Connect with us

operation kaveri

ഓപറേഷന്‍ കാവേരി: ഇതുവരെ ജിദ്ദയില്‍ എത്തിയത് ആയിരത്തിലേറെ ഇന്ത്യക്കാര്‍

സുഡാനില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ച ആറാമത്തെ ഇന്ത്യന്‍ സംഘമാണിത്.

Published

|

Last Updated

ജിദ്ദ/ ഖാര്‍ത്തൂം | സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം ശക്തമായ സുഡാനില്‍ നിന്ന് രക്ഷപ്പെട്ട് സഊദി അറേബ്യയിലെ ജിദ്ദയില്‍ എത്തിയ ഇന്ത്യക്കാരുടെ എണ്ണം 1,100 ആയി. ഓപറേഷന്‍ കാവേരിയുടെ ഭാഗമായി 128 പേരടങ്ങുന്ന പുതിയ സംഘം കൂടി എത്തിയതോടെയാണിതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. സുഡാനില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ച ആറാമത്തെ ഇന്ത്യന്‍ സംഘമാണിത്.

തിങ്കളാഴ്ച മുതലാണ് സുഡാന്‍ രക്ഷാദൗത്യമായ ഓപറേഷന്‍ കാവേരി ആരംഭിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ സി-130ജെ വിമാനത്തിലാണ് ആറാമത്തെ സംഘം എത്തിയത്. സുഡാനില്‍ നിന്നുള്ള നാലാമത്തെ വിമാനമായിരുന്നു ഇത്.

ജിദ്ദയിലെത്തിയവരെ ഉടനെ ഇന്ത്യയിലേക്ക് അയക്കുമെന്നും മുരളീധരന്‍ പറഞ്ഞു. രക്ഷാദൗത്യത്തിന് മേല്‍നോട്ടം വഹിക്കാന്‍ മന്ത്രി ജിദ്ദയിലുണ്ട്. സുഡാനിലെ പോരാട്ടത്തില്‍ ഇതുവരെ 450 പേരാണ് മരിച്ചത്.