Connect with us

Articles

പ്രവേശനോത്സവം നാടിന്റെ ഉത്സവം

ഈ വര്‍ഷം സമഗ്ര ഗുണമേന്മാ വര്‍ഷമാണ്. കഴിഞ്ഞ അക്കാദമിക വര്‍ഷം തന്നെ ഈ ദിശയിലേക്കുള്ള പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഈ വര്‍ഷം അത് കൂടുതല്‍ ചിട്ടപ്പെടുത്തി മികവാര്‍ന്ന രീതിയില്‍ നടപ്പാക്കേണ്ടതുണ്ട്. കുട്ടികളുടെ പഠന മുന്നേറ്റം സമൂഹത്തിനു കൂടി അനുഭവവേദ്യമാകണം.

Published

|

Last Updated

ജൂണ്‍ രണ്ട്് അക്കാദമിക പുതുവത്സരമാണ്. പുതുവത്സരദിനത്തില്‍ സ്‌കൂളില്‍ എത്തിച്ചേര്‍ന്ന എല്ലാ കുട്ടികളെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ആദ്യമായെത്തുന്ന കുഞ്ഞുങ്ങളുണ്ട്. അവര്‍ക്ക് പ്രത്യേക സ്വാഗതം. കേരളത്തിലുടനീളം ശക്തമായ കാലവര്‍ഷം ആരംഭിച്ചു. അതുകൊണ്ട് തന്നെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വലിയ തോതിലുള്ള സമൂഹ കരുതല്‍ അനിവാര്യമാണ്. മഴക്കാലത്ത് ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള മുന്‍കരുതല്‍ എടുക്കേണ്ട ഘട്ടമാണിത്. ഇക്കാര്യത്തില്‍ സ്‌കൂള്‍ സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും യോജിച്ച പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. ആരോഗ്യവകുപ്പ് ഉള്‍പ്പെടെ എല്ലാ വകുപ്പുകളുടെയും ഏകോപനം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഇത് കൂടുതല്‍ ശക്തിപ്പെടുത്തുകയും വേണം.

സ്‌കൂളിലേക്ക് കുട്ടികളെ സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ രണ്ട് മാസങ്ങളിലായി അക്ഷീണം പ്രവര്‍ത്തിക്കുകയാണ്. സ്‌കൂള്‍ കെട്ടിടങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. ഭൗതിക സൗകര്യ വികസന കാര്യത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. കിഫ്ബി ധനസഹായത്തോടെ 2,600 കോടി രൂപയുടെ ഭൗതിക സൗകര്യ വികസനമാണ് നടത്തുന്നത്. ആകെ വിഭാവനം ചെയ്ത 973 സ്‌കൂള്‍ കെട്ടിടങ്ങളില്‍ 539 കെട്ടിടങ്ങള്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഇതുകൂടാതെ പ്ലാന്‍ ഫണ്ട്, തദ്ദേശഭരണസ്ഥാപന ഫണ്ട്, ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ട്, മറ്റു ഫണ്ടുകള്‍ എന്നിവ വിനിയോഗിച്ച് നൂറുകണക്കിന് സ്‌കൂള്‍ കെട്ടിടങ്ങള്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഏതാണ്ട് 5,000 കോടി രൂപയ്ക്ക് അടുത്തുള്ള നിക്ഷേപമാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിലേറെയായി സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഉണ്ടായിട്ടുള്ളത്.

പഠന പ്രവര്‍ത്തനങ്ങള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി സാങ്കേതികവിദ്യാ സാധ്യതകള്‍ വലിയ തോതില്‍ പ്രയോജനപ്പെടുത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടറുകള്‍, അനുബന്ധ സാമഗ്രികള്‍ എന്നിവ സ്‌കൂളുകളില്‍ വിന്യസിക്കുന്നതോടൊപ്പം റോബോട്ടിക് ഉപകരണങ്ങളും സ്‌കൂളുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. നിര്‍മിത ബുദ്ധിയുടെ സാധ്യത ഫലപ്രദമായി വിനിയോഗിക്കാനുള്ള പരിശീലനങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. എല്ലാ കുട്ടികളെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ആധുനികവത്കരണ കാര്യത്തില്‍ ഏറെ മുന്നിലാണ് കേരളം.
ഒന്ന് മുതല്‍ 10 വരെയുള്ള മുഴുവന്‍ പാഠപുസ്തകങ്ങളും പാഠ്യപദ്ധതി ചട്ടക്കൂട് 2023ന് അനുസൃതമായി മാറിയിട്ടുണ്ട്. സ്‌കൂള്‍ വര്‍ഷാരംഭത്തില്‍ തന്നെ എല്ലാ കുട്ടികള്‍ക്കും പാഠപുസ്തകങ്ങള്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചു. ഒമ്പതാം ക്ലാസ്സ് പരീക്ഷ എഴുതി പുറത്തിറങ്ങിയ ഘട്ടത്തില്‍ തന്നെ പത്താം ക്ലാസ്സിലെ പാഠപുസ്തകങ്ങള്‍ 2025 മാര്‍ച്ചില്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതെല്ലാം കേരളത്തെ സംബന്ധിച്ച് പുത്തന്‍ അനുഭവങ്ങളാണ്.

ഈ വര്‍ഷം സമഗ്ര ഗുണമേന്മാ വര്‍ഷമാണ്. കഴിഞ്ഞ അക്കാദമിക വര്‍ഷം തന്നെ ഈ ദിശയിലേക്കുള്ള പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഈ വര്‍ഷം അത് കൂടുതല്‍ ചിട്ടപ്പെടുത്തി മികവാര്‍ന്ന രീതിയില്‍ നടപ്പാക്കേണ്ടതുണ്ട്. കുട്ടികളുടെ പഠന മുന്നേറ്റം സമൂഹത്തിനു കൂടി അനുഭവവേദ്യമാകണം.

