Connect with us

Ongoing News

വിശുദ്ധ ഹജ്ജ് കര്‍മത്തിന് ബുധനാഴ്ച തുടക്കമാവും; തീര്‍ഥാടക ലക്ഷങ്ങള്‍ മക്കയിലെത്തി

ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കിഴില്‍ 1,22,518 തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ എത്തിയിരിക്കുന്നത്.

Published

|

Last Updated

റിയാദ് | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിന് ബുധനാഴ്ച തുടക്കമാവും. ഇന്ത്യയില്‍നിന്നുള്‍പ്പടെ തീര്‍ഥാടക ലക്ഷങ്ങള്‍ മക്കയിലെത്തി. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കിഴില്‍ 1,22,518 തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ എത്തിയിരിക്കുന്നത്.

ഒരു മാസത്തിലേറെ നീണ്ട തീര്‍ഥാടകരുടെ വരവ് ശനിയാഴ്ചയാണ് അവസാനിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 20 എംബാര്‍കേഷന്‍ പോയിന്റുകളില്‍നിന്നും 390 വിമാനങ്ങളിലായാണ് ഇത്രയും ഹാജിമാര്‍ സൗദിയിലെത്തിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ കേരളത്തില്‍നിന്നുള്ള മുഴുവന്‍ ഹാജിമാരും മക്കയിലെത്തി. വരും ദിനങ്ങളില്‍ ഹാജിമാര്‍ അടുത്തുള്ള പള്ളികളിലെ നമസ്‌കാരവും പ്രാര്‍ഥനയുമായി താമസകേന്ദ്രങ്ങളില്‍ കഴിയും. ഇനി മൂന്നു ദിവസം മാത്രമാണ് ഹജ്ജ് ആരംഭിക്കാന്‍ ബാക്കിയുള്ളത്. ബുധനാഴ്ച ഹജ്ജിന് തുടക്കം കുറിക്കുന്നതിനാല്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ഹാജിമാര്‍ മിനയിലേക്ക് തിരിക്കും. കേരളത്തില്‍നിന്നുള്ള ഹാജിമാര്‍ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ എല്ലാം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വരും ദിനങ്ങളില്‍ ഹാജിമാര്‍ അടുത്തുള്ള പള്ളികളിലെ നമസ്‌കാരവും പ്രാര്‍ഥനയുമായി താമസകേന്ദ്രങ്ങളില്‍ കഴിയും. ഇനി മൂന്നു ദിവസം മാത്രമാണ് ഹജ്ജ് ആരംഭിക്കാന്‍ ബാക്കിയുള്ളത്. ബുധനാഴ്ച ഹജ്ജിന് തുടക്കം കുറിക്കുന്നതിനാല്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ഹാജിമാര്‍ മിനയിലേക്ക് തിരിക്കും. കേരളത്തില്‍നിന്നുള്ള ഹാജിമാര്‍ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ എല്ലാം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്നായി 16,341 ഹാജിമാരാണ് മക്കയിലെത്തിയത്. ഇതില്‍ ലക്ഷദ്വീപില്‍നിന്നുള്ള 112 തീര്‍ഥാടകരും ഉള്‍പ്പെടും. തമിഴ്‌നാട്, മാഹി, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള ഏതാനും ഹാജിമാരും സംസ്ഥാന ഹാജിമാരോടൊപ്പം യാത്ര ചെയ്തു. ഇന്ത്യന്‍ തീര്‍ഥാടകര്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍നിന്ന് ഹറമിലേക്കും തിരിച്ചുമുള്ള ബസ് സര്‍വിസ് ശനിയാഴ്ച വൈകിട്ടോടെ നിര്‍ത്തിവെച്ചു.

റോഡുകളിലെ തിരക്ക് ഒഴിവാക്കാന്‍ സൗദി ട്രാഫിക് വിഭാഗത്തിന്റെ നിര്‍ദേശാനുസരണമാണ് നടപടി. ഹജ്ജിന് ശേഷം ദുല്‍ഹജ്ജ് 15 വൈകീട്ടോടെ ബസ് സര്‍വിസ് പുനരാരംഭിക്കും.
കൊച്ചിയില്‍നിന്നായിരുന്നു കേരളത്തില്‍ നിന്നുള്ള അവസാനത്തെ ഹജ്ജ് വിമാനം. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നുള്ള മുഴുവന്‍ ഹാജിമാരും നേരത്തെ മക്കയില്‍ എത്തിയിരുന്നു. കൊച്ചിയില്‍നിന്ന് വെളിയാഴ്ച രാത്രി എട്ടിന് പുറപ്പെട്ട അവസാന വിമാനം അര്‍ധരാത്രിയോടെ ജിദ്ദ വിമാനത്താവളത്തില്‍ എത്തി. അവസാന വിമാനത്തില്‍ 289 തീര്‍ഥാടകരാണ് ഉണ്ടായിരുന്നത്. ജിദ്ദ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇവരെ ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ ഹറമൈന്‍ ഹൈസ്പീഡ് ട്രെയിനില്‍ മക്കയിലെ താമസകേന്ദ്രത്തില്‍ എത്തിച്ചു. അവസാനം എത്തിയ ഹാജിമാര്‍ക്ക് മക്കയിലെ സന്നദ്ധപ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയിരുന്നു.