Connect with us

Kerala

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു ; ഇനി രാജ്യത്തിന്റെ പണം രാജ്യത്തിന് തന്നെ ലഭിക്കുമെന്ന് പ്രധാനമന്ത്രി

ഗവര്‍ണറും മുഖ്യമന്ത്രിയുമടക്കം 17 പേരാണ് ഉദ്ഘാടന വേദിയിലുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.  പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നിന്നും ഹെലികോപ്ടറിലാണ് പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്തിലേക്ക് എത്തിയത്.രാവിലെ 10.15ഓടേ വിഴിഞ്ഞം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്തും കണ്ട ശേഷമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

അനന്തപത്മനാഭന്റെ മണ്ണില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. അപാരമായ സാധ്യതകളുള്ള വിശാലമായ സമുദ്രത്തിനും പ്രകൃതി ഭംഗി ഒഴുകുന്ന സ്ഥലങ്ങള്‍ക്കും ഇടയില്‍ വിഴിഞ്ഞം ഡീപ്പ് വാട്ടര്‍ സീപോര്‍ട്ട് നിലനില്‍ക്കുകയാണ്. കേരളത്തിലെയും രാജ്യത്തെയും ജനങ്ങളെ അഭിനന്ദിക്കുകയാണ് ഞാന്‍. വിഴിഞ്ഞം പുതിയ വികസനത്തിന്റെ പ്രതീകമാണ്. ഇവിടെ ലോകത്തിലെ വലിയ ചരക്ക് കപ്പലുകളെത്തും. ഇതുവരെ ഇന്ത്യയുടെ 70 ശതമാനം ട്രാന്‍സ്ഷിപ്പ്‌മെന്റ് മറ്റ് തുറമുഖങ്ങളിലായിരുന്നു നടന്നത്. വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തിന്റെ പണം രാജ്യത്തിന് തന്നെ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൌതം അദാനി പൊന്നാടയണിയിച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ചു.ഗവര്‍ണറും മുഖ്യമന്ത്രിയുമടക്കം 17 പേരാണ് ഉദ്ഘാടന വേദിയിലുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, തലസ്ഥാനത്തുനിന്നുള്ള മന്ത്രിമാര്‍, ഡോ.ശശി തരൂര്‍ എം.പി, അടൂര്‍ പ്രകാശ് എം.പി, എ. എ റഹീം എം.പി, എം വിന്‍സെന്റ് എം.എല്‍.എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിട്ടുണ്ട്.പ്രതിപക്ഷ നേതാവിനും വേദിയില്‍ കസേരയുണ്ട്. എന്നാല്‍, അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കില്ല.