Connect with us

National

രോഹിത് വെമുല കേസ് ; നീതി തേടി കുടുംബം തെലങ്കാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കേസില്‍ വീണ്ടും അന്വേഷണം നടത്തുമെന്ന് രേവന്ദ് റെഡ്ഡി ഉറപ്പ് നല്‍കി.

Published

|

Last Updated

ഹൈദരാബാദ് | രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് നീതി തേടി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു. കേസില്‍ വീണ്ടും അന്വേഷണം നടത്തുമെന്ന് രേവന്ദ് റെഡ്ഡി ഉറപ്പ് നല്‍കി.

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കഴിഞ്ഞ ദിവസമാണ് തെലങ്കാന പൊലീസ് കേസവസാനിപ്പിക്കുന്നതായി വ്യക്തമാക്കിക്കൊണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
രോഹിത് പട്ടികജാതി വിഭാഗക്കാരനല്ലെന്നും യഥാര്‍ഥ ജാതി സ്വത്വം തിരിച്ചറിയപ്പെടുമെന്നു ഭയന്നാണ് ജീവനൊടുക്കിയതെന്ന് അനുമാനിക്കുന്നുവെന്നുമാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളത്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്തുവരുമോ എന്ന ഭയത്തിലാണ് ആത്മഹത്യ ചെയ്തതെന്നും പോലീസ് ആരോപിക്കുന്നു.

കേസ് അവസാനിപ്പാക്കുനുള്ള പോലീസിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
എബിവിപി നേതാവിനെ മര്‍ദിച്ചു എന്ന കുറ്റത്തിന് രോഹിത് വെമുല അടക്കം അഞ്ച് ദളിത് ഗവേഷക വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ സമരം തുടരുന്നതിനിടെ 2016 ജനുവരി 17നാണ് രോഹിതിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ യൂനിവേഴ്‌സിറ്റി കാമ്പസിലെത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.