Editorial
മാവോയിസ്റ്റ് വേട്ടയിലെ "നാഴികക്കല്ല്'
മാവോയിസ്റ്റ് പോലുള്ള രാജ്യത്തിന്റെ സമാധാനവും ജനങ്ങളുടെ സമാധാന ജീവിതവും തകര്‍ക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങളെ നിര്‍വീര്യമാക്കേണ്ടതാണെന്നതില്‍ സന്ദേഹമില്ല. അതുപക്ഷേ തീര്‍ത്തും നിയമത്തിന്റെ പരിധിയില്‍ നിന്ന് കൊണ്ടായിരിക്കണം.

മാവോയിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ വന്‍ മുന്നേറ്റമാണ് ഛത്തീസ്ഗഢില്‍ സുരക്ഷാ സേന നടത്തിയത്. ഛത്തീസ്ഗഢ് നാരായണ്‍പൂര്‍ ജില്ലയിലെ അഭുജ്മദ് വനമേഖലയില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറി ബസവ രാജു എന്ന നംബാല കേശവറാവു ഉള്‍പ്പെടെ മുപ്പത് മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്. 1970കളുടെ അവസാനം മുതല്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അന്വേഷണ ഏജന്‍സികള്‍ തലക്ക് ഒരു കോടി ഇനാം പ്രഖ്യാപിക്കുകയും ചെയ്ത ഒന്നാംനിര നേതാവാണ് ബസവ രാജു. മാവോയിസ്റ്റ്വിരുദ്ധ പോരാട്ടത്തിലെ നാഴികക്കല്ലെന്നാണ് ഈ ഓപറേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശേഷിപ്പിച്ചത്.
മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ ഛത്തീസ്ഗഢ്- തെലങ്കാന അതിര്‍ത്തിയില്‍ ഒരു മാസത്തോളമായി ‘ഓപറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്’ എന്ന പേരില്‍ മാവോയിസ്റ്റുകളെ നേരിടാനുള്ള ശക്തമായ പ്രവര്‍ത്തനത്തിലാണ് സുരക്ഷാ സേനകള്‍. സി ആര്‍ പി എഫ്, കോബ്ര, സി-60 കമാന്‍ഡോകള്‍, ഡി ആര്‍ ജി, ബസ്തര്‍ പോരാളികള്‍ തുടങ്ങിയ സംഘങ്ങളില്‍ നിന്നുള്ള 25,000 പേരടങ്ങിയ സംഘമാണ്, രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഈ മാവോയിസ്റ്റ്വിരുദ്ധ ഓപറേഷനില്‍ പങ്കെടുക്കുന്നത്. 2025 മാര്‍ച്ചോടെ മാവോയിസ്റ്റ് തീവ്രവാദം തുടച്ചുനീക്കുമെന്ന അവകാശവാദവുമായാണ് ആഭ്യന്തര മന്ത്രാലയം ഓപറേഷന്‍ ആസൂത്രണം ചെയ്തത്.
ഛത്തീസ്ഗഢ്- തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ടാലു കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ശക്തമായ മാവോയിസ്റ്റ് കോട്ടകള്‍ ഓപറേഷനില്‍ നിശ്ശേഷം തകര്‍ത്തതായും 336 റോഡ് സൈഡ് ബോംബുകളും (ഐ ഇ ഡി) 818 ബി ജി എല്‍ ഷെല്ലുകളും ആയിരത്തോളം മറ്റു സ്ഫോടക വസ്തുക്കളും ആയുധ നിര്‍മാണ യന്ത്രങ്ങളും പിടിച്ചെടുത്തതായും നിരവധി മാവോയിസ്റ്റ് ഒളിത്താവളങ്ങളും ബങ്കറുകളും നശിപ്പിച്ചതായും സുരക്ഷാ സേനാ വിഭാഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഈ ഓപറേഷന്റെ ഭാഗമായി ഒരാഴ്ച മുമ്പ് 31 ‘മാവോയിസ്റ്റുകളെ’ സേന വധിച്ചിരുന്നു. മാവോയിസ്റ്റുകളുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്ന കരേഗുട്ടാലു കുന്നുകളില്‍ ഇപ്പോള്‍ രാജ്യത്തിന്റെ അഭിമാനമായ ത്രിവര്‍ണ പതാക പാറിക്കളിക്കുകയാണെന്നാണ് അമിത് ഷാ ‘എക്സി’ല്‍ കുറിച്ചത്. മാവോയിസ്റ്റുകള്‍ക്കുള്ള പരിശീലനവും ആയുധ നിര്‍മാണവും പ്രധാനമായും കരേഗുട്ടാലു കുന്നുകളിലാണ് നടന്നിരുന്നത്.
