Connect with us

south korea

അത്യാധുനിക ആയുധങ്ങള്‍ അണിനിരത്തി ഉത്തരകൊറിയന്‍ സൈനിക പരേഡ്

റഷ്യന്‍, ചൈനീസ് പ്രതിനിധികളോടൊപ്പം പ്രസിഡന്റ് കിം ജോങ് ഉന്‍ വേദിപങ്കിട്ടു

Published

|

Last Updated

പ്യോങ്ങ്‌യാങ് | ആണവായുധ ശേഷിയുള്ള മിസൈലുകളും പുതിയ അക്രമണ ഡ്രോണുകളും അടക്കമുള്ള അത്യാധുനിക ആയുധങ്ങള്‍ അണിനിരത്തി ഉത്തരകൊറിയയില്‍ സൈനിക പരേഡ്.

കൊറിയന്‍ യുദ്ധം അവസാനിച്ചതിന്റെ 70-ാം വാര്‍ഷിക അനുസ്മരണത്തിന്റെ ഭാഗമായി തലസ്ഥാനമായ പ്യോങ്ങ്‌യാങില്‍ സംഘടിപ്പിച്ച ‘വിക്ടറി ഡേ’ പരിപാടിയില്‍ റഷ്യന്‍, ചൈനീസ് പ്രതിനിധികളോടൊപ്പം ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ വേദിപങ്കിട്ടു.

വ്യാഴാഴ്ച രാത്രിയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം ലി ഹോങ്ഷോങ്, റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയിഗു എന്നിവര്‍ക്കൊപ്പം കിം ജോങ് ഉന്‍ പരേഡിന് സാക്ഷ്യം വഹിച്ചത്. കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും പരേഡില്‍ പങ്കെടുക്കാനായി എത്തിയ പ്രതിനിധി സംഘം കൊവിഡ് 19 മഹാമാരിക്കു ശേഷം ഉത്തരകൊറിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഉന്നതതല വിദേശപ്രതിനിധി സംഘമാണ്. റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതി നിരോധിച്ച ആണവ മിസൈലുകളാണ് പരേഡില്‍ പ്രദര്‍ശിപ്പിച്ചത്. നേരത്തെ മോസ്‌കോയും ബെയ്ജിംഗും ഉത്തരകൊറിയയുടെ ആണവായുധ-ബാലസ്റ്റിക് മിസൈല്‍ പദ്ധതികളോട് അകലം പാലിച്ചിരുന്നു. ഈ നിലപാടിന് വിരുദ്ധമായാണ് ഇരുരാജ്യങ്ങളും പരേഡില്‍ പങ്കെടുത്തത്.
അമേരിക്കയില്‍ എവിടെയും എത്താന്‍ ശേഷിയുള്ള ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര മിസൈലുകളായ ഹ്വാസോംഗ്-17, ഹ്വാസോംഗ്-18 എന്നിവ പരേഡില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു എന്നാണു റിപ്പോര്‍ട്ടുകളിലുള്ളത്.

Latest