Connect with us

Kerala

പോക്‌സോ കേസ്: സെന്റ് ജെമ്മാസ് മാനേജ്‌മെന്റിനോടും കോര്‍പറേറ്റ് മാനേജ്‌മെന്റിനോടും വിശദീകരണം തേടുമെന്ന് വനിതാ കമ്മീഷന്‍

വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌കൂളില്‍ വനിതാ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്.

Published

|

Last Updated

മലപ്പുറം |  മലപ്പുറം സെന്റ് ജെമ്മാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ അധ്യാപകനും കൗണ്‍സിലറുമായിരുന്ന കെ വി ശശികുമാര്‍ പ്രതിയായ പോക്‌സോ കേസുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയോടും കോര്‍പറേറ്റ് മാനേജ്‌മെന്റിനോടും വിശദീകരണം തേടുമെന്ന് വനിതാ കമ്മീഷന്‍. 30 വര്‍ഷത്തോളം ഇത്തരമൊരു സംഭവമുണ്ടായിട്ടും വിഷയത്തില്‍ പരാതി ലഭിച്ചിരുന്നോ, ഉണ്ടെങ്കില്‍ എന്ത് നടപടി സ്വീകരിച്ചു, തുടങ്ങിയ കാര്യങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, കോര്‍പറേറ്റ് മാനേജ്‌മെന്റ് എന്നിവരോട് വനിതാ കമ്മീഷന്‍ അന്വേഷിക്കും. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യവും പരിശോധിക്കും.

കൂടാതെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ പോലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടും. ഇതെല്ലാം പരിഗണിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് സ്‌കൂള്‍ സന്ദര്‍ശിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി അറിയിച്ചു. വര്‍ഷങ്ങളായി സ്‌കൂളില്‍ ഇത്തരം പീഡനങ്ങള്‍ നടക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നുണ്ടെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യമായതിനാല്‍ പരാതിക്കാരോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയുമെന്നും അവര്‍ വ്യക്തമാക്കി.

വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌കൂളില്‍ വനിതാ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്. വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് ഒപ്പം വനിതാ കമ്മീഷന്‍ അംഗം ഇ എം രാധയുമുണ്ടായിരുന്നു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സ്‌കൂളിലെത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ പ്രധാനധ്യാപികയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
പുതുതായി ചാര്‍ജെടുത്ത പ്രധാനധ്യാപികക്ക് മുന്‍ വര്‍ഷങ്ങളില്‍ നടന്ന കാര്യങ്ങള്‍ കൃത്യമായ അറിവില്ലാത്തതിനാല്‍ മുമ്പ് പ്രധാനധ്യാപകരായി ജോലി ചെയ്തിരുന്നവരില്‍ നിന്നുകൂടി വനിതാ കമ്മീഷന്‍ അന്വേഷണത്തിന്റെ ഭാഗമായി വിശദീകരണം തേടും. സാമൂഹിക മാധ്യമങ്ങളിലൂടെ ഉയര്‍ന്ന മീ ടു ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഈ മാസം ഒമ്പതിന് കെ വി ശശികുമാര്‍ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ അദ്ദേഹത്തെ ഈമാസം 13ന് പോലീസ് വയനാട് മുത്തങ്ങയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് നിന്ന് പിടികൂടുകയായിരുന്നു.

 

Latest