മൂല്യനിര്‍ണയ രംഗത്ത് വലിയ മാറ്റമാണ് വിഭാവനം ചെയ്യുന്നത്. കുട്ടികളുടെ അറിവും കഴിവും പ്രായത്തിനനുസരിച്ച് വികസിക്കുന്നു എന്ന് ഉറപ്പിക്കാന്‍ കഴിയണം. അതിനുള്ള ഒരു മാര്‍ഗം എന്ന നിലയിലാണ് മിനിമം മാര്‍ക്ക് എന്ന കാര്യം നടപ്പാക്കിയത്. എട്ടാം ക്ലാസ്സില്‍ വര്‍ഷാന്ത്യ പരീക്ഷക്ക് ഇത് നടപ്പാക്കുകയും പഠനപിന്തുണ ആവശ്യമുള്ള കുട്ടികള്‍ക്ക് അത് നല്‍കി പഠനം തുടരാനുള്ള ക്രമീകരണങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. ഇതിന് വലിയ ജനകീയ പിന്തുണയാണ് ലഭിച്ചത്. ഇത് വര്‍ഷാന്ത്യത്തില്‍ നടക്കേണ്ട ഒരു പ്രക്രിയയായി പരിമിതപ്പെടുത്തരുത്. കുട്ടികളുടെ പഠനത്തിന്റെ അവിഭാജ്യ ഭാഗമെന്ന രീതിയില്‍ തുടര്‍ പ്രക്രിയയായി മാറണം. നിരന്തര വിലയിരുത്തലിന്റെ ഭാഗമായി കുട്ടികളുടെ പഠനനില ഓരോ ഘട്ടത്തിലും പരിശോധിക്കുകയും അതത് ഘട്ടത്തില്‍ തന്നെ പഠനപിന്തുണ നല്‍കി എല്ലാ കുട്ടികളെയും പഠന മുന്നേറ്റത്തിന് പ്രാപ്തരാക്കുകയും വേണം.

സ്‌കൂള്‍ വര്‍ഷാരംഭത്തില്‍ ഓരോ കുട്ടിയെയും അറിയാനും പഠനത്തില്‍ അവരുടെ ശക്തിയും പരിമിതിയും തിരിച്ചറിയാനും പരിമിതികള്‍ മറികടക്കുന്നതിനായി പഠനപിന്തുണ നല്‍കാനും അധ്യാപകര്‍ക്ക് കഴിയണം. കൂടാതെ കുട്ടികള്‍ അനിവാര്യമായി അറിയേണ്ട കാര്യങ്ങള്‍ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളിലേക്ക് എത്തിക്കാന്‍ സഹായകമായ മാര്‍ഗരേഖ തയ്യാറാക്കി എല്ലാ വിദ്യാലയങ്ങളിലും എത്തിച്ചിട്ടുണ്ട്. ലഹരിക്കെതിരായ മനോഭാവ വികാസം, ശുചിത്വ ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം, റോഡ് സുരക്ഷാ നിയമങ്ങള്‍, സ്‌കൂള്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍, ആരോഗ്യം, കായികക്ഷമത തുടങ്ങിയ കാര്യങ്ങളുടെ ആമുഖം തുടങ്ങിയവയെല്ലാം ആദ്യ രണ്ടാഴ്ചകളില്‍ കുട്ടികള്‍ക്ക് എത്തിക്കാനുള്ള പ്രത്യേക തീരുമാനം ഈ വര്‍ഷം കൈക്കൊണ്ടിട്ടുണ്ട്. ഇത് ഒറ്റത്തവണയായി നടപ്പാക്കേണ്ട പ്രവര്‍ത്തനമല്ല. അക്കാദമിക വര്‍ഷം മുഴുവന്‍ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടരേണ്ടതുണ്ട്. കുട്ടികള്‍ക്കുണ്ടാകുന്ന ആകാംക്ഷ, സമ്മര്‍ദം, പിരിമുറുക്കം എന്നിവ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറണം.
സ്‌കൂളില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സ്‌കൂള്‍ അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാക്കണം. ജൂണ്‍ പത്തിനകം എല്ലാ വിദ്യാലയങ്ങളിലും അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കേണ്ടതുണ്ട്. ഇതിനെല്ലാം കഴിയും വിധം ആവശ്യമായ പരിശീലനങ്ങള്‍ അധ്യാപകര്‍ക്ക് അവധിക്കാലത്ത് നല്‍കിയിട്ടുണ്ട്. അക്കാദമിക വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ സ്ഥാപന മേധാവികളെ നിയമിക്കല്‍, അധ്യാപക സ്ഥലംമാറ്റം തുടങ്ങി ഭരണപരമായി കൈക്കൊള്ളേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

അപ്രതീക്ഷിതമായ കാറ്റും മഴയുമാണ് ഇപ്പോള്‍ കേരളത്തില്‍ എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് മുഴുവന്‍ കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തണം. എല്ലാ കുട്ടികള്‍ക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ഒരുക്കുന്നതിനുള്ള ഒരു അക്കാദമിക വര്‍ഷമായി ഈ വര്‍ഷത്തെ പരിവര്‍ത്തിപ്പിക്കാന്‍ എല്ലാവര്‍ക്കും കൂട്ടായി പരിശ്രമിക്കാം. എല്ലാ കുഞ്ഞുങ്ങളെയും ഒരിക്കല്‍ കൂടി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

(പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി)

Latest