Connect with us

sea attack

കടലിരമ്പി; ഭയന്ന് വിറങ്ങലിച്ച് ആലപ്പുഴയിലെ തീരവാസികൾ 

ഇവിടങ്ങളിൽ തിരമാലയെ പ്രതിരോധിക്കാൻ പേരിന് പോലും കടൽഭിത്തിയില്ല.

Published

|

Last Updated

ആറാട്ടുപുഴ l ആലപ്പുഴയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലാക്രമണ ദുരിതം ഏറെ. തീരദേശറോഡ് കവിഞ്ഞ് വെള്ളം കിഴക്കോട്ട് കുത്തി ഒഴുകി. റോഡിൻ്റെ പടിഞ്ഞാറ് ഭാഗത്ത് കിലോമീറ്ററോളം ദൂരത്തിൽ വെള്ളം കെട്ടി നിൽക്കുകയാണ്. തീരത്തുള്ള വീട്ടുകാർ ബന്ധുവീടുകളിലേക്ക് താമസം മാറി. നിരവധി വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും വെള്ളം കയറി. കച്ചവട സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്.

ആറാട്ടുപുഴ പഞ്ചായത്ത് പതിനെട്ടാം വാർഡ് പത്തിശേരിൽ ജംഗ്ഷനിലാണ്‌ കടൽ കൂടുതൽ ഇരച്ചു കയറിയത്. കണിയാംപറമ്പിൽ ബിന്ദുവിന്റേയും പുത്തൻവീട്ടിൽ അനിയുടേയും ചാവടി വടക്കതിൽ അബ്ദുൽ ലത്തീഫിന്റെയും വീട്ടിലാണ് കൂടുതൽ നാശം വിതച്ചത്. വീട്ടുപകരണങ്ങൾ നശിച്ചു. ഒഴുകി പോകാൻ സൗകര്യമില്ലാത്തതിനാൽ വീടിനുചുറ്റും മുട്ടിന് മുകളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇവിടങ്ങളിൽ തിരമാലയെ പ്രതിരോധിക്കാൻ പേരിന് പോലും കടൽഭിത്തിയില്ല. എല്ലാ വർഷവും ദുരിതം പേറുന്ന കുടുംബങ്ങളാണ് ഇവർ.

ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കൽ, പെരുമ്പള്ളി, രാമഞ്ചേരി, വട്ടച്ചാൽ, ബസ്സ്റ്റാൻഡ് മുതൽ കാർത്തിക ജംഗ്ഷൻ വരെയുള്ള ഭാഗം, പത്തിശേരിൽ ജംഗ്ഷൻ, മംഗലം തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പ്രണവം ജംഗ്ഷൻ, ചേലക്കാട്, പാനൂർ, പല്ലന എന്നിവിടങ്ങളിലെല്ലാം കടലാക്രമണത്തിൻ്റെ കെടുതികളുണ്ടായി. വലിയഴീക്കൽ- തൃക്കുന്നപ്പുഴ തീരദേശ റോഡിൽ പലയിടങ്ങളിലും മണ്ണിൻ്റെ കൂമ്പാരമാണ്. വീടും റോഡും കച്ചവട സ്ഥാപനങ്ങളുമെല്ലാം കടലെടുക്കാവുന്ന അവസ്ഥയിലാണ്. രാത്രി വൈകിയും കടലാക്രമണം തുടരുകയാണ്.