Connect with us

National

'കരാർ ഒപ്പിടുന്നു എന്നല്ലാതെ ഒന്നും നടക്കുന്നില്ല'; പ്രതിരോധ പദ്ധതികൾ വൈകുന്നതിനെ രൂക്ഷമായി വിമർശിച്ച് വ്യോമസേനാ മേധാവി

2021 ഫെബ്രുവരിയിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി (HAL) ഒപ്പുവെച്ച 48,000 കോടി രൂപയുടെ കരാറിൽ ഉൾപ്പെട്ട തേജസ് എംകെ 1 എ ഫൈറ്റർ ജെറ്റുകളുടെ വിതരണം ഇപ്പോഴും നടന്നിട്ടില്ലെന്നും ഓർഡർ ചെയ്ത 83 വിമാനങ്ങളിൽ ഒന്നുപോലും വിതരണം ചെയ്തിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു

Published

|

Last Updated

ന്യൂഡൽഹി | പ്രതിരോധ സംഭരണ പദ്ധതികളിലെ കാലതാമസത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്. പലപ്പോഴും കരാറുകളിൽ ഒപ്പുവെക്കുമ്പോൾ തന്നെ ആ സംവിധാനങ്ങൾ ഒരിക്കലും ലഭിക്കില്ലെന്ന് തങ്ങൾക്കറിയാമെന്ന് വ്യോമസേനാ മേധാവി പറഞ്ഞു. സമയബന്ധിതമായ പൂർത്തീകരണം ഒരു വലിയ പ്രശ്നമാണ്. കൃത്യസമയത്ത് പൂർത്തിയാക്കിയ ഒരു പദ്ധതി പോലും എനിക്ക് ഓർമ്മയില്ല. എന്തുകൊണ്ട് നമുക്ക് നിറവേറ്റാനാവാത്ത കാര്യങ്ങൾ വാഗ്ദാനം ചെയ്യണം?” അദ്ദേഹം ചോദിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുത്ത കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി വാർഷിക ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കവെയാണ് എയർ ചീഫ് മാർഷൽ സിംഗിന്റെ വിമർശം.

തദ്ദേശീയ പദ്ധതികളിൽ ഉൾപ്പെടുന്ന പ്രതിരോധ സംവിധാനങ്ങളുടെ കാലതാമസത്തെക്കുറിച്ചാണ് വ്യോമസേനാ മേധാവി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) പരിപാടി അദ്ദേഹം ഉദാഹരണമായി എടുത്തുകാട്ടി. 2021 ഫെബ്രുവരിയിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി (HAL) ഒപ്പുവെച്ച 48,000 കോടി രൂപയുടെ കരാറിൽ ഉൾപ്പെട്ട തേജസ് എംകെ 1 എ ഫൈറ്റർ ജെറ്റുകളുടെ വിതരണം ഇപ്പോഴും നടന്നിട്ടില്ലെന്നും ഓർഡർ ചെയ്ത 83 വിമാനങ്ങളിൽ ഒന്നുപോലും വിതരണം ചെയ്തിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. 2024 മാർച്ചിൽ വിതരണം ആരംഭിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’ സംരംഭത്തിന് കീഴിൽ വേഗത്തിലുള്ള തദ്ദേശീയവൽക്കരണത്തിനും ആഭ്യന്തര ശേഷി വർദ്ധിപ്പിക്കുന്നതിനും വ്യോമസേന പ്രേരിപ്പിക്കുന്നതിനിടെയാണ് സേനാ മേധാവിയുടെ പരാമർശം. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നതിനെക്കുറിച്ച് മാത്രം സംസാരിച്ചാൽ പോരാ, രൂപകൽപ്പന ചെയ്യുന്നതിനെക്കുറിച്ചും സംസാരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സേനകളും വ്യവസായവും തമ്മിൽ വിശ്വാസം ഉണ്ടായിരിക്കണം. നമ്മൾ വളരെ തുറന്ന മനസ്സുള്ളവരായിരിക്കണം. ഒരു കാര്യത്തിന് നമ്മൾ പ്രതിജ്ഞാബദ്ധരായാൽ, അത് നിറവേറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാവിയിലേക്ക് തയ്യാറെടുക്കുന്നതിന് ഇപ്പോൾ തന്നെ നമ്മൾ സജ്ജരായിരിക്കണം. 10 വർഷത്തിനുള്ളിൽ വ്യവസായത്തിൽ നിന്ന് കൂടുതൽ ഉൽപ്പാദനം ഉണ്ടാകും. എന്നാൽ ഇന്ന് നമുക്ക് ആവശ്യമുള്ളത് ഇന്ന് തന്നെ ലഭിക്കണം. നമ്മൾ വേഗത്തിൽ കാര്യങ്ങൾ നേരെയാക്കണം – എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് പറഞ്ഞു. സേനകളെ ശാക്തീകരിക്കുന്നതിലൂടെയാണ് യുദ്ധങ്ങൾ ജയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി മെയ് 7-ന് ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിന് ദിവസങ്ങൾക്ക് ശേഷമാണ് വ്യോമസേനാ മേധാവിയുടെ അഭിപ്രായപ്രകടനം.

ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദന സാഹചര്യത്തെക്കുറിച്ച് വ്യോമസേനാ മേധാവി പരസ്യവിമർശനം ഉന്നയിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഒക്ടോബറിൽ, വ്യോമസേനാ മേധാവിയായി ചുമതലയേറ്റയുടനെയും അദ്ദേഹം ചില വിമർശനങ്ങൾ നടത്തിയിരുന്നു. സൈനിക സാങ്കേതികവിദ്യയിൽ ഇന്ത്യ ഒരിക്കൽ ചൈനയേക്കാൾ മുന്നിലായിരുന്നെങ്കിലും പിന്നീട് പിന്നോട്ട് പോയെന്നും നമ്മൾ അതിവേഗം മുന്നേറേണ്ടതുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഈ വർഷം ഫെബ്രുവരിയിൽ, വ്യോമസേനാ മേധാവി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനെ (HAL) വിമർശിക്കുന്ന ക്ലിപ്പും പുറത്തുവന്നിരുന്നു. ഒരു എച്ച് ജെ ടി -36 യഷസ് വിമാനത്തിന്റെ കോക്പിറ്റിൽ ഇരിക്കവെ എച്ച് എ എല്ലിൽ തനിക്ക് വിശ്വാസമില്ല എന്ന് അദ്ദേഹം പറയുന്നതാണ് പുറത്തായത്.