Connect with us

Kerala

മഴയില്‍ ചൂടാന്‍ കുടുംബശ്രീ ബ്രാന്‍ഡഡ് ആദി കുടയെത്തി

40 ആദിവാസി സ്ത്രീകളാണ് കുട നിര്‍മാണം നടത്തുന്നത്

Published

|

Last Updated

കണ്ണൂര്‍ | മഴക്കാലത്ത് ചൂടാന്‍ കുടുംബശ്രീ ബ്രാന്‍ഡഡ് ആദി കുടകള്‍ പുറത്തിറക്കി. കുടുംബശ്രീയുടെ ആറളം പ്രത്യേക പദ്ധതിയുടെ കീഴില്‍ 2021ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ 40 ആദിവാസി സ്ത്രീകള്‍ ആണ് കുട നിര്‍മാണം നടത്തുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെയും ആറളം പ്രത്യേക പദ്ധതി പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് ജില്ലയില്‍ വിപണനം നടത്തുന്നത്.

ഇന്ത്യയിലെ തന്നെ തദ്ദേശീയ മേഖലയില്‍ നിന്ന് ഉയര്‍ന്നു വന്ന ആദ്യ കുട നിര്‍മാണ സംരംഭം കൂടെയാണ് ആദി കുടകള്‍. ഇത്തവണ പത്താം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലും ആദി കുടകളെക്കുറിച്ച് പഠിക്കാനുണ്ട്. മൂന്ന് മടക്ക്, അഞ്ച് മടക്ക്, പ്രിന്റഡ് കുടകള്‍, കളര്‍ കുടകള്‍ എന്നിങ്ങനെ എല്ലാത്തരം കുടകളുടെ നിര്‍മാണവും നടത്തുന്നു.

കുടുംബശ്രീ സി ഡി എസുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന വില്‍പ്പന വിപുലീകരിച്ചു കൊണ്ട് കേരളമോട്ടാകെയായി വില്‍പ്പന നടത്താനുള്ള ഒരുക്കത്തിലാണ് ആദി കുട സംരംഭകര്‍. ബ്ലാക്ക് കുട 410, കളര്‍ കുട 420, കളര്‍ പ്രിന്റിന് 440 രൂപ, കുട്ടികളുടെ കുടക്ക് 315 രൂപയും ആണ് വില. വില്‍പ്പന ആവിശ്യത്തിനായി ബള്‍ക്ക് ആയും ഓര്‍ഡര്‍ സ്വീകരിക്കുന്നുണ്ട്. ആറളം പുനരധിവാസ മേഖലയിലെ കമ്മ്യൂണിറ്റി ഹാളുകളും വീടുകളും അങ്കണ്‍വാടി കെട്ടിടങ്ങളില്‍ നിന്നുമാണ് കുടകളുടെ നിര്‍മാണം. ഈ വര്‍ഷം ഇതുവരെയായി 10, 000 കുടകളാണ് നിര്‍മിച്ചിട്ടുള്ളത്. കൂടുതല്‍ കൂടകള്‍ വിപണയില്‍ എത്തും.