Connect with us

Story

ഭ്രാന്ത് മുളയ്ക്കുന്നിടങ്ങൾ

ഓരോ ദിവസവും അവരുടെ വർത്തമാനം ഇരുട്ട് മുറിയുടെ ജനവാതിൽ പതുക്കെ തുറന്ന് കേൾക്കും.

Published

|

Last Updated

കാത്തിരുന്ന് മടുത്തപ്പോഴാണ് അസ്മ വാതിൽ ചാരി റൂമിലേക്ക് നടന്നത്. സമയം അർധ രാത്രി പിന്നിട്ടിട്ടുണ്ട്, എവിടെയോ തെരുവു നായ് കൂട്ടങ്ങളുടെ ശബ്ദം കേൾക്കാം.
ഇയാൾ ഇതെവിടെപ്പോയി കിടക്കാ…!ഞാനും മോളും ഇവിടെ വീട്ടിൽ തനിച്ചാണെന്ന വല്ല വിചാരവുമുണ്ടോ?ഓരോ തലവിധി ! അവൾ പിറുപിറുത്തു.

റൂമിലെ ബൾസ് മിന്നി മിന്നി കത്തി, പിന്നെ കെട്ടു. പുറത്ത് ഒരു കാറ്റ് മഴയെ കൊണ്ടു വരുന്നതിന്റെ അടയാളമായി വീശിക്കൊണ്ടിരുന്നു. പെട്ടെന്ന് മഴ കോരിച്ചൊരിഞ്ഞു. പൊട്ടിയ ഓടിന്റെ ഇടയിലൂടെ മഴത്തുള്ളികൾ അകത്തേക്ക് തല നീട്ടി.അസ്മ അടുക്കളയിലേക്കോടി ഓരോ പാത്രങ്ങൾ കൊണ്ട് വന്നു വെള്ളം വീഴുന്നിടത്ത് വെച്ചു. സ്റ്റീൽ പാത്രത്തിൽ മഴവെള്ളം വീഴുന്ന താളാത്മകമായ ശബ്ദം നോക്കി അവളിരുന്നു.
ഡീ അസത്തേ…

അയാളുടെ അലർച്ച കേട്ടാണ് അവൾ ഞെട്ടിയുണർന്നത്. മഴയൊന്ന് കുറഞ്ഞിട്ടുണ്ട്. കറണ്ട് വന്നിട്ടുമുണ്ട്. അവൾ വേഗം മുണ്ട് തലയിലേക്കിട്ട് പുറത്തേക്കോടി.
ചളി നിറഞ്ഞ മുറ്റത്ത് മഴ കൊണ്ട് നനഞ്ഞൊലിച്ച് അയാൾ വേച്ചു വെച്ചു നിൽക്കുന്നു. ഇന്നും കുടിച്ചിട്ടുണ്ട്, കൊണ്ടു വന്നാക്കിയ കൂട്ടുകാരിലൊരാൾ പടികടന്ന് ഓടുന്നത് മിന്നൽ വെട്ടത്തിൽ കണ്ടു. അവൾ അയാളുടെ കൈ പിടിച്ചു അകത്തേക്കു വലിക്കുമ്പോൾ കരഞ്ഞു പോയി.
നല്ല മാർക്കോടെ പ്ലസ് ടു കഴിഞ്ഞിരിക്കുമ്പോഴാണ് കല്യാണാലോചന വന്നത്. ഉപ്പയുടെ കൂട്ടുകാരൻ ഹമീദ് ഇക്കയാണ് കല്യാണ ആലോചനകൾ കൊണ്ടുവന്നത്. ന്റെ മോള് എവിടെയും പോയി പെടരുത് എന്ന് ഉപ്പ എപ്പോഴും പറയുമായിരുന്നു.

അതുകൊണ്ടുതന്നെ ചെറിയ മകളുടെ കല്യാണം ആഘോഷമായി നടക്കണം. നല്ലപോലെ ആലോചിക്കണമെന്നും ഉപ്പാക്ക് നിർബന്ധമായിരുന്നു. എവിടെയാണ് പിഴച്ചത് എന്ന് ഇന്നും ഒരു എത്തും പിടിയും കിട്ടിയിട്ടില്ല. ഹമീദ് ഇക്ക കല്യാണ ആലോചനവുമായി വീട്ടിൽ വന്നപ്പോൾ ആദ്യം പഠിക്കട്ടെ എന്നായിരുന്നു ഉപ്പയുടെ വാക്ക്. കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ എന്ന് ഹമീദ്ക്ക പറഞ്ഞപ്പോൾ ഉള്ളിൽ വല്ലാത്തൊരു സന്തോഷം.

