Connect with us

Kerala

വാടക വീടെടുത്ത് കള്ളനോട്ട് അച്ചടി: യുവാവിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

പത്തനാപുരം പൂങ്കുളഞ്ഞി കരശനംകോട് നജീബ് മന്‍സില്‍ അനസ് എന്ന് വിളിക്കുന്ന അനീഷ് (38) നെയാണ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

തിരുവല്ല | ബുക്ക് പ്രിന്റിങ് എന്ന വ്യാജേന വീട് വാടകക്കെടുത്ത് കള്ളനോട്ട് അടിച്ചു വിതരണം ചെയ്തിരുന്ന പത്തനാപുരം സ്വദേശി ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. പത്തനാപുരം പൂങ്കുളഞ്ഞി കരശനംകോട് നജീബ് മന്‍സില്‍ അനസ് എന്ന് വിളിക്കുന്ന അനീഷ് (38) നെയാണ്, അടൂര്‍ ഏഴംകുളം പ്ലാന്റേഷന്‍ മുക്കില്‍ ബുക്ക് പ്രിന്റിങ് എന്ന വ്യാജേന വീട് വാടകക്കെടുത്ത് കള്ളനോട്ട് അച്ചടിച്ച കേസില്‍ ഡിക്ടറ്റീവ് ഇന്‍സ്പെക്ടര്‍ കെ വിനോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുവാന്‍ ശ്രമിച്ചെന്ന വീട്ടുടമയുടെ പരാതിയില്‍ അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ഉടമ പോലീസില്‍ പരാതി നല്‍കിയറിഞ്ഞ് സ്ഥലത്തു നിന്നും മുങ്ങിയ പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോ ളജ് ആശുപത്രി പരിസരത്തു നിന്നാണ് പിടികൂടിയത്.

വാടകക്ക് താമസിച്ച ഏഴംകുളം പ്ലാന്റേഷന്‍ മുക്കിലുള്ള വീട്ടിലും നോട്ട് അച്ചടിക്കാന്‍ കമ്പ്യൂട്ടര്‍ മേടിച്ച പന്തളത്തുള്ള കടയിലും കള്ളനോട്ടുകള്‍ പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ച പ്രിന്റിങ് മെഷീനുകള്‍ വാങ്ങിച്ച കോട്ടയത്തുള്ള സ്ഥാപനത്തിലും തിരുവല്ലയില്‍ ഉള്ള പ്രമുഖ ഫോട്ടോ കോപ്പി സ്ഥാപനത്തിലും പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. ക്രൈം ബ്രാഞ്ച് എസ് പി. എന്‍ രാജന്‍, ഡി വൈ എസ് പി. കെ ആര്‍ പ്രദീക്ക് എന്നിവരുടെ നിര്‍ദേശാനുസരണം സബ് ഇന്‍സ്പെക്ടര്‍ അല്‍ത്താഫ്, എ എസ് ഐ. ജോയ്സ് ചാക്കോ, സി പി ഒമാരായ അജീവ് കുമാര്‍, അനുരാഗ്, മുരളീധരന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.