Gulf
പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം: സർക്കാർ പ്രവാസി പഠന കമ്മിറ്റി രൂപീകരിക്കണം - കാന്തപുരം
പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം അനിശ്ചിതമായി നീളുന്ന വേളയിൽ പ്രവാസികൾക്കായി പ്രത്യേക സമാശ്വാസ പാക്കേജിന് രൂപം നൽകേണ്ടതുണ്ടെന്നും കാന്തപുരം
കോഴിക്കോട് | പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം വീണ്ടും ആശങ്കയുണ്ടാക്കുമ്പോൾ പ്രവാസി മലയാളികൾ അനുഭവിക്കുന്ന സാമ്പത്തിക- സാമൂഹിക അരക്ഷിതാവസ്ഥ ഗൗരവകരമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. പ്രത്യാഘാതങ്ങൾ അടുത്തറിയാനും സമാശ്വാസ- പുനഃരധിവാസ പദ്ധതികൾ നടപ്പിലാക്കാനും പ്രത്യേക പഠന കമ്മിറ്റിക്ക് സർക്കാർ രൂപം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മർകസ് ഗ്ലോബൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവാസി സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ-വരുമാന നഷ്ടം, വിലവർധന, സാമ്പത്തിക അസ്ഥിരത, മാനസിക ആരോഗ്യ പ്രശ്‍നങ്ങൾ തുടങ്ങി നിരവധി പ്രതിസന്ധികൾക്ക് നടുവിലാണ് ഗൾഫ് പ്രവാസികൾ. ഈ സാഹചര്യം സൂക്ഷ്‍മമായി വിലയിരുത്താനും നടപടി കാണാനും സർക്കാർ മുന്നോട്ട് വരണം.

കേരളത്തെ ഇന്ത്യയിലെ മികച്ച സംസ്ഥാനമാക്കുന്നതിൽ പ്രവാസികൾക്കും വലിയ പങ്കുണ്ട്. എന്നാൽ മറ്റു ഇന്ത്യൻ നഗരങ്ങളിലേക്ക് ഉള്ളതിനേക്കാൾ ഉയർന്ന വിമാന നിരക്കാണ് ഗൾഫ് സെക്ടറിൽ നിന്ന് കേരളത്തിലേക്ക് എപ്പോഴുമുള്ളത്. ധാരാളം യാത്രക്കാരുണ്ടാവുമ്പോഴും കാലങ്ങളായി ഈ അനീതി തുടരുന്നു. സാധാരണക്കാരായ പ്രവാസികളെ ഇത് വല്ലാതെ ബാധിക്കുന്നുണ്ടെന്നും ശാശ്വത പരിഹാരം ഇക്കാര്യത്തിൽ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം അനിശ്ചിതമായി നീളുന്ന വേളയിൽ പ്രവാസികൾക്കായി പ്രത്യേക സമാശ്വാസ പാക്കേജിന് രൂപം നൽകേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞു.
15 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളും സംഘടനാ നേതാക്കളും പ്രമുഖരും പങ്കെടുത്ത സമ്മിറ്റിൽ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പ്രവാസി ക്ഷേമവും സുസ്ഥിരതയും മർകസിന്റെ ചരിത്രവും വർത്തമാനവും പ്രമേയമായ വിവിധ സെഷനുകളാണ് സമ്മിറ്റിൽ നടന്നത്.
Content Highlights:
Kanthapuram AP Aboobacker Musliyar urged the Kerala government to form a special study committee to address the socio-economic crises faced by Gulf Pravasi Malayalis due to the ongoing West Asia war situation. Speaking at the Markaz Global Council Pravasi Summit, he highlighted severe job losses, income issues, mental stress, and unfair Gulf flight ticket price hikes. He demanded a permanent rehabilitation package and financial relief schemes for returning expatriates.




