Connect with us

articles

"സത്‌ലജ് ' എന്ന സിനിമയെ ഭയക്കുന്നതെന്തിനാണ്?

"സത്‌ലജ്' എന്ന സിനിമ പറയുന്നത്, പഞ്ചാബില്‍ ഖലിസ്ഥാന്‍വാദികള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ കാണാതായ സാധാരണക്കാരെ തേടി സഞ്ചരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകൻ ജസ്വന്ത് സിംഗ് ഖല്‍റയുടെ ജീവിതകഥയാണ്. ഖലിസ്ഥാന്‍വാദം കൊടുമ്പിരിക്കൊണ്ട, 1980- 1990കളില്‍ ഖലിസ്ഥാന്‍ തീവ്രവാദികളോടൊപ്പം പോലീസ് ഭീകരതയും പഞ്ചാബിലെ ജനതക്ക് സമ്മാനിച്ചത് ഭയവും പൊറുതികേടുമായിരുന്നു.

Published

|

Last Updated

ഹണിട്രെഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ച, ദില്‍ജിത് ദോസഞ്ജ് മുഖ്യ വേഷമിട്ട “സത്‌ലജ്’ എന്ന ഹിന്ദി സിനിമ കേന്ദ്ര സര്‍ക്കാറിനെയും ഭരിക്കുന്ന പാര്‍ട്ടിയെയും അലോസരപ്പെടുത്തുകയാണ്. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത് കൊണ്ട് “സത്‌ലജ്’ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയില്ല. ഒ ടി ടിയില്‍ പ്രദര്‍ശനത്തിനെത്തിയെങ്കിലും രണ്ടാം ദിവസം കേന്ദ്ര സര്‍ക്കാര്‍ വിലക്ക് കല്‍പ്പിക്കുകയും ചെയ്തു.

“സത്‌ലജ്’ എന്ന സിനിമ പറയുന്നത്, പഞ്ചാബില്‍ ഖലിസ്ഥാന്‍വാദികള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ കാണാതായ സാധാരണക്കാരെ തേടിയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനും ശിരോമണി അകാലി ദളിന്റെ മനുഷ്യാവകാശ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജസ്വന്ത് സിംഗ് ഖല്‍റയുടെ ജീവിതകഥയാണ്. ഖലിസ്ഥാന്‍വാദം കൊടുമ്പിരിക്കൊണ്ട, 1980- 1990കളില്‍ ഖലിസ്ഥാന്‍ തീവ്രവാദികളോടൊപ്പം പോലീസ് ഭീകരതയും പഞ്ചാബിലെ ജനതക്ക് സമ്മാനിച്ചത് ഭയവും പൊറുതികേടുമായിരുന്നു. കണ്ടവരെയൊക്കെ പോലീസ് തെരുവുകളില്‍ നിന്നും വീടുകളില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുപോയി കസ്റ്റഡിയില്‍ വെച്ച് മര്‍ദിക്കുകയും മര്‍ദനത്തില്‍ ഒരുപാട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. അവരുടെ മൃതദേഹങ്ങള്‍ നദികളില്‍ ഒഴുക്കുകയോ കൂട്ടമായി കത്തിക്കുകയോ ചെയ്തു എന്നാണ് ആരോപിക്കപ്പെടുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ജസ്വന്ത് സിംഗ് ഖല്‍റ ഭരണകൂട ഭീകരതയുടെ ഭയാനകത പല ഘട്ടങ്ങളിലായി തുറന്നുകാട്ടുകയുണ്ടായി.

ഒടുവില്‍ ഒരു നാള്‍ പോലീസ് ജസ്വന്ത് സിംഗ് ഖല്‍റയെയും വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി. യൂനിവേഴ്‌സിറ്റി ഉദ്യോഗസ്ഥയായ ഭാര്യ ബല്‍വീന്ദര്‍ കൗര്‍ ഭര്‍ത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിച്ചു. കോടതി നിര്‍ദേശപ്രകാരം സി ബി ഐ അന്വേഷണം നടത്തിയെങ്കിലും ഖല്‍റയുടെ ഭൗതികശരീരം പോലും കണ്ടെത്താനായില്ല. പക്ഷേ ജസ്വന്ത് സിംഗ് ഖല്‍റയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സി ബി ഐ ഏതാനും കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. കോടതിക്ക് സി ബി ഐ സമര്‍പ്പിച്ച കണ്ടെത്തലുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഹണിട്രെഹന്‍ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഈ കണ്ടെത്തലുകള്‍ ജനങ്ങള്‍ അറിയരുത് എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിലേറെ വിചിത്രമായ വസ്തുത, സിനിമ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് അന്നത്തെ കോണ്‍ഗ്രസ്സ് ഭരണകൂടത്തെയാണ്.

