Connect with us

vlogger rifa mehnu death

റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും

നിര്‍ണായക വിവരങ്ങള്‍ പ്രതീക്ഷിച്ച് അന്വേഷണ സംഘം: ഭര്‍ത്താവ് മെഹ്നാസിനെ ചോദ്യം ചെയ്യും

Published

|

Last Updated

കോഴിക്കോട് | ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും. റിഫയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പോലീസ് സംഘത്തിന് ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് കൈമാറും. റിഫയുടെ മരണത്തില്‍ പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്ന ഭര്‍ത്താവ് മെഹ്നാസിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. റിഫയെ ഭര്‍ത്താവ് മെഹ്നാസ് മര്‍ദിക്കുന്നതിന്റെ വീഡിയോയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് പാവണ്ടൂര്‍ ജുമാ മസ്ജിദിലെ ഖബര്‍സ്ഥാനില്‍ നിന്നും റിഫയുടെ മൃതദേഹം കഴിഞ്ഞ ശനിയാഴ്ചയാണ് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കേസില്‍ നിര്‍ണായക വഴിതിരിവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിശദമായ പരിശോധനകള്‍ക്കായി ആന്താരികാവയവങ്ങള്‍ രാസ പരിശോധന്ക്ക് അയച്ചിട്ടുണ്ട്. റിഫയെ ശ്വാസം മുട്ടിച്ചിട്ടുണ്ടോ, ശരീരത്തില്‍ മറ്റ് ക്ഷതങ്ങള്‍ ഉണ്ടായിട്ടുണ്ടോ, വിഷ പദാര്‍ഥങ്ങള്‍ ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ കണ്ടെത്താനാണ് പരിശോധന. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ അന്വേഷണം ദുബൈയിലേക്ക് വ്യാപിപ്പിക്കും.

റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു. കാസര്‍കോട് സ്വദേശിയായ മെഹ്നാസ് ഒളിവില്‍ ആണെന്നാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മെഹ്നാസിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മാര്‍ച്ച് 1നാണ് വ്ളോഗര്‍ റിഫ മെഹ്നുവിനെ ദുബൈയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.