Connect with us

Pathanamthitta

സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം : മദ്യപിച്ച് കാറോടിച്ച യുവാവ് അറസ്റ്റില്‍

ഇന്നലെ രാത്രി 10.15ന്  കൊന്നമൂട് വച്ചാണ് സംഭവം

Published

|

Last Updated

പത്തനംതിട്ട |സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ മദ്യപിച്ച് കാറോടിച്ച യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര പട്ടരെത്ത് വീട്ടില്‍ ജസ്റ്റിന്‍ വിത്സന്‍(24) ആണ് പിടിയിലായത്. ഇന്നലെ രാത്രി 10.15ന്  കൊന്നമൂട് വച്ചാണ് സംഭവം.ഓമല്ലൂര്‍ നടുവത്ത്കാവ് കൊച്ചുമുറിയില്‍ വീട്ടില്‍ ജോബിന്‍ (31) ആണ് മരിച്ചത്.

പത്തനംതിട്ട കടമ്മനിട്ട റോഡില്‍ അമിത വേഗതയിലും അശ്രദ്ധമായും ജസ്റ്റിന്‍ ഓടിച്ചു വന്ന കാര്‍, എതിര്‍ദിശയില്‍ ജോബിന്‍ ഓടിച്ചുവന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സുഹൃത്ത് സുബിനൊപ്പം വീട്ടിലേക്ക് വരവേയാണ് അപകടമുണ്ടായത്. റോഡില്‍ തെറിച്ചുവീണ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും ജോബിന്‍ മരണപ്പെട്ടിരുന്നു. തലക്കും മറ്റും പരിക്കുകള്‍ പറ്റിയ അടൂര്‍ സ്വദേശിയായ സുബിന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജോബിന് ഭാര്യയും ഒരു പെണ്‍കുഞ്ഞുമുണ്ട്. സ്വകാര്യ ബസ് ഡ്രൈവര്‍ ആയിരുന്നു. പത്തനംതിട്ട എസ് ഐ ഷിജു പി സാമിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ജസ്റ്റിനെ പിടികൂടിയത്. കസ്റ്റഡിയിലെടുക്കുമ്പോള്‍ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ജസ്റ്റിന്‍ . രാത്രി 8.30ന് ഇയാള്‍ ഓടിച്ച കാര്‍ ടൗണിലൂടെ വെട്ടിച്ച് വെട്ടിച്ച് അപകടകരമായ രീതിയില്‍ പോയതായി കണ്ടവരുണ്ട്. ഇക്കാര്യം അന്വേഷണത്തില്‍ അറിഞ്ഞ പോലീസ് യുവാവിനെ വിശദമായി ചോദ്യം ചെയ്തു. ടൗണിലെ ബാറില്‍ നിന്നും മദ്യപിച്ചതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു. ഇയാളെയും ഒപ്പുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെയും ആശുപത്രിയില്‍ എത്തിച്ച് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി.കടമ്മനിട്ടയിലൊരു സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ പോകുകയായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി. പഠനം കഴിഞ്ഞ് നില്‍ക്കുകയാണ് യുവാവ്.

Latest