ഓരോ ദിവസവും അവരുടെ വർത്തമാനം ഇരുട്ട് മുറിയുടെ ജനവാതിൽ പതുക്കെ തുറന്ന് കേൾക്കും. അറിയാതെ ഫിറോസ് ഹൃദയത്തിൽ കൂടുകെട്ടി. പത്താം തരം പഠനം കഴിഞ്ഞ് ടൗണിലൊരു പലചരക്ക് കട തുടങ്ങിയ ഫിറോസ് ഇന്ന് വലിയൊരു സൂപ്പർ മാർക്കറ്റ് ഷോപ്പ് ഉടമയാണ്.ജീവിക്കാൻ പഠിച്ചവനാണവൻ. ഉപ്പ ഉമ്മയോട് പറയുന്നത് കേട്ടു. പെട്ടെന്നായിരുന്നു കല്യാണം. ഒരു മഴക്കാലത്ത്. തിരുമുറിയാതെ മഴ പെയ്ത കാലത്തെ തണുപ്പിൽ ഞങ്ങൾ ഒന്നായി. എത്ര വേഗമാണ് ദിനങ്ങൾ മറഞ്ഞത്. ഹാദി മോൻ പിറന്നതിന് ശേഷമാണ് ഫിറോസ്ക്കയിൽ മാറ്റം കണ്ടു തുടങ്ങിയത്. കടയിലെ തിരക്കിൽ നിന്നൊഴിഞ്ഞ് പാടവരമ്പിലെ കൂട്ടുകാരോടൊത്ത് കറങ്ങിയായിരുന്നു തുടക്കം. വീട്ടിലെത്തുന്ന സമയം പാതിരകളായപ്പോൾ ഒരിക്കൽ ചോദ്യം ചെയ്യേണ്ടി വന്നു. “എന്റെ വീട്ടിൽ ഞാൻ തോന്നുമ്പോൾ വരും, വല്ലോട്ത്ത്ന്നും വന്നവർ മിണ്ടാൻ നിൽക്കണ്ട’ എന്ന ആക്രോശത്തിൽ തളർന്നിരുന്നു പോയി. പിന്നീട് ചോദിക്കാനൊന്നും പോയില്ല, അല്ലെങ്കിൽ തന്നെ ചോദിച്ചിട്ടെന്തു കാര്യം.!

എന്തോ ചവച്ചു തിന്നു വന്ന കാലത്ത് അടുത്തെത്തുമ്പോൾ വരുന്ന ദുർഗന്ധം കൊണ്ട് ഛർദിൽ വരുമായിരുന്നു. പിന്നീടത് മാറി. നാല് കാലിലായി വരൽ. അതിനിടെ കടയിലെ വരവ് നിലച്ചു. നോക്കാനാളില്ലാതെ കട പൂട്ടേണ്ടി വന്നു.ഇപ്പോൾ പ്രത്യേകിച്ച് പണികളൊന്നുമില്ല. അതിരാവിലെ കെട്ടിയ മുണ്ടും ധരിച്ചു അങ്ങാടിയിലേക്കിറങ്ങും, എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞു പാതിരാത്രി ഇതുപോലെ കടന്നുവരും.

ഡി ശവമേ വെള്ളം താ …. എന്നലറിയപ്പോഴാണ് അസ്മക്ക് പരിസരബോധം വന്നത്. ദേ… മനുഷ്യ… പള്ളേൽ നിറച്ചും വെള്ളമല്ലേ എന്ന് ചോദിക്കാനാണ് തോന്നിയത്. ഒന്നും മിണ്ടിയില്ല.
ഒരു ഗ്ലാസ്സിൽ കൊണ്ടു വന്ന വെള്ളത്തിന് രുചിയില്ലെന്ന് പറഞ്ഞ് അയാൾ ഗ്ലാസ്സ് എറിഞ്ഞു. നെഞ്ചിൽ തട്ടി ഗ്ലാസ്സ് നിലത്തു വീണു പൊട്ടി. അയാൾ അവളുടെ മുടി പിടിച്ചു വലിച്ചു, നിലതെറ്റിയ അസ്മ നിലത്തോട്ട് വീണു. പൊട്ടിച്ചിതറിയ കുപ്പിച്ചില്ലുകൾ കാൽ മുട്ടുകൾ ഉരസി ചോരയൊലിച്ചു. അവൾ വേദന കൊണ്ടു പുളഞ്ഞു.

പരിസര ബോധം നഷ്ടപ്പെട്ട അയാൾ ഭ്രാന്തനെ പ്പോലെ എണീറ്റ് കാൽ പൊട്ടിയ കസേര വലിച്ചെടുത്തു അസ്മക്കു നേരെ ഉയർത്തിയ നിമിഷം. ഉപ്പാ…..ഒരലർച്ചയായിരുന്നു പിന്നിൽ നിന്ന്. വീണിടത്തു നിന്ന് തല തെറിച്ചു നോക്കിയ അസ്മ ആ കാഴ്ച കണ്ടു ഞെട്ടി; ചിരവയുടെ പിടിയിൽ മുറുകെ പിടിച്ചു ഉപ്പാക്കുനേരെ ഉയർത്തിയ കൈയുമായി ഹാദി മോൻ !
മോനേ….! അസ്മ അലറി!

ഹാദിയുടെ കണ്ണിൽ വെറുപ്പിന്റെ, സങ്കടത്തിന്റെ, നോവിന്റെ പ്രളയം!
ഞെട്ടിെത്തറിച്ച ഫിറോസിന് ശ്വാസം നിലച്ചതു പോലെ തോന്നി. തന്റെ ചോരയിൽ പിറന്ന മകൻ തനിക്കു നേരെ. അവന്റെ ചുണ്ടുകൾക്കിടയിൽ ചുവന്ന പൊടി കലർന്ന ഉമിനീരിന്റെ ഒഴുക്ക്. കണ്ണുകളിൽ ഭ്രാന്തമായ ആക്രോശം!
മോനേ… അതു നമ്മുടെ ഉപ്പയാടാ…. അസ്മ അലറികരഞ്ഞു പറഞ്ഞു. അപ്പോഴും മഴ പെയ്തു കൊണ്ടിരുന്നു.

Latest