയത്. കുരുല്‍ക്കറുടെ ഇ മെയിലുകള്‍ പരിശോധിച്ച മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് ആണ് അയാളുടെ ദേശവിരുദ്ധ പ്രവര്‍ത്തനം കണ്ടെത്തിയത്.

പിടിക്കപ്പെടുന്നതിനു മുമ്പ് ദേശീയതയെക്കുറിച്ച് പ്രഭാഷണം നടത്തിയിരുന്ന പ്രദീപ് കുരുല്‍ക്കര്‍ സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകനുമായിരുന്നു. ഔദ്യോഗിക പദവിയിലിരിക്കെ തന്നെ ആര്‍ എസ് എസുമായുള്ള ബന്ധം സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: ‘നാല് തലമുറയായി ഞങ്ങള്‍ ആര്‍ എസ് എസുകാരാണ്. എന്റെ മുത്തച്ഛന്‍ ആര്‍ എസ് എസുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് എന്റെ അച്ഛനും. ഞങ്ങളുടെ വീടിനടുത്താണ് ഒരു സംഘ് ശാഖ. എനിക്ക് സംഘടനയെ പരിചയപ്പെടുത്തിയത് സുകു ശ്രീനിവാസനാണ്. എന്നെ അദ്ദേഹം കൈപിടിച്ച് മോഡി ബാഗിലേക്ക് കൊണ്ടുപോയി. ഇപ്പോഴെന്റെ മകനും പതിവായി സംഘ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു’.

അതീവ നിര്‍ണായക വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുക്കുന്ന കേസുകള്‍ വര്‍ധിച്ചു വരുന്നത് അതീവ ആശങ്കയോടെയാണ് സൈനിക ഇന്റലിജന്‍സും ഭരണകൂടവും കാണുന്നത്. കുരുല്‍ക്കറെ പോലുള്ള അതിദേശീയതയുടെ വക്താക്കളാണ് ചാരക്കേസില്‍ പിടിയിലാകുന്നവരില്‍ ബഹുഭൂരിഭാഗവുമെന്നത് മോദി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നു. പാകിസ്താനു വേണ്ടിയുള്ള ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മറ്റു പലരുമായിരുന്നു കാലങ്ങളായി പഴികേട്ടു വന്നിരുന്നത്. ‘പാക്ചാരന്മാര്‍, ഇന്ത്യാവിരുദ്ധര്‍’ എന്നാണ് സംഘ്പരിവാറും അവരുടെ ചൊല്‍പ്പടിയിലുള്ള മാധ്യമങ്ങളും ചാരപ്രവര്‍ത്തനം നടത്തുന്നവരെ വിശേഷിപ്പിച്ചിരുന്നത്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അന്തിച്ചര്‍ച്ചകള്‍ക്കുള്ള വിഷയമായി അത് മാറും. ഇപ്പോള്‍ അതിദേശീയതയുടെ വക്താക്കള്‍ നിരന്തരം ചാരപ്രവര്‍ത്തനങ്ങള്‍ക്ക് പിടിക്കപ്പെടുമ്പോള്‍ ആ മാധ്യമങ്ങള്‍ക്കും സംഘ്പരിവാറിനും മൗനം. ചാരപ്രവര്‍ത്തനത്തെ മതവുമായോ സമുദായവുമായോ ബന്ധപ്പെടുത്തുന്നത് നിരര്‍ഥകമാണ്. പണത്തോടുള്ള ആര്‍ത്തി മൂലമോ മറ്റോ ആണ് ചാരപ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത്; അതേത് മതക്കാരനായാലും രാഷ്ട്രീയക്കാരനായാലും. ഇനിയെങ്കിലും വിഷയത്തെ ആ നിലയില്‍ കണ്ട് എല്ലാ ചാരപ്രവര്‍ത്തകരെയും ഒരുപോലെ എതിര്‍ക്കാന്‍ തയ്യാറാകണം.

 

Latest