Connect with us

cricket test championship

കിവീസിനെ തകര്‍ത്തു; ഇന്ത്യക്ക് പരമ്പര

ആതിഥേയ ജയം 372 റണ്‍സിന്; അശ്വിനും ജയന്ത് യാദവിനും നാല് വിക്കറ്റ്

Published

|

Last Updated

മുംബൈ | ലോാക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനെ 372 റണ്‍സിന് തകര്‍ത്ത് ഇന്ത്യക്ക് ചരിത്ര ടെസ്റ്റ് പരമ്പര. മുംബൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 372 റണ്‍സിന്റെ ചരിത്ര വിജയമാണ് ആതിഥേയര്‍ കരസ്ഥമാക്കിയത്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയിലായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ വിജയം കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും കഴിഞ്ഞ ട്വന്റി- ട്വന്റി ലോകകപ്പിലും കിവീസിനോടേറ്റ തോല്‍വിക്കുന്ന മധുര പ്രതികാരമായി മാറുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ 325, ഏഴിന് 276 ഡിക്ലയേര്‍ഡ്, ന്യൂസീലന്‍ഡ് 62, 167.

ഇന്ത്യ ഉയര്‍ത്തിയ 540 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 167 റണ്‍സിന് പുറത്താകുകയായിരുന്നു. നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ആര്‍ അശ്വിനും ജയന്ത് യാദവുമാണ് കിവീസിനെ തകര്‍ത്തത്. അഞ്ചാം ദിനം അഞ്ചിന് 140 എന്ന നിലയില്‍ ബാറ്റിംഗിനിറങ്ങിയ കിവീസിന് 27 റണ്‍സേ കൂട്ടിച്ചേര്‍ക്കാനായുള്ളു. രാവിലത്തെ ചായ സെഷന്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഇന്ത്യ സന്ദര്‍ശകരുടെ കഥ കഴിച്ചു. രചിന്‍ രവീന്ദ്ര (18), കൈല്‍ ജാമിസണ്‍ (0), ടിം സൗത്തി (0), വില്യം സോമര്‍ വില്ലെ (1), ഹെന്റി നിക്കോള്‍സ് (44) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം വീണത്.

ഒന്നാം ഇന്നിങ്സില്‍ വെറും 62 റണ്‍സിന് പുറത്തായ കിവീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് 276 റണ്‍സെടുത്ത് രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

 

 

 

 

Latest