Kerala
ട്രെയിൻ തട്ടി മകൻ മരിച്ചു; മനോവിഷമത്തിൽ ദമ്പതികൾ ജീവനൊടുക്കി
മകന്റെ മരണത്തിന് പിന്നാലെ ഉണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വീട്ടില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ കണ്ടെത്തി.
കാസര്‍കോട്| കാസര്‍കോട് പൊയ്നാച്ചി പറമ്പില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേണുഗോപാല്‍, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 29 ഇവരുടെ മകന്‍ ബേക്കലില്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. മകന്റെ മരണത്തിന് പിന്നാലെ ഉണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വീട്ടില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ കണ്ടെത്തി.
ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ സംഗീതപരിപാടിയില്‍ പങ്കെടുക്കാന്‍ ശിവാനന്ദ് പോയിരുന്നു. ബേക്കല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അനധികൃതമായി കയറാനുള്ള വഴികളെല്ലാം റെയില്‍വേ അടച്ചിരുന്നു. എന്നാല്‍, ഇതു മറികടന്ന് പാര്‍ക്കിലെത്താനുള്ള ശ്രമമാണ് അപകടത്തിനു കാരണമായതെന്നാണ് നിഗമനം. മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന തിരുനെല്‍വേലി ജാംനഗര്‍ എക്‌സ്പ്രസ് ഇടിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം. രാത്രി പത്തോടെ ഇതുവഴി പോയ ട്രെയിനിലെ ലോക്കോപൈലറ്റായിരുന്നു മൃതദേഹം കണ്ടത്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)