പഞ്ചാബിലെ ബി ജെ പി നേതൃത്വം സിനിമാ പ്രദര്‍ശനത്തിന് അനുകൂലമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ സമീപനം കോണ്‍ഗ്രസ്സിന്റെ ഭരണഭീകരത മറച്ചുവെക്കുന്നതായി.
“സത്‌ലജ്’ വിഘടന വാദത്തെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സിനിമയാണെന്ന വാദം ചിലര്‍ ഉന്നയിക്കുകയാണ്. രാജ്യത്തെ മനുഷ്യമനസ്സുകളില്‍ വര്‍ഗീയതയുടെയും വേര്‍തിരിവിന്റെയും വിഷം കുത്തിവെക്കുന്ന കശ്മീര്‍ ഫയല്‍സ്, ദി കേരള സ്റ്റോറി, ബംഗാള്‍ ഫയല്‍സ് എന്നീ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതിയും പ്രോത്സാഹനവും നല്‍കിയ സര്‍ക്കാറാണ് ഒരു വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച സിനിമക്ക് തീവ്രവാദത്തിന്റെ പേര് പറഞ്ഞ് പ്രദര്‍ശനാനുമതി നിഷേധിക്കുന്നത് എന്നതാണ് കൗതുകം. കശ്മീര്‍ ഫയല്‍സിന് നികുതി ഇളവ് നല്‍കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സിനിമയുടെ പ്രമോട്ടറായി രംഗത്ത് വരികയുമുണ്ടായി. പ്രസ്തുത സിനിമക്ക് ദേശീയ അവാര്‍ഡ് നല്‍കുകയും ചെയ്തു. സത്‌ലജിന്റെ നിര്‍മാതാക്കളോട് വിശദീകരണം തേടാതെയും ഔദ്യോഗികമായ കാരണം പറയാതെയുമാണ് സിനിമക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ സിനിമ റിലീസ് ചെയ്യുന്നതിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഈ മാസം മൂന്നിന് ഒ ടി ടി പ്ലാറ്റ്‌ഫോമായ സീ5-ല്‍ റിലീസ് ചെയ്ത ചിത്രം 48 മണിക്കൂര്‍ തികയും മുമ്പെ നീക്കം ചെയ്തു. സര്‍ക്കാറിന്റെ സമ്മര്‍ദം മൂലമാണ് ചിത്രം നീക്കം ചെയ്യേണ്ടി വന്നതെന്ന് സീ5 അധികൃതര്‍ സംവിധായകനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഐ ടി ആക്ടിലെ വകുപ്പ് 69-എ പ്രകാരമാണ് സര്‍ക്കാര്‍ നടപടി. സിനിമയുടെ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. 52 മാധ്യമ പ്രവര്‍ത്തകരും സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സത്‌ലജ് എന്ന സിനിമയുടെ നിര്‍മാണം ആരംഭിച്ചത് 2022ലായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ ഉടക്ക് കാരണം റിലീസ് നീണ്ടുപോയി. സിനിമക്ക് നിശ്ചയിച്ച പേര് പഞ്ചാബ് 95 എന്നായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പേര് മാറ്റി, സത്‌ലജ് എന്ന പേര് നല്‍കി. സത്‌ലജ് പഞ്ചാബിലെ പ്രമുഖ നദിയുടെ പേരാണ്. ചൈന, ഇന്ത്യ, പാകിസ്താന്‍ എന്നീ മേഖലകളിലൂടെ ഒഴുകുന്ന അഞ്ച് പ്രധാന നദികളില്‍ ഒന്നാണ് സത്‌ലജ്. സിന്ധു നദിയുടെ കിഴക്കേ അറ്റത്തുള്ള പോഷക നദി കൂടിയാണ്. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതിനെ തുടര്‍ന്ന് 2023ല്‍ ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ നടക്കാനിരുന്ന പ്രീമിയറില്‍ നിന്ന് ചിത്രം പിന്‍വലിച്ചു. 2025 ഫെബ്രുവരി ഏഴിന് അന്താരാഷ്ട്രതലത്തില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും അതിന്റെ ടീസര്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. 127 ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന തങ്ങളുടെ നിര്‍ദേശം നിര്‍മാതാക്കള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സിനിമ ഒ ടി ടിയില്‍ പ്രദര്‍ശിപ്പിച്ചത്.

ജസ്വന്ത് സിംഗ് ഖല്‍റയെ അമൃത്‌സറിലെ കബീര്‍ പാര്‍ക്കിലുള്ള വീട്ടില്‍ നിന്ന് പോലീസ് ഇറക്കി കൊണ്ടുപോയത് 1995 സെപ്തംബര്‍ ആറിനാണ്. അതിനുമുമ്പ് ഫോണ്‍ വഴി പോലീസിന്റെ ഭീഷണി ഉണ്ടായിരുന്നു. പോലീസ് തടങ്കലില്‍ കൊല്ലപ്പെട്ട ജസ്വന്ത് സിംഗിന്റെ ഭൗതികശരീരം ഹരിക്കെ പ്രദേശത്തെ കനാലില്‍ വലിച്ചെറിഞ്ഞു എന്നാണ് സി ബി ഐ റിപോര്‍ട്ട്. ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി ബി ഐ റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മയക്കുമരുന്ന് കേസില്‍ ഝബാല്‍ പോലീസ് കസ്റ്റഡിയിലെടുത്ത കുല്‍ദീപ് സിംഗ് ആയിരുന്നു പ്രധാന സാക്ഷി.

