Connect with us

International

ഗസ്സയില്‍ സഹായ വിതരണ കേന്ദ്രത്തില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; വെടിവെപ്പില്‍ 40 മരണം, 115 പേര്‍ക്ക് പരുക്ക്

ആക്രമണം പുലര്‍ച്ചെ ആയിരക്കണക്കിന് പലസ്തീനികള്‍ ഭക്ഷ്യ സഹായം കാത്ത് തടിച്ചുകൂടിയപ്പോള്‍, മരിച്ചവരെയും പരുക്കേറ്റവരെയും കൊണ്ടുപോയത് കഴുത വണ്ടികളില്‍ അടുക്കിവെച്ച്

Published

|

Last Updated

ഗസ്സ സിറ്റി | യു എസ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ ഹമാസും അംഗീകരിച്ചതിന് തൊട്ടുപിന്നാലെ ഗസ്സയില്‍ അധിനിവേശസേനയുടെ ആക്രമണം. തെക്കന്‍ ഗസ്സയിലെ റഫയില്‍ യു എസ് ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സഹായ വിതരണ കേന്ദ്രത്തിന് സമീപം ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ കുറഞ്ഞത് 40 പലസ്തീനികള്‍ കൊല്ലപ്പെടുകയും 115 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ ആയിരക്കണക്കിന് പലസ്തീനികള്‍ സഹായ കേന്ദ്രത്തിന് സമീപം ഭക്ഷണം തേടിയെത്തിയപ്പോഴാണ് സംഭവം. ഇസ്‌റാഈലി ടാങ്കുകള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് പ്രാദേശിക പലസ്തീന്‍ മാധ്യമം റിപോര്‍ട്ട് ചെയ്യുന്നത്.

എല്ലാം തകര്‍ന്ന ഗസ്സയില്‍ മരിച്ചവരെയും പരുക്കേറ്റവരെയും കഴുത വണ്ടികളില്‍ അടുക്കിവെച്ചാണ് സ്ഥലത്ത് നിന്ന് കൊണ്ടുപോയത്. ദുരിതപൂര്‍ണമായ മാനുഷിക സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സംഭവം. ഇസ്‌റാഈല്‍ സൈന്യം മാനുഷിക സഹായ വിതരണ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസവും ആക്രമണം നടത്തി നിരവധി പേരെ കൊലപ്പെടുത്തിയിരുന്നു.

വിശക്കുന്ന സാധാരണക്കാര്‍ക്കെതിരെ കൂട്ടക്കൊല നടത്തിയെന്നും അവയെ മനുഷ്യത്വപരമായ ദുരിതാശ്വാസ കേന്ദ്രങ്ങളല്ല കൂട്ട മരണക്കെണികളാണിതെന്നും ഹമാസ് ആരോപിച്ചു. യു എസ് പിന്തുണയില്‍ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് ഇസ്‌റാഈലും ഹമാസും അനുകൂലമായി പ്രതികരിച്ചതിന് പിന്നാലെയാണ് വീണ്ടും കൂട്ടക്കുരുതിയുണ്ടായത്.