Connect with us

From the print

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി; ഒടുവില്‍ സ്വന്തം മുന്നണിയുമായി അന്‍വര്‍

അന്‍വര്‍ സംസ്ഥാന കണ്‍വീനറായുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സിന് പുറമേ ആം ആദ്മി പാര്‍ട്ടിയും മുന്നണിയുടെ ഭാഗമാകും.

Published

|

Last Updated

നിലമ്പൂര്‍ | യു ഡി എഫ് വാതില്‍ കൊട്ടിയടച്ചതോടെ അന്‍വര്‍ സ്വന്തം മുന്നണിയുണ്ടാക്കി. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയാണ് അന്‍വര്‍ പുതുതായി പ്രഖ്യാപിച്ചത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഈ മുന്നണിയുടെ സ്ഥാനാര്‍ഥിയായാണ് പി വി അന്‍വര്‍ ജനവിധി തേടുന്നത്. അന്‍വര്‍ ഇന്നലെ നടത്തിയ പ്രകടനം മുന്നണിയുടെ നേതൃത്വത്തിലായിരുന്നു. അന്‍വര്‍ സംസ്ഥാന കണ്‍വീനറായുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സിന് പുറമേ ആം ആദ്മി പാര്‍ട്ടിയും മുന്നണിയുടെ ഭാഗമാകും.

ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ഇന്നലെ അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തു. മറ്റു ചെറുപാര്‍ട്ടികളെ കൂടി മുന്നണിയോടടുപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്. ചെറുപാര്‍ട്ടികളെയും മൂന്ന് മുന്നണികളിലെയും അതൃപ്തരെയുമാണ് അന്‍വര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. എല്‍ ഡി എഫ് ബന്ധം ഉപേക്ഷിച്ച ശേഷം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ (ദ്രാവിഡ മുന്നേറ്റ കഴകം) യുടെ ഭാഗമാകാനായിരുന്നു ആദ്യ ശ്രമം. ചെന്നൈയിലെത്തി ഡി എം കെ നേതാക്കളെ കണ്ട് തിരിച്ചെത്തി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഡി എം കെ കേരള ഘടകത്തിന്റെ എതിര്‍പ്പ് തിരിച്ചടിയായി.

അതിനിടെ, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സുധീറിനെ സ്ഥാനാര്‍ഥിയാക്കിയെങ്കിലും ഇരു മുന്നണികള്‍ക്കും ഭീഷണിയായെന്ന് വിലയിരുത്താവുന്ന പ്രവര്‍ത്തനം നടത്താനായില്ല. പിന്നീട് ബംഗാളില്‍ പോയി തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. എം എല്‍ എ സ്ഥാനവും രാജിവെച്ചു.

തൃണുമല്‍ കോണ്‍ഗ്രസ്സ് വഴി യു ഡി എഫിലെത്താനായിരുന്നു നീക്കം. യു ഡി എഫിലെ ചില പാര്‍ട്ടികളും നേതാക്കളും ആദ്യമേ എതിര്‍ത്തതും യു ഡി എഫ് കക്ഷികള്‍ ഉള്‍പ്പെടുന്ന ഇന്ത്യാ സഖ്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് ഇല്ലാത്തതും തിരിച്ചടിയായി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തൃണമൂലിന്റെ യു ഡി എഫ് പ്രവേശനം അന്‍വര്‍ ചര്‍ച്ചയാക്കി. ലീഗിന്റെ ആശീര്‍വാദവും മുന്‍ കെ പി സി സി പ്രസിഡന്റ്്‌കെ സുധാകരനുമായുള്ള ബന്ധവും ഗുണകരമാകുമെന്നും അന്‍വര്‍ പ്രതീക്ഷിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഉറച്ച നിലപാട് അന്‍വറിന്റെ മോഹം നിഷ്ഫലമാക്കി.

അതിനിടെ, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ച ശേഷവും ഷൗക്കത്തിനെതിരെ രൂക്ഷമായി വിമര്‍ശം ഉന്നയിച്ചതോടെ യു ഡി എഫിന്റെ വാതില്‍ അന്‍വറിന് മുന്നില്‍ കൊട്ടിയടക്കപ്പെട്ടു. അസ്സോസിയേറ്റ് അംഗമാക്കാമെന്ന യു ഡി എഫ് നേതൃത്വത്തിന്റെ നിര്‍ദേശം അന്‍വര്‍ നിരസിച്ചതോടെ യു ഡി എഫ് ചര്‍ച്ച തന്നെ അവസാനിപ്പിച്ചു. പിന്നീട് പണമില്ലാത്തതിനാല്‍ നിലമ്പൂരില്‍ മത്സരിക്കില്ലെന്ന നിലപാട് മാറ്റിയാണ് മത്സരത്തിനിറങ്ങിയത്. തൃണമൂല്‍ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നതെങ്കിലും ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരിലാക്കി മാറ്റി.

മുന്നാം മുന്നണി രൂപവത്കരണം എന്ന വിശാലലക്ഷ്യം കൂടി അന്‍വര്‍ മുന്നില്‍ കാണുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കേരളത്തില്‍ മൂന്നാം മുന്നണി പിറക്കുമെന്ന് അന്‍വര്‍ പറഞ്ഞിട്ടുണ്ട്. നിരവധി ചെറിയ സംഘടനകള്‍ മുന്നണിയുടെ ഭാഗമായേക്കും.

കാര്‍ഷിക, തൊഴില്‍, വ്യാപാര, സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ താത്പര്യപ്രകാരമാണ് മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനമെടുത്തതെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി. എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികള്‍ക്കെതിരെ പി വി അന്‍വര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ്, ആം ആദ്മി പാര്‍ട്ടികള്‍ക്ക് പുറമേ മണ്ഡലത്തിലെ നിഷ്പക്ഷരായ സാധാരണ വോട്ടര്‍മാരുടെ പിന്തുണയും അന്‍വര്‍ പ്രതീക്ഷിക്കുന്നുണ്ട്.

 

 

Latest