Connect with us

Kerala

പേ വിഷബാധയേറ്റ് മരിച്ച നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല, പൊതുദര്‍ശനവുമില്ല; കുട്ടിയുടെ മാതാവിന് ക്വാറന്റീന്‍ നിര്‍ദേശം നല്‍കി

പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയില്‍ ചികിത്സയിലായിരുന്ന നിയ ഫൈസല്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് പേവിഷബാധയെ തുടര്‍ന്ന് മരിച്ച നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദര്‍ശനവും ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടി പേവിഷബാധയേറ്റ് മരിച്ച സാഹചര്യത്തില്‍ കുട്ടിയുടെ മാതാവിന് ക്വാറന്റീന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയില്‍ ഖബറടക്കം നടത്തും. പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയില്‍ ചികിത്സയിലായിരുന്ന നിയ ഫൈസല്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ. കുട്ടി വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു.

അതേസമയം വീടിനു സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പേവിഷബാധയെ തുടര്‍ന്ന് മരിച്ച നിയയുടെ മാതാവ് ഹബീറ പറഞ്ഞു. വീടിനടുത്ത് മാലിന്യം തള്ളുന്നത് പതിവാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിട്ടില്ല. എല്ലാവരും കൂടി കുഞ്ഞിനെ കടിച്ചു കീറി കൊന്നെന്നും മാതാവ് പറഞ്ഞു.

ഏപ്രില്‍ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് കുന്നിക്കോട് സ്വദേശിയായ നിയ ഫൈസലിനെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടന്‍ തന്നെ ഐ.ഡി.ആര്‍.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്റീ റാബിസ് സിറവും നല്‍കിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആര്‍വി നല്‍കി. ഇതില്‍ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രില്‍ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോള്‍ പരിശോധിച്ചു. അപ്പോഴാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്. യഥാസമയം വാക്‌സീനെടുത്തതിനാല്‍ പേവിഷ ബാധയേല്‍ക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബവും നാട്ടുകാരും. അതിനാല്‍ തന്നെ പിന്നീടാരും പട്ടിയെ കുറിച്ച് അന്വേഷിച്ചില്ല. നായക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല.

ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്. വാക്സീനെടുത്തിട്ടും പേവിഷ ബാധയേല്‍ക്കുന്നത് ആവര്‍ത്തിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് മലപ്പുറം പെരുവള്ളൂര്‍ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്. മാര്‍ച്ച് 29നാണ് സിയയ്ക്ക് നായയുടെ കടിയേറ്റത്. വീടിനടുത്തുള്ള കടയിലേക്ക് മിഠായി വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കേളജിലും എത്തിച്ചു. പ്രതിരോധ വാക്‌സീന്‍ നല്‍കി. മുറിവ് ഉണങ്ങി വരുന്നതിനിടെ പനി ബാധിച്ചു. പരിശോധനയില്‍ പേ വിഷബാധ സ്ഥിരീകരിച്ചു. സിയയുടെ മുഖത്തും തലയിലും കൈകാലുകളിലുമായി 20 ഇടങ്ങളില്‍ മുറിവേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം. ഏപ്രില്‍ മാസത്തില്‍ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്.

 

 

 

---- facebook comment plugin here -----

Latest