Connect with us

dr shahna

സ്ത്രീധനത്തിന്റെ പേരില്‍ പി ജി ഡോക്ടര്‍ ജീവനൊടുക്കിയ സംഭവം; ആരോഗ്യമന്ത്രി അന്വേഷണത്തിനു നിര്‍ദ്ദേശം നല്‍കി

തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളജിന് സമീപത്തെ ഫ്ളാറ്റില്‍ ഷഹ്‌നയെ മരിച്ചനിലയില്‍ കണ്ടത്

Published

|

Last Updated

തിരുവനന്തപുരം | മെഡിക്കല്‍ കോളജിലെ പി ജി ഡോക്ടര്‍ ഡോ. ഷഹ്ന സ്ത്രീധനത്തിന്റെ പേരില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. സര്‍ജറി വിഭാഗം പി ജി വിദ്യാര്‍ഥിനി ഡോ. ഷഹ്നയുടെ മരണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ശിശുവികസന വകുപ്പ് ഡയറക്ടറോടാണു നിര്‍ദേശിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളജിന് സമീപത്തെ ഫ്ളാറ്റില്‍ ഷഹ്‌നയെ മരിച്ചനിലയില്‍ കണ്ടത്. രാത്രി ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ സമയമായിട്ടും കാണാതായതോടെ സഹപാഠികള്‍ അന്വേഷിച്ചെത്തിയപ്പോള്‍ അബോധാവസ്ഥയിലായ നിലയിലാണു ഷഹ്നയെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെഞ്ഞാറമൂട് മൈത്രി നഗര്‍ ജാസ് മന്‍സിലില്‍ പരേതനായ അബ്ദുള്‍ അസീസിന്റെയും ജമീലയുടെയും മകളാണ് ഷഹ്ന.

ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളജില്‍നിന്ന് എം ബി ബി എസ് പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ 2022 ബാച്ചിലാണ് പി ജി ക്ക് പ്രവേശനം നേടിയത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു ഷഹ്നയുടെ പിതാവ് അബ്ദുള്‍ അസീസ് മരിച്ചത്.

ഷഹ്‌നയും സുഹൃത്തുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, യുവാവിന്റെ വീട്ടുകാര്‍ 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബി എം ഡബ്ല്യൂ കാറുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടതെന്നാണ് ഷഹ്നയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നല്‍കാന്‍ ഷഹ്നയുടെ വീട്ടുകാര്‍ക്കായില്ല. ഇതോടെ യുവാവ് വിവാഹത്തില്‍നിന്ന് പിന്‍മാറിയെന്നും ഇതിന്റെ മാനസികപ്രയാസം ഷഹ്നയെ അലട്ടിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

ഇക്കാര്യം സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് ഷഹ്നയുടെ മുറിയില്‍നിന്നു കണ്ടെടുത്തിരുന്നു. സ്ത്രീധനം നല്‍കാന്‍ സാമ്പത്തികശേഷിയില്ലാത്തതിനാല്‍ ജീവനൊടുക്കുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്. പിതാവ് മരിച്ചുപോയതിനാല്‍ മറ്റാരും ആശ്രയമില്ലാത്ത സ്ഥിതിയാണെന്നും കുറിപ്പില്‍ പറയുന്നു.

 

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഫോണ്‍: 1056, 04712552056)

 

Latest