Kerala
ടി പി വധക്കേസ് പ്രതികളുടെ മദ്യപാനം: നടപടി സ്വീകരിച്ചെന്ന് സ്പീക്കർ
അടൂര്‍ ഗോപാലകൃഷണന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് വിമർശം

കണ്ണൂര്‍ | ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ മദ്യപിച്ച സംഭവം മാധ്യമങ്ങളിലൂടെയാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും പിന്നാലെ നടപടി സ്വീകരിച്ചെന്നും സ്പീക്കർ എ എൻ ഷംസീര്‍. ജയിലിന് പുറത്താണ് മദ്യപാനം നടന്നത്. ജയിലിന് അകത്ത് നടന്നതായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഫോണും ജയിലിനുള്ളിൽ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. ജയിലിന് പുറത്ത് നടന്ന പ്രതികളുടെ മദ്യപാനത്തിന് നടപടിയെടുത്തു കഴിഞ്ഞു. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചവർക്കും കൂട്ടു നിന്നവര്‍ക്കും എതിരെ നടപടികള്‍ സ്വീകരിച്ചെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.
അടൂര്‍ ഗോപാലകൃഷണന്റെ എസ് സി- എസ് ടി സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ ഷംസീര്‍ പ്രതികരിച്ചു. അടൂരിനെ പോലെ ഒരാളില്‍ നിന്നുണ്ടാവാന്‍ പാടില്ലാത്ത പ്രസ്താവനയാണുണ്ടായതെന്ന് ഷംസീർ പറഞ്ഞു.
ഇന്നലെ പുറത്തുവന്ന ദൃശ്യങ്ങളില്‍ പൊലീസ് കാവലില്‍ കൊടി സുനിമദ്യപിക്കുന്നത് വ്യക്തമായിരുന്നു. മദ്യം കൊണ്ടുവന്ന വാഹനത്തിന്റെ നമ്പറും ഇതില്‍ ദൃശ്യമായിരുന്നു. തലശ്ശേരിയിലെ ഹോട്ടലിന് മുന്നില്‍ കഴിഞ്ഞ മാസം 17നായിരുന്നു സംഭവം നടന്നത്.