അതേസമയം സുരക്ഷാ സേനയുടെ വേട്ടക്ക് ഇരയാകുന്നവരെല്ലാം മാവോയിസ്റ്റ് തീവ്രവാദികളാണോ? നിരപരാധികളും മാവോയിസ്റ്റ് തീവ്രവാദവുമായി യാതൊരു ബന്ധവുമില്ലാത്തവരും വേട്ടയാടപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നതായി ആരോപണമുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ബീജാപൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് തീവ്രവാദം ആരോപിച്ച് എട്ട് പേരെ വെടിവെച്ചു കൊന്ന സംഭവവും കഴിഞ്ഞ വര്‍ഷം മേയ് 11ന് 12 പേര്‍ കൊല്ലപ്പെട്ട സംഭവവും വിവാദമായതാണ്. ഈ രണ്ട് സംഭവങ്ങളിലും കൊല്ലപ്പെട്ടത് തീവ്രവാദികളല്ല, സാധാരണ ഗ്രാമീണരാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബീജാപൂരില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന എത്തിയതെന്നും ഒരു ദിവസം നീണ്ടുനിന്ന വെടിവെപ്പിനൊടുവിലാണ് എട്ട് മാവോയിസ്റ്റുകള്‍ വധിക്കപ്പെട്ടതെന്നുമാണ് അധികൃത ഭാഷ്യം. എന്നാല്‍ മാവോയിസ്റ്റ് തിരച്ചിലിന്റെ ഭാഗമായി സുരക്ഷാ സേന സ്ഥലത്തെ ഗ്രാമീണരുടെ വീടുകളില്‍ പരിശോധന നടത്തുകയും ഇതില്‍ പ്രതിഷേധം പ്രകടിപ്പിച്ചവരെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നുമാണ് മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി യു സി എല്‍) പറയുന്നത്.
ബീജാപ്പൂരില്‍ കൊല്ലപ്പെട്ടത് നക്സലുകളാണെന്നു കാണിക്കുന്ന പത്രക്കുറിപ്പ് അധികൃതര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ പന്ത്രണ്ട് പേരും വനത്തില്‍ ഇലകള്‍ ശേഖരിക്കാന്‍ പോയ ആദിവാസികളായിരുന്നുവെന്നും മാവോയിസ്റ്റ് പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു. വനത്തില്‍ ഇലകള്‍ ശേഖരിക്കുന്നതിനിടെ സുരക്ഷാ സേന ഇവരെ വളഞ്ഞു വെടിവെക്കുകയായിരുന്നുവത്രെ. പിന്നീട് അഞ്ചംഗ പി യു സി എല്‍ സംഘം നടത്തിയ വസ്തുതാന്വേഷണത്തിലും ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തിയിരുന്നു. ആന്ധാപ്രദേശില്‍ 2000ത്തിനും 2002നുമിടയില്‍ നടന്ന 19 മാവോയിസ്റ്റ്വിരുദ്ധ ഏറ്റുമുട്ടലുകളില്‍ 16 എണ്ണവും വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് 2012ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രഖ്യപിച്ചതാണ.് കേരളത്തിലെ നിലമ്പൂരില്‍ 2016 നവംബറില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലും വ്യാജമാണെന്ന് കാണിക്കുന്ന തെളിവുകള്‍ പുറത്തു വന്നിരുന്നു. ഇതാണ് രാജ്യത്തെ പോലീസ്, സുരക്ഷാ സേനകള്‍ നടത്തുന്ന പല തീവ്രവാദവിരുദ്ധ ഏറ്റുമുട്ടലുകളുടെയും കഥ.
മാവോയിസ്റ്റ് പോലുള്ള രാജ്യത്തിന്റെ സമാധാനവും ജനങ്ങളുടെ സമാധാന ജീവിതവും തകര്‍ക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങളെ നിര്‍വീര്യമാക്കേണ്ടതാണെന്നതില്‍ സന്ദേഹമില്ല. അതുപക്ഷേ തീര്‍ത്തും നിയമത്തിന്റെ പരിധിയില്‍ നിന്ന് കൊണ്ടായിരിക്കണം. തീവ്രവാദികളാണെന്ന് വ്യക്തമായി ബോധ്യമായ സംഭവങ്ങളില്‍ തന്നെ അവരെ ജീവനോടെ പിടികൂടി നിയമത്തിനു മുമ്പില്‍ ഹാജരാക്കുകയാണ് വേണ്ടത്.
പതിനായിരക്കണക്കിനു സുരക്ഷാ ഭടന്മാരെ രംഗത്തിറക്കി സംഘടിപ്പിക്കുന്ന ‘ഓപറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്’ പോലുള്ള വന്‍ മാവോയിസ്റ്റ് വേട്ടകളില്‍ പോലും കുറ്റവാളികളെ കൈയോടെ പിടികൂടാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? തങ്ങള്‍ തന്നെയാണ് നീതിയും നിയമവുമെന്ന മട്ടിലുള്ള പോലീസ്- സേനാ ഉദ്യോഗസ്ഥരുടെ നിലപാട് ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല.