Connect with us

editorial

ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി

ഗുജറാത്ത് സ്വദേശിയും തീവ്ര ഹിന്ദുത്വവാദിയുമായ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിന്റെ സാംസ്‌കാരികത്തനിമ തകര്‍ക്കാന്‍ സ്വീകരിച്ചു വരുന്ന ഹിഡന്‍ അജന്‍ഡകളുടെ ഭാഗമാണ് അറബി, മഹല്‍ ഭാഷകളെ ഒഴിവാക്കാനുള്ള തീരുമാനം.

Published

|

Last Updated

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നിന്ന് മഹല്‍, അറബി ഭാഷകളെ ഒഴിവാക്കിയ നടപടിയില്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി. കേന്ദ്ര സര്‍ക്കാറിന്റെ ത്രിഭാഷാ പദ്ധതിയുടെ പേരില്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ പത്മാകര്‍ റാം ത്രിപാഠിയുടെ വിജ്ഞാപനം മരവിപ്പിച്ചിരിക്കുകയാണ് ഹൈക്കോടതി. ലക്ഷദ്വീപ് സ്വദേശിയും നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ലക്ഷദ്വീപ് പ്രസിഡന്റുമായ ഹജാസ് അക്ബറിന്റെ പൊതുതാത്പര്യ ഹരജിയിലാണ്, കേസ് തീര്‍പ്പാക്കുന്നത് വരെ ഭാഷകളെ ഒഴിവാക്കിയ നടപടി നിര്‍ത്തിവെക്കാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജംതാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിറക്കിയത്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നടപടിയെന്ന് കോടതി ചൂണ്ടിക്കാട്ടി. പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് ഇതുസംബന്ധിച്ച് പഠനം നടത്തണമെന്ന് ലക്ഷദ്വീപിന് നിര്‍ദേശവും നല്‍കി കോടതി.

ഗുജറാത്ത് സ്വദേശിയും തീവ്ര ഹിന്ദുത്വവാദിയുമായ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിന്റെ സാംസ്‌കാരികത്തനിമ തകര്‍ക്കാന്‍ സ്വീകരിച്ചു വരുന്ന ഹിഡന്‍ അജന്‍ഡകളുടെ ഭാഗമാണ് അറബി, മഹല്‍ ഭാഷകളെ ഒഴിവാക്കാനുള്ള തീരുമാനം. പകരം സ്‌കൂളുകളിലെ ഒന്നും രണ്ടും ഭാഷകളായ മലയാളത്തിനും ഇംഗ്ലീഷിനും പുറമെ ഹിന്ദി പഠിപ്പിക്കാനാണ് വിദ്യാഭ്യാസ ഡയറക്ടറുടെ വിജ്ഞാപനത്തില്‍ പറയുന്നത്. മിനിക്കോയ് ദ്വീപിലെ 15,000ത്തോളം പേര്‍ സംസാരിക്കുന്നതും ലക്ഷദ്വീപ് ജനതയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതുമാണ് മഹല്‍ ഭാഷ. എല്ലാ വര്‍ഷവും ഫെബ്രുവരി 21 മഹല്‍ഭാഷാ ദിനമായി ആചരിക്കുന്നത് ദ്വീപും ഈ ഭാഷയും തമ്മിലുള്ള ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ദ്വീപിലെ കേരള സിലബസില്‍ പഠിപ്പിച്ചു വരുന്ന ഭാഷയാണ് അറബി. ലക്ഷദ്വീപിലെ 34 സ്‌കൂളുകളില്‍ 26ഉം കേരള സിലബസാണ് സ്വീകരിച്ചു വരുന്നത്. പ്രദേശവാസികളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് അറബി ഭാഷയും. ദ്വീപില്‍ മുവ്വായിരത്തില്‍പരം വിദ്യാര്‍ഥികള്‍ അറബി ഭാഷ പഠിക്കുന്നു. ഏഴ് പതിറ്റാണ്ടായി സ്‌കൂള്‍ സിലബസിന്റെ ഭാഗമായി തുടരുന്ന ഈ ഭാഷകളെയാണ് ത്രിഭാഷാ പദ്ധതിയുടെ മറപിടിച്ച് ഇല്ലായ്മ ചെയ്യാന്‍ ലക്ഷദ്വീപ് ഭരണകൂടം ശ്രമിക്കുന്നത്.

ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു നേരെയുള്ള കൈയേറ്റമാണ് ഈ നടപടി. ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ ഏത് വിഭാഗത്തിനും അവരുടെ ഭാഷയും ലിപിയും സംരക്ഷിക്കാന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 29 അവകാശം നല്‍കുന്നുണ്ട്. കുട്ടികളുടെ മാതൃഭാഷയിലായിരിക്കണം വിദ്യാഭ്യാസം നല്‍കേണ്ടതെന്ന് ആര്‍ട്ടിക്കിള്‍ 350ഉം നിര്‍ദേശിക്കുന്നു. ജനങ്ങളുടെയും അതാത് പ്രദേശത്തിന്റെയും താത്പര്യങ്ങള്‍, ഭരണഘടനാ വ്യവസ്ഥകള്‍, ദേശീയ ഐക്യം എന്നിവ കൂടി പരിഗണിച്ചായിരിക്കണം ത്രിഭാഷാ പദ്ധതി നടപ്പാക്കേണ്ടതെന്നും ഒരു ഭാഷയും ആരുടെ മേലിലും അടിച്ചേല്‍പ്പിക്കരുതെന്നും ദേശീയ വിദ്യാഭ്യാസ നയത്തിലും പറയുന്നു. ഇതടിസ്ഥാനത്തിലാണ് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര ശ്രമത്തെ തമിഴ്‌നാട് ചെറുത്തുനില്‍ക്കുന്നത്.

