Connect with us

National

ചെങ്കോട്ട ആക്രമണം: ലഷ്കർ ഭീകരന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു

2000 ഡിസംബർ 22നാണ് ചെങ്കോട്ടക്ക് നേരേ ആക്രമണമുണ്ടായത്.

Published

|

Last Updated

ന്യൂഡൽഹി | രണ്ടായിരത്തിൽ രണ്ട് സൈനികരടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട ആക്രമണ കേസിലെ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. ലഷ്കറെ ത്വയ്ബ ഭീകരൻ മുഹമ്മദ് ആരിഫിന്റെ വധശിക്ഷയാണ് ശരിവെച്ചത്. വധശിക്ഷ ചോദ്യം ചെയ്ത് ആരിഫ് സമർപ്പിച്ച റിവ്യൂ ഹർജി തള്ളിയാണ് ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബഞ്ചിന്റെ നടപടി.

2000 ഡിസംബർ 22നാണ് ചെങ്കോട്ടക്ക് നേരേ ആക്രമണമുണ്ടായത്. നുഴഞ്ഞുകയറിയ ഭീകരർ വിവേചനരഹിതമായി വെടിയുതിർക്കുകയും രണ്ട് സൈനികർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയുമായിരുന്നു. ഡിസംബർ 25ന് പാക് പൗരനായ മുഹമ്മദ് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തു.

2005 ഒക്‌ടോബർ 24-ന് വിചാരണക്കോടതി ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ഒക്‌ടോബർ 31-ന് വധശിക്ഷ വിധിക്കുകയും ചെയ്‌തു. 2007 സെപ്‌റ്റംബർ 13-ലെ ഉത്തരവിലൂടെ അദ്ദേഹത്തിന്റെ വധശിക്ഷ ഡൽഹി ഹൈക്കോടതി സ്ഥിരീകരിച്ചു. ഇതിനെതിരെയാണ് ആരിഫ് സുപ്രീം കോടതിയെ സമീപിച്ചത്.

2011 ആഗസ്ത് 10 ന് ശിക്ഷാവിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ആരിഫിന്റെ അപ്പീൽ സുപ്രീം കോടതി തള്ളിയതോടെ പുനപരിശോധന ഹർജി നൽകുകയായിരുന്നു.

 

Latest