Connect with us

Kerala

സേവനത്തില്‍ വീഴ്ച; കെ എസ് ആര്‍ ടി സിക്കെതിരായ വിധി പിഴയടച്ച് തീര്‍പ്പാക്കി

മാനേജിംഗ് ഡയറക്ടറുടെ അറസ്റ്റ് ഒഴിവാക്കുന്നതിലേക്കാണ് 82,555 രൂപ കെ എസ് ആര്‍ ടി സി പിഴയൊടുക്കിയത്.

Published

|

Last Updated

പത്തനംതിട്ട | മുന്‍കൂര്‍ പണം അടച്ച് റിസര്‍വ് ചെയ്ത ടിക്കറ്റില്‍ സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ കെ എസ് ആര്‍ ടി സിക്കെതിരേയുള്ള വിധി പിഴ അടച്ച് തീര്‍പ്പാക്കി. ഏറത്ത് പ്രിയഭവനില്‍ പി പ്രിയ, കെ എസ് ആര്‍ ടി സിക്കെതിരേ നല്‍കിയ ഹരജിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ നിന്നും വിധിയുണ്ടായത്. കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ നേരത്തെ വിധിയുണ്ടായെങ്കിലും വിധി അനുസരിക്കാന്‍ കെ എസ് ആര്‍ ടി സി തയാറാകാതെ വന്നതോടെ വിധി നടത്തിപ്പിനായി കമ്മീഷനെ സമീപിച്ചിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അറസ്റ്റ് ഒഴിവാക്കുന്നതിലേക്കാണ് 82,555 രൂപ കെ എസ് ആര്‍ ടി സി അടച്ചത്.

ചൂരക്കോട് എന്‍ എസ് എസ് എച്ച് എസ് എസിലെ അധ്യാപികയും മൈസൂറില്‍ പി എച്ച് ഡി വിദ്യാര്‍ഥിനിയുമായ പി പ്രിയ 2018 ആഗസ്റ്റ് ഒന്നിന് രാത്രി 8.30ന് കൊട്ടാരക്കരയില്‍ നിന്നുള്ള കെ എസ് ആര്‍ ടി സി സ്‌കാനിയ എസി ബുക്കില്‍ 1,003 രൂപ നല്‍കി സീറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്തിരുന്നു. രണ്ടിനു രാവിലെ ഒമ്പതിന് മൈസൂരില്‍ പി എച്ച് ഡി ഗൈഡുമായുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് പോകാനായിരുന്നു ഇത്. ജൂലൈ 29നാണ് ടിക്കറ്റ് റിസര്‍വ് ചെയ്തത്. യാത്ര ചെയ്യേണ്ട ദിവസം ബസിന്റെ സമയത്തെ സംബന്ധിച്ച സന്ദേശം ഫോണില്‍ എത്തിയെങ്കിലും രാത്രി ഒമ്പതോടെ സര്‍വീസ് റദ്ദായ വിവരം കൊട്ടാരക്കര ബസ് സ്റ്റേഷനില്‍ നിന്ന് അറിയുകയായിരുന്നു. വീട്ടില്‍ നിന്നും 15 കിലോമീറ്റര്‍ ടാക്സിയില്‍ യാത്ര ചെയ്താണ് കൊട്ടാരക്കരയിലെത്തിയത്. രാത്രി 11.15ന് കായംകുളത്തെത്തി അവിടെ നിന്നുള്ള മൈസൂര്‍ ബസില്‍ പിന്നീട് പോവുകയായിരുന്നു. വൈകിയാണ് മൈസൂരിലെത്തിയത് എന്നതിനാല്‍ ഗൈഡുമായി അന്ന് നിശ്ചയിച്ച അഭിമുഖം നടന്നില്ല. തുടര്‍ന്ന് ആഗസ്റ്റ് അഞ്ചുവരെ അവിടെ തങ്ങേണ്ടിവന്നു. ബസ് റദ്ദായപ്പോള്‍ കാന്‍സല്‍ ചെയ്ത ടിക്കറ്റിന്റെ തുകയായ 1,003 രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.

കെ എസ് ആര്‍ ടി സിയുടെ സര്‍വീസിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഹരജി നല്‍കിയത്. കെ എസ് ആര്‍ ടി സിയുടെ ഭാഗത്തെ സേവനവീഴ്ച ബോധ്യപ്പെട്ട കമ്മീഷന്‍ 1,003 രൂപ ടിക്കറ്റ് ചാര്‍ജ് റീഫണ്ട് ചെയ്യാനും നഷ്ടപരിഹാരവും കോടതി ചെലവും ഉള്‍പ്പെടെ 82,555 രൂപ കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ നല്‍കാനും ഉത്തരവിടുകയായിരുന്നു. ഉത്തരവ് നടപ്പാക്കാന്‍ കെ എസ് ആര്‍ ടി സി എം ഡി തയാറാകാതെ വന്നതോടെയാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്ത് കമ്മീഷനില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്. ഈ ഉത്തരവ് അറിഞ്ഞയുടന്‍ 82,555 രൂപ ഹരജി കക്ഷിക്ക് നല്‍കുകയും വാറണ്ട് റദ്ദാക്കാന്‍ കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തു. കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 

---- facebook comment plugin here -----

Latest