Connect with us

Kerala

നിലമ്പൂര്‍: എം സ്വരാജിന് ഇന്ന് വന്‍ വരവേല്‍പ്പ്; ഷൗക്കത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

കനത്ത മഴയിലും ഉപതിരഞ്ഞെടുപ്പ് അന്തരീക്ഷം ചൂടുപിടിക്കുന്നു

Published

|

Last Updated

മലപ്പുറം | ഇടതു സ്ഥാനാര്‍ഥി എം സ്വരാജ് ഇന്ന് നിലമ്പൂരില്‍ എത്തുന്നതോടെ കനത്ത മഴയിലും ഉപതിരഞ്ഞെടുപ്പ് അന്തരീക്ഷം ചൂടുപിടിക്കും. യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് രാവിലെ 11 ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.

എം സ്വരാജ് രാവിലെ പത്തരക്ക് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും. വലിയ സ്വീകരണമാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഉച്ചയ്ക്കുശേഷം മണ്ഡലത്തില്‍ സ്വരാജിന്റെ റോഡ് ഷോയും ഉണ്ടാവും. യു ഡി എഫുമായി സഹകരിക്കുന്ന കാര്യത്തില്‍ പി വി അന്‍വറിന്റെ നിര്‍ണായക തീരുമാനവും ഇന്നുണ്ടായേക്കും. എസ് ഡി പി ഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി പ്രചാരണം സജീവമാക്കി. മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുകയാണ്.

രാവിലെ തൃശ്ശൂരിലെ കെ കരുണാകരന്‍ സ്മാരകത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് ഷൗക്കത്ത് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി നിലമ്പൂരിലേക്ക് തിരിച്ചത്. ആര് എതിര്‍ത്താലും നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷം നേടുമെന്നാണ് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചത്. അന്‍വറിന്റെ കാര്യം പറയേണ്ടത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാക്കളാണ് ചര്‍ച്ച നയിക്കുന്നത്.

തന്റെ പിതാവിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ഒപ്പം എത്താനുള്ള പരിശ്രമമാണ് താന്‍ നടക്കുന്നത്. സ്ഥാനാര്‍ഥി വൈകിയതിനെക്കുറിച്ച് മറുപടി പറയേണ്ടത് സി പി എമാണ്. പാര്‍ട്ടി ചിഹ്നത്തില്‍ ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് സി പി എം നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതെന്നും ഷൗക്കത്ത് പറഞ്ഞു.

Latest