ജനസംഖ്യ വളരെ കുറഞ്ഞ ലക്ഷദ്വീപില്‍ കാര്യമായ എതിര്‍പ്പില്ലാതെ നടപ്പാക്കാവുന്നതാണെന്ന ചിന്തയിലാണ് പ്രഫുല്‍ പട്ടേല്‍ ഭരണകൂടം ആവശ്യമായ ചര്‍ച്ചകളോ പഠനങ്ങളോ നടത്താതെയും പ്രത്യാഘാതങ്ങള്‍ വകവെക്കാതെയും ത്രിഭാഷാ പദ്ധതി അടിച്ചേല്‍പ്പിക്കുന്നതും അതിന്റെ മറവില്‍ ദ്വീപ് നിവാസികളുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട രണ്ട് ഭാഷകള്‍ക്ക് നേരെ കോടാലി പ്രയോഗിക്കുന്നതും. ഈ സാഹചര്യത്തിലാണ് പ്രാദേശികതലത്തില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ നയവും കൂടി പരിഗണിച്ചു വേണം ത്രിഭാഷാ പദ്ധതി നടപ്പാക്കാനെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. സ്വാഗതാര്‍ഹമാണ് കോടതിയുടെ ഇടപെടല്‍.

ലക്ഷദ്വീപ് മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ് ശര്‍മയുടെ മരണത്തെ തുടര്‍ന്ന് 2020 ഡിസംബറില്‍ പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി അധികാരമേറ്റെടുത്ത അന്ന് തൊട്ട് കടുത്ത അസ്തിത്വ പ്രതിസന്ധി നേരിടുകയാണ് ലക്ഷദ്വീപുകാര്‍. നൂറുകണക്കിന് അധ്യാപകരെ പിരിച്ചുവിട്ട് വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടായിരുന്നു പ്രഫുല്‍ പട്ടേലിന്റെ ഭരണരംഗത്തെ അരങ്ങേറ്റം. പ്രതിഷേധങ്ങളും പ്രകടനങ്ങളും നിരോധിച്ചായിരുന്നു കൂട്ടപിരിച്ചുവിടലിനെതിരായ പ്രതിഷേധങ്ങള്‍ ഭരണകൂടം നേരിട്ടത്. ദ്വീപിലേക്കുള്ള യാത്രികര്‍ക്ക് കൊച്ചിയില്‍ ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് ടെസ്റ്റും നിരീക്ഷണവും ഒഴിവാക്കി ടൂറിസ്റ്റുകള്‍ക്ക് നിരുപാധികം സന്ദര്‍ശനത്തിന് അനുവാദം നല്‍കുക വഴി ദ്വീപില്‍ കൊവിഡ് രോഗം പരത്തുകയായിരുന്നു പ്രഫുല്‍ പട്ടേലിന്റെ മറ്റൊരു നടപടി. കൊവിഡിന്റെ ഒന്നാം ഘട്ടത്തില്‍ ഒറ്റ കൊവിഡ് രോഗി പോലുമില്ലാത്ത ദ്വീപില്‍ രണ്ടാം ഘട്ടത്തില്‍ ആയിരത്തില്‍പരം കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലം ഇതായിരുന്നു.

ടൂറിസത്തിന്റെ പേരില്‍ മദ്യം വിളമ്പല്‍, കാലങ്ങളായി ജനങ്ങള്‍ കൃഷി ചെയ്തു വരുന്ന പണ്ടാരം ഭൂമി പിടിച്ചെടുക്കല്‍, സ്‌കൂള്‍ ഭക്ഷണത്തില്‍ നിന്ന് മാംസാഹാരം ഒഴിവാക്കല്‍, ഓലയും തേങ്ങയും പറമ്പില്‍ കൂട്ടിയിടുന്നതിന് വിലക്ക്, കപ്പല്‍ സര്‍വീസുകളുടെ എണ്ണം വെട്ടിക്കുറക്കല്‍ എന്നിങ്ങനെ നീളുന്നു പ്രഫുല്‍ പട്ടേലിന്റെ ജനവിരുദ്ധ നീക്കങ്ങള്‍. കപ്പല്‍ വഴിയാണ് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ നിത്യജിവിതത്തിലാവശ്യമായ മുഴുവന്‍ സാധനങ്ങളും ദ്വീപിലെത്തിക്കുന്നത്. രോഗചികിത്സക്കും ഉപരിപഠനത്തിനും മറ്റുമുള്ള യാത്രക്കും ഏക ആശ്രയം കപ്പലാണ്. നേരത്തേ ആഴ്ചയില്‍ ഏഴ് കപ്പല്‍ സര്‍വീസുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ടെണ്ണം മാത്രം. ദിവസങ്ങളോളം ആന്ത്രോത്തിലെയും കവരത്തിയിലെയും ടിക്കറ്റ് കൗണ്ടറുകള്‍ക്കു മുമ്പില്‍ കാത്തുകെട്ടിക്കിടന്നാണ് ഇപ്പോള്‍ അത്യാവശ്യ യാത്രക്കാര്‍ പോലും കപ്പല്‍ യാത്രക്കുള്ള ടിക്കറ്റ് സമ്പാദിക്കുന്നത്. കടുത്ത വംശീയ വിവേചനമാണ് മഹല്‍, അറബി ഭാഷകള്‍ എടുത്തുകളയല്‍ ഉള്‍പ്പെടെ മോദിയുടെയും അമിത് ഷായുടെയും ഇഷ്ടക്കാരനായ പ്രഫുല്‍ പട്ടേലിന്റെ ഓരോ നടപടിയിലും നിഴലിച്ചു നില്‍ക്കുന്നത്.

Latest