മയക്കുമരുന്ന് കേസിലെ പ്രതിയെയും ജസ്വന്ത് സിംഗ് ഖല്‍റയെയും കസ്റ്റഡിയില്‍ പാര്‍പ്പിച്ചത് ഝബാല്‍ പോലീസ് സ്റ്റേഷനിലായിരുന്നു. ജസ്വന്ത് സിംഗ് ഖല്‍റയെ ഝബാല്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നതു മുതല്‍ അദ്ദേഹം കൊല്ലപ്പെട്ടത് വരെയുള്ള കാര്യങ്ങള്‍ കുല്‍ദീപ് സിംഗ് വിവരിച്ചതായി സി ബി ഐ റിപോര്‍ട്ടില്‍ പറയുന്നു. റിപോര്‍ട്ട് പ്രകാരം പ്രതികളായി കണ്ടെത്തിയ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പാട്യാലയിലെ അഡീഷനല്‍ സെഷന്‍സ് കോടതി 2005 നവംബറില്‍ ജീവപര്യന്തം മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ വിധിക്കുകയുണ്ടായി.

സര്‍ക്കാര്‍ വിലക്ക് മറികടന്ന് സത്‌ലജ് സിനിമയുടെ വ്യാജ പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, ജമ്മു എന്നിവിടങ്ങളില്‍ വലിയ സ്‌ക്രീനുകള്‍ സ്ഥാപിച്ച് അധികൃതരുടെ കണ്‍വെട്ടത്തിലാണ് സിനിമാ പ്രദര്‍ശനം നടത്തുന്നത്. ശിരോമണി അകാലി ദളി (ബാദല്‍) പ്രസിഡന്റ് സുഖ്ബീര്‍ സിംഗ് ബാദല്‍ തുടങ്ങിയ പഞ്ചാബിലെ നേതാക്കള്‍ രാജ്യത്തെ എല്ലാ ഗുരുദ്വാരകളിലും സത്‌ലജ് പ്രദര്‍ശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഭാവി തലമുറക്ക് സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചറിയാന്‍ പ്രസ്തുത സിനിമ സഹായിക്കുമെന്നാണ് സുഖ്ബീര്‍ സിംഗ് ബാദല്‍ അവകാശപ്പെടുന്നത്.

പഞ്ചാബില്‍ ഖലിസ്ഥാന്‍വാദികളുടെ ഭീകരാക്രമണങ്ങളോടൊപ്പം പോലീസ് പീഡനങ്ങളുടെയും കസ്റ്റഡി മരണങ്ങളുടെയും വാര്‍ത്തകള്‍ അക്കാലത്ത് പതിവായിരുന്നു. 11,696 സാധാരണക്കാരെയും 1,746 സുരക്ഷാ സേനകളെയും തീവ്രവാദികള്‍ കൊലപ്പെടുത്തി എന്നാണ് കണക്ക്. പോലീസ് നടപടിയില്‍ 8,090 തീവ്രവാദികളും കൊല്ലപ്പെട്ടു. സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ പോലീസിന്റെ പങ്ക് വലുതാണ്. 1984, 1994 കാലത്ത് അമൃത്‌സര്‍, മജിത, തരണ്‍ എന്നിവിടങ്ങളിലെ മൂന്ന് ശ്മശാനങ്ങളില്‍ നൂറുകണക്കിന് അജ്ഞാത മൃതദേഹങ്ങള്‍ പോലീസ് ദഹിപ്പിച്ചതായി മനുഷ്യാവകാശ പ്രവര്‍ത്തകനായ ജസ്വന്ത് സിംഗ് ഖല്‍റ തന്റെ അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. പഞ്ചാബിലെ തീവ്രവാദത്തിന്റെ ഇരുണ്ട ദിനങ്ങളില്‍, ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയോ ഒരു തുമ്പും കൂടാതെ അപ്രത്യക്ഷരാകുകയോ ചെയ്തതിനെ കുറിച്ച് ജസ്വന്ത് സിംഗ് ഖല്‍റക്ക് മുമ്പോ പിമ്പോ ഇത്രയും ഗഹനമായ അന്വേഷണം നടത്തിയിരുന്നില്ല. പോലീസ് അതിക്രമത്തെക്കുറിച്ചറിഞ്ഞ ജസ്വന്ത് സിംഗ് ഖല്‍റ അന്വേഷണത്തിനിറങ്ങി തിരിച്ചത് ബേങ്ക് ഉദ്യോഗം രാജിവെച്ചായിരുന്നു.

 

Content Highlights:
The movie Satluj starring Diljit Dosanjh has been removed from the OTT platform Zee5 within 48 hours of its release due to central government pressure under Section 69A of the IT Act. Directed by Honey Trehan, the film narrates the life of human rights activist Jaswant Singh Khalra who investigated police excesses in Punjab. Originally titled Punjab 95, the film faced severe censorship hurdles before being banned on OTT.

---- facebook comment plugin here -----

Latest